കെ.വി. ശശികുമാറിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് സെന്റ് ജെമ്മാസ് ഗേള്‍സ് സ്‌കൂള്‍ അധികൃതര്‍

കെ.വി. ശശികുമാറിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് സെന്റ് ജെമ്മാസ് ഗേള്‍സ് സ്‌കൂള്‍ അധികൃതര്‍

മലപ്പുറം: വിദ്യാര്‍ഥിനികളെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ റിട്ട. അധ്യാപകനും മലപ്പുറം നഗരസഭാംഗവുമായിരുന്ന കെ.വി. ശശികുമാറിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് സെന്റ് ജെമ്മാസ് ഗേള്‍സ് സ്‌കൂള്‍ അധികൃതര്‍. വിദ്യാര്‍ഥിനികളില്‍ നിന്നോ രക്ഷിതാക്കളില്‍ നിന്നോ രേഖാമൂലമോ വാക്കാലോ പരാതി ലഭിച്ചിട്ടില്ല. പരാതി ലഭിക്കാത്ത സംഭവത്തില്‍ എങ്ങനെ നടപടി എടുക്കാനാവുമെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് ചോദിച്ചു.
എന്നാല്‍, കെ.വി. ശശികുമാറിനെതിരെ സെന്റ്‌ജെമ്മാസ് സ്‌കൂളിന്റെ കോര്‍പറേറ്റ് മാനേജ്‌മെന്റിനടക്കം പരാതി നല്‍കിയതിന് തെളിവുണ്ടെന്ന് പൂര്‍വ വിദ്യാര്‍ഥിനികളിലൊരാളും ബംഗളൂരുവില്‍ അഭിഭാഷകയുമായ ബീന പിള്ള പറഞ്ഞു. ബുധനാഴ്ച മലപ്പുറം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു.രേഖാമൂലം പരാതി നല്‍കിയ സംഭവം എന്തിനാണ് സ്‌കൂള്‍ അധികൃതര്‍ നിഷേധിക്കുന്ന?തെന്നും അവര്‍ ചോദിച്ചു. അഞ്ചു മുതല്‍ എഴു വരെ ക്ലാസില്‍ പഠിക്കുമ്പോള്‍ സംഭവിച്ചത് പീഡനമായിരുന്നെന്ന് പലരും തിരിച്ചറിയുന്നത് പത്താം ക്ലാസിലെത്തുമ്പോഴാണ്. ഈ സമയം പരാതിയുമായി സമീപിച്ച വിദ്യാര്‍ഥിനികളോട് ‘കൊഞ്ചിക്കുഴയാന്‍ പോകാതിരുന്നാല്‍ നിങ്ങള്‍ സേഫാണ്’ എന്ന തരത്തിലുള്ള മറുപടിയാണ് അധികൃതര്‍ നല്‍കിയത്. ചില കേസുകളില്‍ കുട്ടികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ നേരിട്ട് പോയി ‘കൈകാര്യം ചെയ്ത’ സംഭവങ്ങളുമുണ്ടായിട്ടു?ണ്ടെന്നും അവര്‍ പറഞ്ഞു.

Sharing is caring!