കേരളത്തിലെ സിപിഎമ്മിലെ മൂന്നാമനായി മലപ്പുറത്തുകാരന് എ വിജയരാഘവന്

കണ്ണൂര്‍: കേരളത്തിലെ സിപിഎമ്മിലെ പ്രധാനികളില്‍ ഒരാളാണ് ഇനി മലപ്പുറത്തുകാരന് എ. വിജയരാഘവന്. തുടര്‍ഭരണം കിട്ടിയ സിപിഎമ്മിലെ പ്രധാന നേതാവ്. പോളിറ്റ് ബ്യൂറോയില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എംഎ ബേബിയും കഴിഞ്ഞാല്‍ എ വിജയരാഘവന്. എന്നാല്‍ ബേബിയോട് പിണറായിക്ക് താല്‍പ്പര്യക്കുറവ് ഏറെയാണ്. അതുകൊണ്ട് തന്നെ എ വിജയരാഘവന് പാര്‍ട്ടിയില്‍ മൂന്നാമന് എന്ന പരിവേഷമാകും ഉണ്ടാവുക. ഏതെങ്കിലും സാഹചര്യത്തില്‍ കോടിയേരി ബാലകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാല്‍ എകെജി സെന്ററിന്റെ അമരക്കാരനാകും ഇനി വിജയരാഘവന്.
ഭാര്യ ആര് ബിന്ദു പിണറായി മന്ത്രിസഭയില്‍ അംഗമാണ്. പാലക്കാട്ടെ തരൂരില്‍ എകെ ബാലന്റെ ഭാര്യ ഡോ ജമീല നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക വന്നപ്പോള്‍ മത്സരിച്ചത് വിജരാഘവന്റെ ഭാര്യ ബിന്ദുവും. ഇരിങ്ങാലക്കുടയിലെ ആദ്യ മത്സര വിജയുമായി ബിന്ദു മന്ത്രിയുമായി. മുഖ്യമന്ത്രി പിണറായി വിജയന് വിജരാഘവനോടുള്ള കരുതലായിരുന്നു ഇതിന് കാരണം. വീണ്ടും ബാലനെ വിജയരാഘവന് തോല്‍പ്പിച്ചു. പോളിറ്റ് ബ്യൂറോയിലെ ദളിത് മുഖമായി താന്‍ മാറുമെന്ന വിശ്വാസത്തിലാണ് ബാലന് കണ്ണൂരിലെത്തിയത്. എന്നാല്‍ പിണറായിയുടെ ആശിര്‍വാദത്തില്‍ വിജയരാഘവന് പോളിറ്റ് ബ്യൂറോയില്‍ എത്തി.
അടുത്ത സമ്മേളനത്തില്‍ സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയും. എന്ന് ജനറല്‍ സെക്രട്ടറിയാകാനുള്ള സാധ്യതയും വിജയരാഘവന് വന്നു ചേര്‍ന്നേക്കാം. ഇതിനെല്ലാം കാരണം പിണറായിക്കുള്ള വിശ്വസ്തത മാത്രമാണ്.
‘വിദ്യാഭ്യാസവും വിവേകവുമുള്ള എ വിജയരാഘവനെപ്പോലെത്തെ നേതാക്കളാണ് കേരളത്തില്‍ ഇടതുപക്ഷത്തിന്റെ മുതല്‍ക്കൂട്ട്. ഒരു എസ്എഫ്ഐ നേതാവിനെ പാര്‍ലിമെന്റിലേക്ക് മല്‍സരിപ്പിക്കുക വഴി കേരളത്തിന്റെ യുവത്വത്തിന്റെ പിന്തുണ ഇടതുമുന്നണി നേടിക്കഴിഞ്ഞു. അടിസ്ഥാന വര്‍ഗത്തില്‍നിന്ന് പൊരുതിക്കയറിവരുന്ന ഇത്തരം ആളുകളാണ് ഈ സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കുക. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്ത് നടത്തിയ ഒരു തെരഞ്ഞെുടുപ്പാണ് പാലക്കാട്ട് കാണാന്‍ കഴിയുന്നത്. ‘- 1989ലെ കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ‘ശ്രദ്ധേയമായ ഒരു മാറ്റം’ എന്ന തലക്കെട്ടില്‍ ഇന്ത്യന്‍ എക്സപ്രസ് ദിനം പത്രം എഴുതിയ വാര്‍ത്തയിലെ വാചകങ്ങള്‍ ആണിത്.
