വൈദ്യന്റെ കൊലപാതകം: മുഖ്യപ്രതിയടക്കം മൂന്നുപേരെ കസ്റ്റഡിയില്‍ വാങ്ങി പോലീസ്

വൈദ്യന്റെ കൊലപാതകം: മുഖ്യപ്രതിയടക്കം മൂന്നുപേരെ കസ്റ്റഡിയില്‍ വാങ്ങി പോലീസ്

 

മലപ്പുറം: വൈദ്യന്‍ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഷൈബിന്‍ അഷ്റഫ് ഉള്‍പ്പെടെ മൂന്ന് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. മഞ്ചേരി ജില്ല സെഷന്‍സ് കോടതിയാണ് പ്രതികളെ ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ഷൈബിനെ കൂടാതെഷൈബിന്റെ മാനേജരായിരുന്ന ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍ (36), ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് (32) എന്നിവരെയാണ് കൂടുതല്‍ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ഏറെ നേരം വാദം കേട്ട ശേഷമാണ് പ്രതികളെ കോടതി പോലീസ് കസ്റ്റഡില്‍ വിട്ടത്. റിമാന്റിലുള്ള മറ്റൊരു പ്രതി കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഇന്നലെയാണ് നൗഷാദിനെ കോടതിയില്‍ ഹാജരാക്കിയത്. ഷാബാ ഷെരീഫിനെ മാസങ്ങള്‍ തടങ്കലില്‍ പാര്‍പ്പിച്ച് മര്‍ദിച്ച് കൊന്ന് വെട്ടിനുറുക്കി പുഴയില്‍ ഒഴുക്കിയ കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിനെ കുടുതല്‍ ചോദ്യം ചെയ്യുന്നതോടെ കേസ് വഴിത്തിരിവിലെത്തുമെന്നാണ് പോലീസ് കരുതുന്നത്. ഷൈബിനെതിരെ ഉയര്‍ന്ന മറ്റു കൊലപാത പരാതികളും അന്വേഷണത്തിന് വിധേയമാക്കും. കസ്റ്റഡിയില്‍ ലഭിച്ച ഷൈബിന്റെ കൂട്ടാളികളായ മറ്റു രണ്ടു പേരെയും പോലീസ് വിശദമായി ചോദ്യം ചെയ്യും.അതിനിടെ കേസില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിയുന്ന മറ്റു പ്രതികള്‍ക്കായി പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നിലമ്പൂര്‍ സ്വദേശികളായ കൈപ്പഞ്ചേരി ഫാസില്‍ (31), കുന്നേക്കാടന്‍ ഷമീം എന്ന പൊരി ഷമീം (32), പൂളക്കുളങ്ങര ഷബീബ് റഹ്മാന്‍ (30), കൂത്രാടന്‍ മുഹമ്മത് അജ്മല്‍ (30), വണ്ടൂര്‍ പഴയ വാണിയമ്പലം ചീര ഷഫീക്ക് (28) എന്നിവര്‍ക്കു വേണ്ടിയാണ് പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഷൈബിന്‍ അഷ്‌റഫിന്റെ എല്ലാ ക്രൂരകൃത്യങ്ങള്‍ക്കും സ്വദേശത്തും വിദേശത്തും സഹായികളായി നിന്നവരാണ് ഇവര്‍. കേസില്‍ ആകെ ഒമ്പത് പ്രതികളാണുള്ളത്. മുഖ്യപ്രതി നിലമ്പൂര്‍ മുക്കട്ട ഷൈബിന്‍ അഷ്റഫ് (37), ഷൈബിന്റെ മാനേജരായിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍ (36), ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ്(32), കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ് (41) എന്നിവരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. ബാക്കി അഞ്ച് പ്രതികളൈ കണ്ടെത്താനായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.

 

Sharing is caring!