ചായ തണുത്തുപോയെന്ന് പറഞ്ഞ് ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തൊഴിച്ചു അവസാനം മൂന്നാറിലെത്തിയ മലപ്പുറത്തുകാരന് മര്‍ദനം

ചായ തണുത്തുപോയെന്ന് പറഞ്ഞ് ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തൊഴിച്ചു അവസാനം മൂന്നാറിലെത്തിയ മലപ്പുറത്തുകാരന് മര്‍ദനം

മലപ്പുറം: ചൂടു ചായ മുഖത്തൊഴിച്ച മലപ്പുറത്തെ വിനോദ സഞ്ചാരിയെ ഹോട്ടല്‍ ജീവനക്കാര്‍ ടൂറിസ്റ്റ് ബസ് തടഞ്ഞ് ആക്രമിച്ചു. മൂന്നാറിലാണ് സംഭവം. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം ഏറനാട് സ്വദേശി അര്‍ഷിദ് (24), ബസ് ഡ്രൈവര്‍ കൊല്ലം ഓച്ചിറ സ്വദേശി കെ സിയാദ് (31) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

ടോപ്പ് സ്റ്റേഷനിലെ ഹോട്ടലിലാണ് സംഭവങ്ങളുടെ തുടക്കം. രാത്രി എട്ട് മണിക്ക് മലപ്പുറം സ്വദേശികളായ 38 പേരടങ്ങുന്ന യുവാക്കളുടെ സംഘം ചായ കുടിക്കാനായി ഹോട്ടലില്‍ കയറി. തണുത്തുപോയെന്ന് പറഞ്ഞ് സംഘത്തിലൊരാള്‍ ചൂടു ചായ ജീവനക്കാരന്റെ മുഖത്തൊഴിച്ചു. തുടര്‍ന്ന്, ജീവനക്കാരുമായി വാക്കേറ്റമായി. അതിനിടെ സഞ്ചാരികള്‍ ബസില്‍ കയറി സ്ഥലംവിട്ടു.

എന്നാല്‍, സുഹൃത്തുക്കളെ വിളിച്ചുകൂട്ടി ബൈക്കില്‍ എല്ലപ്പെട്ടിയിലെത്തിയ ഹോട്ടല്‍ ജീവനക്കാര്‍ ബസ് തടഞ്ഞിട്ടു. വിനോദ സഞ്ചാരികളെയും ഡ്രൈവറെയും പുറത്തിറക്കി മര്‍ദിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെയും ടാറ്റാ ടീ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

മൂന്നാര്‍ പോലീസ് നേതൃത്വത്തില്‍ പൊലീസ് ടോപ് സ്റ്റേഷനിലെത്തി അന്വേഷണം തുടങ്ങി. പരാതി ലഭിച്ചാലുടന്‍ കേസെടുക്കുമെന്ന് പോലീസ്.

 

Sharing is caring!