ആ റിപ്പോര്‍ട്ട് അക്ഷരം പ്രതിശരിയായിരുന്നു. അന്ന് കേരളത്തിലെ യുവത്വത്തിന്റെ ആശയും ആവേശവുമായിരുന്നു എ വിജയരാഘവന് എന്ന 32കാരന്. എസ്എഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ്. ഏറ്റവും താഴെക്കിടയില്‍നിന്ന് പടിപടിയായി ഉയര്‍ന്ന് എത്തിയ നേതാവ്. അക്കാലത്ത് യുഡിഎഫിന്റെ കുത്തകയായിരുന്നു പാലക്കാട് സീറ്റില്‍ വിജയരാഘവന് ശരിക്കും കൊടുങ്കാറ്റായി. കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള കാമ്പസുകളില്‍നിന്ന് വിദ്യാര്‍ത്ഥികള്‍ പാലക്കാട്ടേക്ക് ഒഴുകിയെത്തി. തെരുവുനാടകങ്ങളും, കവിത ചൊല്ലലും വീടുകയറിയുള്ള കാമ്പയിനിങ്ങുമൊക്കെയായി അവര്‍ രംഗം കൊഴുപ്പിച്ചു. ഫലം വന്നപ്പോള്‍ എ വിജയരാഘവന് അട്ടിമറി വിജയം.
ഇവിടെ ഇനീഷ്യല്‍ എടുത്തുപറയണം. കാരണം കോണ്‍ഗ്രസ് നേതാവ് വി എസ് വിജയരാഘവനെയാണ് ഈ യുവനേതാവ് അട്ടിമറിച്ചത്. ശക്തമായ ഇടതുവിരുദ്ധ തരംഗം വീശിയ തെരഞ്ഞെടുപ്പായിരുന്നു അത്. വെറും മൂന്നേ മൂന്ന് സീറ്റാണ് 89ലെ ലോക്സഭയില്‍ ഇടതുമുന്നണിക്ക് കിട്ടിയത്. അവിടെയാണ് പാലക്കാട് സീറ്റ് പിടിച്ചെടുക്കുന്നത് എന്ന് അറിയുമ്പോഴാണ് വിജയരാഘവന്റെ വ്യക്തി പ്രഭാവത്തിന് മാര്‍ക്ക് വീഴുന്നത്. അന്ന് കേരളത്തിന്റെ ഇടതുയുവത്വങ്ങളുടെ ആശയും പ്രതീക്ഷയും ആയിരുന്നു വിജയരാഘവന്. അദ്ദേഹം പടിപടിയാണ് വളര്‍ന്ന് രാജ്യസഭാംഗമായി, ഇടതുമുന്നണി കണ്‍വീനറായി, സിപിഎം കേന്ദ്രകമ്മറി അംഗമായി. പാര്‍ട്ടി സെക്രട്ടറിയുടെ ചുമതലയും വിജയരാഘവന് താല്കാലികമായി വന്നു ചേര്‍ന്നു. ഇപ്പോള്‍ പിബിയിലും. ഇടതു മുന്നണി കണ്‍വീനറുമാണ് വിജയരാഘവന്.
89ല്‍ പരുഷമേധാവിത്വത്തത്തിനെതിരെ സംസാരിച്ച ആ മനുഷ്യന് തന്നെ പിന്നീട് പല സ്ത്രീവിരുദ്ധ പ്രസംഗങ്ങള്‍ നടത്തി. വിജയരാഘവന്റെ വിടുവായത്തങ്ങള്‍ ചാനല്‍ ചര്‍ച്ചകളായി. ഇതൊന്നും പിബിയിലേക്കുള്ള യാത്രാ വഴിയില്‍ വിജയരാഘവന് തടസ്സമായില്ല. വിജയരാഘവന്റെ ഭാര്യ ആര് ബിന്ദു കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി. ഏത് മോട്ടിവേഷന്‍ ക്ലാസിലും ഉപയോഗിക്കാവുന്ന ഒന്നാണ് എ വിജയരാഘവന്റെ ജീവിതവും. ബേക്കറി-ഹോട്ടല്‍ തൊഴിലാളിയായൊക്കെ ജോലി നോക്കിയിരുന്നു, മലപ്പുറത്തെ കഷ്ടതകള്‍ നിറഞ്ഞ കുടുംബത്തില്‍നിന്ന് സ്വ പ്രയത്നത്താന്‍ ഉയര്‍ന്നുവന്ന വ്യക്തിയാണ് അദ്ദേഹം.
