മലപ്പുറത്ത് തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ച കുട്ടിയുടെ വീട് ബാലാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചു

മലപ്പുറത്ത് തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ച കുട്ടിയുടെ വീട് ബാലാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചു

 

മലപ്പുറം: മലപ്പുറം ചേലേമ്പ്രയില്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ച കുട്ടിയുടെ വീട്ടില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സന്ദര്‍ശനം നടത്തി. ചേലേമ്പ്ര പുല്ലിപ്പറമ്പ് കോണത്ത്പുറായില്‍ താമസിക്കുന്ന കൊമ്പനടന്‍ റിയാസിന്റെയും റാനിയയുടെയും മകന്‍ മുഹമ്മദ് റസാന്‍ (12) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇന്നലെ (മെയ് 22) രാവിലെ 11യോടെയാണ് ബാലാവകാശ കമ്മീഷന്‍ അംഗം സി. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടിയുടെ വീട്ടിലെത്തിയത്. ഈ സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെയും ബന്ധപ്പെട്ട മറ്റു വകുപ്പുകളുടെയും റിപ്പോര്‍ട്ട് തേടുമെന്ന് സി. വിജയകുമാര്‍ പറഞ്ഞു. തെരുവുനായകള്‍ കുട്ടികളെ കടിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചേലേമ്പ്ര എ എം എം എഎം യുപി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ റസാനെ മൂന്ന് മാസം മുന്‍പ് വീടിനു സമീപത്തുവച്ച് കൈവിരലില്‍ തെരുവുനായ കടിക്കുകയായിരുന്നു. അന്നു തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍നിന്ന് പ്രതിരോധ കുത്തിവയ്പ് എടുത്തു. 28 ദിവസത്തിനുശേ ഷം രണ്ടാം ഡോസ് കുത്തിവയ്‌പ്പെടുക്കാന്‍ എത്തിയപ്പോള്‍ പനിയും ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ഐ.സി.ഡി. എസ് സൂപ്പര്‍വൈസര്‍ എം.അബിനിത, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ റെസ്‌ക്യൂ ഓഫീസര്‍ പി.സുരാഗ്, ആര്‍. കെ സ്‌നേഹലത, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സന്ദര്‍ശനത്തില്‍ ഒപ്പമുണ്ടായിരുന്നു.

 

Sharing is caring!