പൊന്നാനിയില്‍ നിന്നും ലക്ഷദ്വീപിലേക്ക് കപ്പല്‍, ഹൈഡ്രോഗ്രാഫിക് സര്‍വ്വേ തിങ്കളാഴ്ച

പൊന്നാനിയില്‍ നിന്നും ലക്ഷദ്വീപിലേക്ക് കപ്പല്‍,     ഹൈഡ്രോഗ്രാഫിക് സര്‍വ്വേ തിങ്കളാഴ്ച

പൊന്നാനി:ലക്ഷദ്വീപിലേക്ക് വഴിവെട്ടാന്‍ പൊന്നാനി ഹാര്‍ബറില്‍ കൂറ്റന്‍ കപ്പലെത്തും. ഹാര്‍ബാറില്‍ പി.നന്ദകുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു. 21, 22 തിയതികളില്‍ ഹാര്‍ബറില്‍ ഹൈഡ്രോഗ്രാഫിക് സര്‍വേ നടക്കും.
അഴിമുഖം കടന്ന് കപ്പലിന് ഹാര്‍ബറിലേക്ക് പ്രവേശിക്കാന്‍ പ്രാപ്തമായ ആഴം ഉറപ്പാക്കുന്നതിനാണ് സര്‍വേ നടക്കുന്നത്. സര്‍വേ വിവരങ്ങള്‍ ലക്ഷദ്വീപ് ഭരണകൂടത്തിന് അയച്ചു നല്‍കണം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പഠന യാത്രയ്ക്കുള്ള അനുമതി ലഭ്യമാവുക.
പൊന്നാനിയുടെ തുറമുഖ ചരിത്രത്തില്‍ ആദ്യമായി ഫിഷിങ് ഹാര്‍ബറിലേക്ക് കൂറ്റന്‍ കപ്പല്‍ കൊണ്ടുവന്ന് ലക്ഷദ്വീപിലേക്ക് പൊന്നാനി പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ പഠന യാത്ര സംഘടിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. ഹാര്‍ബറിലെ പുഴയുടെ ആഴം പരിശോധിക്കുന്നതിനും സൗകര്യങ്ങള്‍ ഒരുക്കുന്നതിനും മുന്നോടിയായാണ് ഉദ്യോഗസ്ഥ സംഘം എത്തിയത്. എംഎല്‍എയ്ക്ക് പുറമേ നഗരസഭാധ്യക്ഷന്‍ ശിവദാസ് ആറ്റുപുറം, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം. ചിത്ര, തീരദേശ പൊലീസ് സിഐ രാജ് മോഹന്‍, തുറമുഖ വകുപ്പ് പ്രതിനിധി സുധീര്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് എ എക്‌സി രാജീവ് കുമാര്‍, പ്രസ് ക്ലബ്ബംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു

 

 

Sharing is caring!