മലപ്പുറത്ത് വീട്ടമ്മയെ അക്രമിച്ച പ്രതി പിടിയില്‍

മലപ്പുറത്ത് വീട്ടമ്മയെ അക്രമിച്ച പ്രതി പിടിയില്‍

മലപ്പുറം: വീട്ടമ്മയ്ക്ക് നേരെ അതിക്രമം നടത്തിയ പ്രതിയെ വഴിക്കടവ് പോലീസ് പിടികൂടി. പട്ടിക്കാട് പതിനെട്ട് സ്വദേശി പാറമ്മല്‍ വീട്ടില്‍ മുഹമ്മദ് സുഹൈല്‍ (31) ആണ് പിടിയിലായത്. കഴിഞ്ഞ മാസം 26 ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം.

ഗുഡ്‌സ് ഓട്ടോയില്‍ ചെരിപ്പ് വില്‍ക്കാനെന്ന വ്യാജേന എത്തി പുരുഷന്മാര്‍ ഇല്ലാത്ത വീടുകള്‍ നിരീക്ഷിച്ച ശേഷം പിന്നീട് ബൈക്കില്‍ വന്ന് വീട്ടമ്മമാരെ ഉപദ്രവിക്കുന്നതാണ് പ്രതിയുടെ രീതി. 26 ന് വഴിക്കടവിലെ വീട്ടില്‍ അതിക്രമിച്ച് കയറി പ്രതി വീട്ടമ്മയുടെ ശരീരത്തില്‍ കയറിപ്പിടിക്കുകയും ലൈംഗിക അതിക്രമത്തിന് മുതിരുകയുമായിരുന്നു. വീട്ടമ്മ ഒഴിഞ്ഞു മാറുകയും ബഹളം വെക്കുകയും ചെയ്തതോടെ ഇയാള്‍ ബൈക്കില്‍ രക്ഷപ്പെട്ടു.

ഭയന്നുവിറച്ച വീട്ടമ്മ വഴിക്കടവ് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയതോടെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവസമയം വീടിനുസമീപം ആരും തന്നെ ഉണ്ടായിരുന്നില്ല. ഇതോടെ പ്രതിയിലേക്ക് എത്താന്‍ പോലീസ് വെല്ലുവിളി നേരിട്ടു. നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ എബ്രഹാമിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വഴിക്കടവ് ഇന്‍സ്‌പെക്ടര്‍ പി അബ്ദുല്‍ ബഷീറും പ്രത്യേക അന്വേഷണ സംഘവും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചും ബൈക്കുകള്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.

ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി. വഴിക്കടവ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ടി അജയ കുമാര്‍, പോലീസുകാരായ അബൂബക്കര്‍ നാലകത്ത്, ബിജോയ് ബി, പ്രശാന്ത് കുമാര്‍ എസ്, ജിതിന്‍ പി എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Sharing is caring!