എസ്എഫ്ഐയുടെ തീപ്പൊരി നേതാവ്
1956 മാര്‍ച്ച് 23ന് മലപ്പുറത്തെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ പമ്പാടന്‍ പരങ്ങോടന്റെയും മാളുക്കുട്ടിയമ്മയുടേയും മകനായാണ് വിജയരാഘവന് ജനിച്ചത്. ചെറുപ്പകാലത്ത് അദ്ദേഹവും സഹോദനും ചെറിയ ജോലികള്‍ ചെയ്താണ് കുടുംബം പോറ്റിയത്. ബേക്കറി- ഹോട്ടല്‍ തൊഴിലാളിയായൊക്കെ അദ്ദേഹം പ്രവര്‍ത്തിച്ചു. അക്കാലത്തും രാഷ്ട്രീയ പ്രവര്‍ത്തനം ശക്തമായിരുന്നു. എസ്ഫ്ഐയാണ് വിജയരാഘവനെ കൈപടിച്ച് ഉയര്‍ത്തിയത്. 1989ലെ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐയുടെ ദത്തുപുത്രന് എന്നായിരുന്നു അദ്ദേഹത്തെ വിശേഷിപ്പിച്ചത്. പക്ഷേ വിജയരാഘവന് ഒരിക്കലും തന്റെ കഷ്ടതകള്‍ നിറഞ്ഞ ഭൂതകാലം മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. ഇത്രയും പൊരുതി വളര്‍ന്ന നേതാവാണ് അദ്ദേഹമെന്ന് അധികം ആര്‍ക്കും അറിയില്ല.
1986-93 കാലഘട്ടത്തില്‍ അദ്ദേഹം ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചു. എസ്എഫ്ഐയുടെ അഖിലേന്ത്യ പ്രസിഡന്റായിരിക്കേ തീപ്പൊരി പ്രാസംഗികനുമായിരുന്നു അദ്ദേഹം. ചെറുപ്പത്തില്‍തന്നെ പാര്‍ട്ടിയോട് ചേര്‍ന്ന് നിന്ന് ആര്‍ജ്ജിച്ചെടുത്ത മികവിന്റെ ബലത്തില്‍ കിട്ടിയ സ്ഥാനമായിരുന്നു ഇത്. ഇസ്ലാമിക ചരിത്രത്തിലെ ബിരുദാനന്തര ബിരുദവും, പിന്നീട് നിയമ ബിരുദവും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിന് മുതല്‍ക്കൂട്ടായി. അങ്ങനെയിരിക്കെയാണ് 89ല്‍ എ വിജയരാഘവനെ പാര്‍ട്ടി വലിയ ദൗത്യം ഏല്‍പ്പിക്കുന്നത്. പാലക്കാട് ലോക്സഭ മണ്ഡലം തിരിച്ചുപിടിക്കുകയെന്നതായിരുന്നു ആ ഉത്തരവാദിത്തം. പാലക്കാട്ടെ കരുത്തന് സിറ്റിംങ് എംപി വി എസ് വിജയരാഘവനായിരുന്നു എതിരാളി. അന്ന് കേരളത്തിലെ ക്യാമ്പസുകളിലെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ സംസ്ഥാനത്തെമ്പാടുനിന്നും ഫണ്ട് പിരിച്ചതും, പാലക്കാട് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പോയതുമെല്ലാം അന്നത്തെ സംഘടന പ്രവര്‍ത്തകര്‍ ഓര്‍ക്കുന്നുണ്ട്. എ വിജയരാഘവന് അന്ന് വിദ്യാര്ത്ഥികള്ക്കിടിയല് ആവേശമായിരുന്നു.
