സമദാനിക്കെതിരെ റഹ്മത്തുള്ളാ ഖാസിമി

സമദാനിക്കെതിരെ റഹ്മത്തുള്ളാ ഖാസിമി

മലപ്പുറം: പ്രമുഖ സുന്നി പ്രഭാഷകന്‍ റഹ്മത്തുള്ളാ ഖാസിമിയുടെ റംസാന്‍ പ്രഭാഷണം വിവാദത്തില്‍. അബ്ദുസമദ് സമദാനിയെ പേരെടുത്ത് പറയാതെയാണ് തൊപ്പിയിട്ട എംപി എന്ന് വിശേഷിപ്പിച്ച് വിമര്‍ശിക്കുന്നത്. കള്ള വഹാബിയാണ് എംപിയെന്നും വിശ്വസിക്കരുതെന്നും ഖാസിമി പറയുന്നു. ചെന്ന് കണ്ട് സംസാരിക്കുന്നവരെ പോലും വഹാബിയാക്കി മാറ്റുന്നയാളാണ് സമദാനിയെന്നാണ് വിമര്‍ശനം.

പേര് പിന്നീട് വെളിപ്പെടുത്തുമെന്ന് ഖാസിമി പറയുന്നു. സുന്നിപ്രസ്ഥാനത്തെ അയാള്‍ നശിപ്പിക്കുമെന്ന് ഖാസിമി മുന്നറിയിപ്പ് നല്‍കുന്നു. കള്ള മുനാഫിക്കും ഹമുക്കുമാണ് ഇയാളെന്നും സുന്നികളെ വഹാബിസത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നയാള് എം പിയെന്നും ഖാസിമി പ്രസംഗത്തില്‍ ആക്ഷേപിക്കുന്നു.

ലീഗ് നേതാക്കളെയും എംഎല്‍എമാരെയും പൊതുവിലും വിമര്‍ശിക്കുന്നു. ലീഗ് വഹാബികളുണ്ടാക്കിയ പാര്‍ട്ടിയാണ്. അവരെക്കൊണ്ട് കാര്യമില്ല. അവരുടെ എംഎല്‍എമാരല്ല തനിക്ക് റേഷന്‍ കാര്‍ഡ് നല്‍കിയത്. കേന്ദ്രസര്‍ക്കാരാണ്. കല്ലെറിഞ്ഞാലും ലീഗ് വഹാബി ബന്ധത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ പറയുമെന്നും ഖാസിമി പറഞ്ഞു.

സമസ്തയുടെ സംഘടനകളുമായി ഇപ്പോള്‍ ബന്ധമില്ലെങ്കിലും നേരത്തെ എസ് വൈ എസ് ഭാരവാഹിയായിരുന്നു റഹ്മത്തുള്ളാ ഖാസിമി. ലീഗും സമസ്തയും തമ്മിലുള്ള തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് ഖാസിമിയുടെ പ്രസംഗമെന്നാണ് വിമര്‍ശനം. മുസ്ലിം യൂത്ത് ലീഗിന്റെ പല കമ്മറ്റികളും ഖാസിമിയെ നിലക്ക് നിര്‍ത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിക്കഴിഞ്ഞു.

 

Sharing is caring!