നിലമ്പൂരില്‍ വൈദ്യന്‍ കൊല്ലപ്പെട്ട വിവരം ആദ്യം ആദ്യം പോലീസിനോട് പറഞ്ഞത് നൗഷാദ്…

നിലമ്പൂരില്‍ വൈദ്യന്‍ കൊല്ലപ്പെട്ട വിവരം ആദ്യം ആദ്യം പോലീസിനോട് പറഞ്ഞത് നൗഷാദ്…

മലപ്പുറം: നിലമ്പൂരില്‍ പരമ്പര്യവൈദ്യനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ആദ്യം ആദ്യം പോലീസിനോട് പറഞ്ഞത് നൗഷാദ്. സുല്‍ത്താന്‍ ബത്തേരി കൈപ്പന്‍ഞ്ചേരി തങ്ങളകത്ത്
നൗഷാദിനെ മാത്രം കസ്റ്റഡിയില്‍ വാങ്ങി തെളിവെടുത്തതിന് പിന്നില്‍ ഷൈബിന്‍ അഷ്റഫിനെതിരെ വ്യക്തമായ തെളിവുകളുണ്ടാക്കാന്‍. പോലീസിനും കൂടുതല്‍ വിശ്വാസം ഈ പ്രതിയെ തന്നെ. വൈദ്യന്‍ നിലമ്പൂരില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നൗഷാദുമായി ഇന്നു ഷൈബിന്‍ അഷ്റഫിന്റെ നിലമ്പൂരിലെ വീട്ടില്‍
പോലീസ് തെളിവെടുപ്പ് നടത്തി. പ്രധാന പ്രതി ഷൈബിന്‍ അഷ്റഫിന്റെ നിലമ്പൂര്‍ മുക്കട്ടയിലുള്ള വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയത്. ഇന്നു രാവിലെ 11.30 നു ആരംഭിച്ച തെളിവെടുപ്പ് ഉച്ചക്കു 2.45 നാണ് പൂര്‍ത്തിയാക്കിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായിരുന്ന നൗഷാദിനെ കോടതിയില്‍ നിന്നു പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ. അബ്രാഹം, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.എം. ബിജു, നിലമ്പൂര്‍ സിഐ പി. വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. കൊലപാതക വിവരം ആദ്യം പോലീസിനോട് പറഞ്ഞത് നൗഷാദാണ്. ഇതേ തുടര്‍ന്നാണ് പിടിയിലായ നാലുപ്രതികളില്‍ നൗഷാദിനെ മാത്രം പോലീസ് കസ്റ്റഡിയില്‍ വാങ്ങിയതും തെളിവെടുപ്പിനെത്തിച്ചതും.
ഫോറന്‍സിക് വിദഗധര്‍, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരെല്ലാം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഷൈബിന്റെ വീട്ടിനുള്ളില്‍ വച്ചും പുറത്തും ഏറെ നേരം തെളിവെടുപ്പ് തുടര്‍ന്നു. ഷാബാ ഷെരീഫിന്റെ കൊലപാതകം സ്ഥിരീകരിക്കാവുന്ന തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമങ്ങളാണ് പോലീസ് പ്രധാനമായും നടത്തിയത്. ഷാബാ ഷെരീഫിനെ താമസിപ്പിരുന്ന മുറിയിലും വീടിന്റെ മറ്റു ഭാഗങ്ങളിലും ഏറെ നേരം പരിശോധന നടത്തി. വിരലടയാളവും ശേഖരിച്ചു. ഷാബാ ഷെരീഫിനെ കഷണങ്ങളാക്കി കൊന്നത് വീട്ടിനകത്തുവച്ചാണെങ്കില്‍ പുറത്തേക്കൊഴുകിയ രക്തത്തിന്റെ അംശങ്ങള്‍ കണ്ടെത്താനാവുമോ എന്ന പരിശോധനയും നടന്നു. ഇതിനായി കുളിമുറിയില്‍ നിന്നു വെള്ളം പുറത്തേക്കൊഴുകുന്ന പൈപ്പ് പൊട്ടിച്ചും സമീപത്തെ മണ്ണെടുത്തും പരിശോധന നടത്തി. പുറത്തുതറയിലെ ടൈല്‍സ് പൊട്ടിച്ചെടുത്ത മണ്ണും ടൈലിന്റെ അവശിഷ്ടങ്ങളും ശേഖരിച്ചിട്ടുണ്ട്. കുളിമുറി നവീകരിച്ചപ്പോള്‍ പുറത്തുകളഞ്ഞ ടൈലിന്റെ ഭാഗങ്ങള്‍ റോഡിനു എതിര്‍വശത്ത് നിന്നു പോലീസ് സംഘം ശേഖരിച്ചിട്ടുണ്ട്. ഇവ ശാസ്ത്രീയമായി പരിശോധിക്കും. അതേ സമയം ഷൈബിന്‍ അഷ്റഫിന്റെ ഭാര്യയെ ചോദ്യം ചെയ്തതില്‍ നിന്നു കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചതായാണ് സൂചന. ഷാബാ ഷെരീഫ് കൊല്ലപ്പെടുന്ന ദിവസം മുക്കട്ടയിലെ വീട്ടില്‍ ഉണ്ടായിരുന്നതായും ഷാബാ ഷെരീഫിനെ ചങ്ങലയില്‍ ബന്ധിപ്പിച്ചത് കണ്ടതായും ഷൈബിന്റെ ഭാര്യ മൊഴി നല്‍കിയതായാണ് അറിയുന്നത്. ഇവരെയും പോലീസ് പ്രതി ചേര്‍ത്തേക്കും. മുഖ്യപ്രതി ഷൈബിന്‍ അഷ്റഫിനെയും അറസ്റ്റിലായ മറ്റു രണ്ടു പേരെയും കസ്റ്റഡിയിലെടുക്കാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. ഷാബാ ഷെരീഫിന്റെ കൊലപാതകത്തിന് പുറമെ പ്രതികളുമായി ബന്ധപ്പെട്ട് മറ്റു രണ്ടു കൊലപാതകങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഷൈബിനുമായി ബന്ധമുള്ള മുക്കട്ട ഇയ്യംമട ഭാഗത്തെ ഒരാളുടെ വീട്ടിലും പോലീസ് പരിശോധന നടത്തി. എന്നാല്‍ സംശയിക്കപ്പെടുന്നയാളുകളെ പോലീസിന് കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ പേരെ ഉടന്‍ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. അതേസമയം തെളിവെടുപ്പ് നടക്കുന്നതറിഞ്ഞ് നിരവധി നാട്ടുകാര്‍ മുക്കട്ട-കരുളായി റോഡിനു സമീപമുള്ള ഷൈബിന്റെ വീടിന് മുന്നില്‍ തടിച്ചു കൂടിയിരുന്നു. വീടിന്റെ മുറ്റത്തേക്ക് മറ്റാരെയും പ്രവേശിപ്പിച്ചിരുന്നില്ല.

 

 

Sharing is caring!