സിപിഎമ്മിന്റെ സ്വാഭാവിക സ്ഥാനകയറ്റ രീതി അനുസരിച്ച് ഡിവൈഎഫ്ഐയിലായിരുന്നു എത്തേണ്ടിയിരുന്നത്. എന്നാല്‍ വര്‍ഗ രാഷ്ട്രീയ പ്രവര്‍ത്തനം കൂടുതല്‍ സാധ്യമാകുന്ന കര്‍ഷക സംഘത്തിലായിരുന്നു എ വിജയരാഘവന് തെരഞ്ഞെടുത്തത്. പിന്നീട് സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റിയിലെത്തി. കേന്ദ്ര കമ്മിറ്റിക്കും, പൊളിറ്റ്ബ്യൂറോയ്ക്കും ഇടയില്‍ ഇടക്കാലത്ത് കേന്ദ്ര സെക്രട്ടറിയേറ്റ് രൂപീകരിച്ചപ്പോള്‍ അതിലും സ്ഥാനം നേടി എ വിജയരാഘവന്. കേരളത്തില്‍നിന്ന് പിബി യിലേക്ക് പോലും എത്തുമെന്നുപോലും വാര്‍ത്തകള്‍ ഉണ്ടായി. എന്നാല്‍ അങ്ങനെയൊന്നും സംഭവിച്ചില്ല. കേന്ദ്ര സെക്രട്ടറിയേറ്റു പോലും പിന്നീട് പ്രവര്‍ത്തനം അവസാനിപ്പിക്കയാണ് ഉണ്ടായത്.
വി എസ് പക്ഷത്തുനിന്ന് പിണറായിയിലേക്ക്
കര്‍ഷക തൊഴിലാളി യൂണിയന് അഖിലേന്ത്യാ സെക്രട്ടറി എന്ന നിലയിലായിരുന്നു എസ്എഫ്ഐക്കാലത്തിനുശേഷം വിജയരാഘവന്റെ പ്രവര്‍ത്തനം. 1998ല്‍ രാജ്യസഭാംഗമായി. രാജ്യസംഭയിലും ഏറെ ശോഭിക്കപ്പെട്ട വ്യക്തിത്വമായിരുന്നു അദ്ദേഹം. വിജയരാഘവന്റെ എം പി ഫണ്ട് വിനിയോഗവും ആസൂത്രണവുമൊക്കെ ദേശീയ പത്രങ്ങളിലും വലിയ വാര്‍ത്തയായി. ഡോ സെബാസ്റ്റ്യന്പോളിനേപ്പോലുള്ളവര് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടയിട്ടുണ്ട്. 2014 കോഴിക്കോടുനിന്ന് പതിനാറാം ലോകസഭയിലേക്ക് മല്‍സരിച്ചെങ്കിലും അദ്ദേഹം ദയനീയമായി പരാജയപ്പെട്ടു. അപ്പോഴേക്കും വിജയരാഘവന്റെ ഇമേജ് പതുക്കെ മാറുകയായിരുന്നു.
വിജയരാഘവന്റെ ഈ മാറ്റം ഞെട്ടിക്കുന്നത് തന്നെയാണെന്നാണ് എസ്എഫ്ഐക്കാലത്തെ സുഹൃത്തുക്കളും പറയുന്നത്. തുടക്കത്തില്‍ വി എസ് പക്ഷക്കാരനായാണ് അദ്ദേഹം അറിയപ്പെട്ടത്. പക്ഷേ സിപിഎമ്മില്‍ രണ്ടായിരാമാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ രൂക്ഷമായ വി എസ്- പിണറായി വിഭാഗീയതയില്‍ ഇദ്ദേഹവും ഔദ്യോഗിക പക്ഷത്തേക്ക് മാറി. വിജയരാഘവന്റെ വാക്കുകള്‍ രൂക്ഷമാവുന്നതും ഇക്കാലത്താണ്. ‘സിപിഎം എന്നാല്‍ ഒരു മീറ്റര്‍ നീളമുള്ള തുണിയോ, ഒരു കിലോ അരിയോ ഒന്നുമല്ല എന്നും, അരിക്കച്ചവടക്കാര്ക്കും മരക്കച്ചവടക്കാര്‍ക്കും വിലക്കെടുക്കാവുന്ന ഒന്നല്ല പാര്‍ട്ടി’ എന്നുമുള്ള വിജയരാഘവന്റെ വിവാദ പ്രസംഗമാണ് ഇടതു എംഎല്‍എ മഞ്ഞളാംകുഴി അലിയെ യുഡിഎഫിലെത്തിക്കുന്നതില്‍ ഒരു പങ്ക് വഹിച്ചതെന്ന് പാര്ട്ടിക്കാര് തന്നെ പറയുന്നുണ്ട്. കടുത്ത വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ യാതൊരു പിശുക്കം അദ്ദേഹം കാട്ടാറില്ല.
