പി.എം.എ സലാമിന്റെ പ്രസ്താവന ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണം: കേരള മുസ്ലിം ജമാഅത്ത്.

പി.എം.എ സലാമിന്റെ പ്രസ്താവന ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണം: കേരള മുസ്ലിം ജമാഅത്ത്.

മലപ്പുറം: കല്ലാംകുഴിയിലെ നിരപരാധികളായ രണ്ട് സുന്നി പ്രവർത്തകരെ അതി ക്രൂരമായി വെട്ടി കൊലപ്പെടുത്തിയ പ്രതികളെ ഇനിയും സംരക്ഷിക്കുമെന്ന ലീഗ് ആക്ടിംഗ് ജനറൽ സെക്രട്ടറി പി.എം.എ സലാമിന്റെ പരസ്യ പ്രതികരണത്തിൽ സംസ്ഥാന പ്രസിഡന്റ് നിലപാട് വ്യക്തമാക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി ആവശ്യപെട്ടു.

അരുംകൊല നടത്തിയവരെ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത്  ന്യായീകരിച്ചും വഴി വിട്ട സഹായവും നൽകിയെന്നാരോപിക്കുന്ന ശംസുദ്ദീൻ എം എൽ എ യും സംസ്ഥാന സെക്രട്ടറിയും പറയുന്നതിൽ ഏതാണ് സത്യമെന്ന് വ്യക്തമാക്കാനും ലീഗ് പ്രസിഡന്റടക്കമുള്ള നേതാക്കൾതയ്യാറാവണം. നിഷ്ഠൂരമായ കൊലപാതകങ്ങളെ തള്ളിപ്പറയാനും സംഘടന പരമായി അച്ചടക്ക നടപടി സ്വീകരിക്കാനും തയ്യാറാകാത്തത് എത്രമാത്രം ഭീകരമാണ്. സമുദായത്തിന്റെ അഭിമാനകരമായ അസ്തിത്വം തുടർന്നും ഈ രൂപത്തിലാണോ പാർട്ടി സംരക്ഷിക്കാനൊരുങ്ങുന്നതെന്നും കമ്മിറ്റി ചോദിച്ചു. പാലക്കാട് ജില്ലാ കോടതി കുറ്റവാളികളെന്ന് വിധി പ്രസ്താവിച്ചവരെ പരസ്യമായി ന്യായികരിക്കുകയും അക്രമങ്ങൾക്ക് പ്രോൽസാഹനം നൽകുകയും ചെയ്യുന്ന ലീഗ് നേതൃത്വത്തിന്റെ നിലപാട് പ്രാകൃതരെ പോലും ലജ്ജിപ്പിക്കുന്നതായി. ഇതിനെതിരെ മുഴുവൻ മനുഷ്യ സ്നേഹികളും രംഗത്തുവരണം. ആയുധവും അക്രമവും ഉപേക്ഷിച്ച് ആശയ സംവാദത്തിന്റെ വഴി സ്വീകരിക്കാൻ, പരസ്പരം കൊന്നും കൊല്ലാക്കൊല ചെയ്തും  പ്രവർത്തിക്കുന്ന എല്ലാവർക്കും ഈ ശിക്ഷാവിധി  പാഠമാകണമെന്നും കമ്മിറ്റി ഉണർത്തി. പ്രസിഡന്റ് കുറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി അധ്യക്ഷത വഹിച്ചു. പി.എം. മുസ്തഫ കോഡൂർ , എം.എൻ കുഞ്ഞഹമ്മദ് ഹാജി, സി.കെ.യു മൗലവി മോങ്ങം,വടശ്ശേരി ഹസൻ മുസ്ലിയാർ, ഊരകം അബ്ദുറഹ്മാൻ സഖാഫി ,കെ.കെ. എസ് തങ്ങൾ പെരിന്തൽമണ്ണ, സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ, പി.എസ്.കെ. ദാരിമി എടയൂർ, അലവിക്കുട്ടി ഫൈസി എടക്കര, പി.കെ.മുഹമ്മദ് ബശീർ , കെ.പി. ജമാൽ കരുളായി, മുഹമ്മദ് മുന്നിയൂർ, എ. അലിയാർ കക്കാട് സംബന്ധിച്ചു.

Sharing is caring!