മിഠായി വാങ്ങിക്കാന്‍ സ്വരുക്കൂട്ടിയ നാണയത്തുട്ടുകളുമായി പെരുന്നാള്‍കിറ്റ് സമ്മാനിച്ച് കുരുന്ന് സൗഹൃദങ്ങള്‍

മിഠായി വാങ്ങിക്കാന്‍ സ്വരുക്കൂട്ടിയ നാണയത്തുട്ടുകളുമായി പെരുന്നാള്‍കിറ്റ് സമ്മാനിച്ച് കുരുന്ന് സൗഹൃദങ്ങള്‍

മലപ്പുറം: മിഠായി വാങ്ങിക്കാന്‍ സ്വരുക്കൂട്ടിയ നാണയത്തുട്ടുകള്‍ ചേര്‍ത്ത് വെച്ച് നിര്‍ധന കുടുംബങ്ങള്‍ക്ക് ചെറിയ പെരുന്നാള്‍ കിറ്റ് സമ്മാനിച്ച് ആറാം ക്ലാസിലെ കുട്ടുകാരുടെ മാതൃക. വെട്ടത്തൂര്‍ എ.എം.യു.പി സ്‌കളിലെ അഞ്ജന, മിഥുന്‍, നിവേദ്യ, ശ്വേത, വിജിഷ, അനന്യ, നിലാചന്ദന, ശ്രീഷ്ണ, നേഹ എന്നിവരാണ് ജാതി മത വര്‍ഗഭേദമന്യേ ആഘോഷങ്ങള്‍ കൊണ്ടാടുന്ന കാലത്ത് മാനുഷീക മൂല്യങ്ങള്‍ക്കു പരിഗണന നല്‍കുന്ന സംരംഭത്തിന് രംഗത്തിറങ്ങിയത്.
ബിരിയാണി ഉണ്ടാക്കാന്‍ എന്തെല്ലാം സാധനങ്ങളാണ് ടീച്ചറേ വേണ്ടത് എന്ന അഞ്ജന എന്ന വിദ്യാര്‍ത്ഥിനിയുടെ ഒരു ചോദ്യത്തില്‍ നിന്നാണ് ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ ഉദ്ദ്യേശ ശുദ്ധി ഉരിത്തിരിഞ്ഞു വരുന്നത്. തങ്ങളുടെ ലക്ഷ്യം ക്ലാസ് അധ്യാപികയുമായി പങ്കു വെക്കുന്നതിലൂടെയാണ് ഈ മികച്ച പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നത്. ഒരു കുടുംബത്തിന് ആഘോഷിക്കാന്‍ പാകത്തിലുള്ള ഭക്ഷ്യ വസ്തുക്കള്‍ അടങ്ങിയ ഭക്ഷണ കിറ്റുകളായിരുന്നു ഇവര്‍ വാങ്ങിയത്.
സ്വന്തം മക്കളുടെ നന്മ മനസ്സ് മനസ്സിലാക്കിയ മാതാപിതാക്കള്‍ കുട്ടികളുടെ കൈവശമുള്ളതിലേക്ക് ആവശ്യമായ ബാക്കി തുക കൂടി നല്‍കുകകൂടി ചെയ്തു.
ഈ കുട്ടികളും കൂലി വേല ചെയ്യുന്ന മാതാപിതാക്കളുടെ മക്കളാണെന്നതാണ് മറ്റൊരുശ്രദ്ധേയമായ കാര്യം.

Sharing is caring!