പിണറായി വിജയന്റെ കേരള ജാഥകളില്‍ വിജയരാഘവന് അംഗമായി. പിണറായി വിജയന്റെ ജാഥയില്‍ പങ്കെടുക്കുമ്പോള്‍ നടത്തിയ പ്രസംഗത്തില്‍ സ്ത്രീ വിരുദ്ധതയുണ്ടായതിനെ തുടര്‍ന്ന് വിവാദമായി. പുച്ഛവും പരിഹാസവും സ്ത്രീ വിരുദ്ധവുമായ സമീപനമാണ് വിജയരാഘവന്റെ പ്രസംഗങ്ങളില്‍ സ്ഥിരമായി ഉണ്ടാകുന്നതെന്ന ആക്ഷേപം ഉണ്ടായി. തിരിച്ചടികളും ഉണ്ടാകുമ്പോഴും വിജയരാഘവന് രാഷ്ട്രീയ വളര്‍ച്ചയുണ്ടാവുന്നതിന് പിന്നില്‍ ഔദ്യോഗികപക്ഷത്തിന് അദ്ദേഹത്തിനോടുള്ള അചഞ്ചല വിശ്വാസം തന്നെയാണ്.
ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന രമ്യ ഹരിദാസിനെതിരെ നടത്തിയ അപകീര്‍ത്തി കരമായ പ്രസ്താവന അവരുടെ വിജയത്തില്‍ ഒരു ഘടകമായി എന്നാണ് സിപിഎം പ്രവര്‍ത്തകര്‍ തന്നെ പറയുന്നത്. പി കെ കുഞ്ഞാലിക്കുട്ടിയുമായി ചേര്‍ത്തായിരുന്നു രമ്യാ ഹരിദാസിനെതിരെ അപകീര്‍ത്തികരമായ പ്രസംഗം നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ നടത്തിയ പ്രസംഗത്തെ ആദ്യം ന്യായീകരിക്കാനും പിന്നീട് ഖേദം പ്രകടിപ്പിക്കാനും അദ്ദേഹം തയ്യാറായെങ്കിലും രാഷ്ട്രീയമായ അപരിഹാര്യമായ തിരിച്ചടി അത് ഉണ്ടാക്കി കഴിഞ്ഞിരുന്നു.
യൂണിവേഴ്സിറ്റി കോളേജിലെ ഉത്തരക്കടലാസ് കത്തിക്കുത്ത് കേസിലെ പ്രതിയില്‍ നിന്നു കണ്ടെടുത്തപ്പോള്‍ വിജയരാഘവന് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഉത്തരമെഴുതിയാല്‍ മാത്രമെ അതു ഉത്തരക്കടലാസാകു എന്നും അല്ലെങ്കില്‍ അതു വെറും കടലാസ് മാത്രമാണെന്നുമായിരുന്നു വിജയരാഘവന്റെ വാദം. ഒരുപാട് വിമര്‍ശനമുയര്‍ന്നപ്പോഴും ഈ വാക്കുകളൊന്നും പിന്‍വലിക്കാന്‍ അദ്ദേഹം തയ്യാറായതുമില്ല. അങ്ങനെ വിവാദങ്ങളും വിജയരാഘവനൊപ്പം യാത്ര ചെയ്യുന്നു.
RECENT NEWS

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ
പാണ്ടിക്കാട്: തമ്പാനങ്ങാടി സ്വദേശിയുടെ വീട്ടിൽ നിന്ന് 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. പരിശോധനയില്‍ വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ [...]