പൊന്നാനിയിലെ കടല്‍വെള്ളം ഇനി കുടിവെള്ളമാകും

പൊന്നാനിയിലെ കടല്‍വെള്ളം ഇനി കുടിവെള്ളമാകും

പൊന്നാനി: സംസ്ഥാനത്തെ ആദ്യ കടല്‍വെള്ള ശുദ്ധീകരണ ശാല പൊന്നാനിയില്‍ ഒരുങ്ങുന്നു. ദിവസം 30 ലക്ഷം ലിറ്റര്‍ കടല്‍വെള്ളം ശുദ്ധീകരിക്കും. തീരദേശത്തെ ഇരുപതിനായിരത്തോളം പേര്‍ക്ക് ഗുണം ലഭിക്കും.

50 കോടിയോളം ചെലവ് വരുന്നതാണ് പദ്ധതി. കേന്ദ്ര-സംസ്ഥാന-തദ്ദേശ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചാണ് പദ്ധതി ഒരുങ്ങുന്നത്. മെക്കാനിക്കല്‍ വെപ്പര്‍ കംപ്രസര്‍ ഉപയോഗിച്ചായിരിക്കും വെള്ളം ശുദ്ധീകരിക്കുക. കടലിലെ അടിത്തട്ടില്‍നിന്ന് വെള്ളം എത്തിക്കും. ഇതിനാല്‍ മീന്‍ പിടിത്തത്തിന് ഭീഷണിയില്ല. നാല് കിലോമീറ്റര്‍ അകലേക്കാണ് വേസ്റ്റ് വെള്ളം ഒഴുക്കിവിടുക.

ഹാര്‍ബറിലെ 25 സെന്റ് ഇതിനായി വിട്ടുനല്‍കും. പ്ലാന്റ് നിര്‍മിക്കാന്‍ ഹാര്‍ബറില്‍ കണ്ടെത്തിയ സ്ഥലം വിദഗ്ധ സംഘം സന്ദര്‍ശിച്ചു. ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി ശാസ്ത്രജ്ഞന്‍ ഡോ. രാജന്‍ എബ്രഹാം, കേരള വാട്ടര്‍ അതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഇ എ സന്തോഷ് കുമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ വിദഗ്ധ സംഘമാണ് സന്ദര്‍ശനം നടത്തിയത്.

പദ്ധതിയുടെ വിശദമായ ഡിപിആര്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. കേരള വാട്ടര്‍ അതോറിറ്റി പിച്ച് ഡിവിഷന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി ആരംഭിക്കുന്നത്. പ്ലാന്റ് സ്ഥാപിക്കുന്നതോടെ പൊന്നാനി തീരദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും. കഴിഞ്ഞ നഗരസഭാ കൗണ്‍സില്‍ യോഗമാണ് പദ്ധതിയുടെ നടപടിക്രമങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.

നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ഥന്‍, സ്ഥിരം സമിതി അധ്യക്ഷരായ എം ആബിദ, രജീഷ് ഊപ്പാല, ഷീന സുദേശന്‍, ഒ ഒ ഷംസു, ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയ ജനപ്രതിനിധികളും വിദഗ്ധസംഘത്തിനൊപ്പം സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

 

Sharing is caring!