നിലമ്പൂരിലെ കരിമ്പൂഴ മാതന്‍ ആനയുടെ കുത്തേറ്റ് മരിച്ചു

നിലമ്പൂരിലെ കരിമ്പൂഴ മാതന്‍ ആനയുടെ കുത്തേറ്റ് മരിച്ചു

മലപ്പുറം: ഏഷ്യയിലെ ഏക ഗുഹാവാസികളായ ചോലനായ്ക്ക വിഭാഗത്തിലെ കരിമ്പുഴ മാതന്‍ (90) ആനയുടെ കുത്തേറ്റ് മരിച്ചു. ഇന്ന് രാവിലെ മാഞ്ചീരിയിലേക്ക് പോകുമ്പോള്‍ പാണപ്പുഴ വാള്‍ക്കെട്ട് ഭാഗത്തു വച്ചാണ് ഇയാളെ കാട്ടാന ആക്രമിച്ചത്. എല്ലാ ബുധനാഴ്ചയും വനം വകുപ്പും ഐ ടി ഡി പി യും ചേര്‍ന്ന് ഇവര്‍ക്ക് ആവശ്യ ഭക്ഷ്യവിഭവങ്ങള്‍ മാഞ്ചീരി കോളനിയില്‍ എത്തിക്കാറുണ്ട്. പതിവു പോലെ ഇതു വാങ്ങാന്‍ രണ്ട് കുട്ടികള്‍ക്കൊപ്പം വരുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. കുട്ടികള്‍ ഓടി രക്ഷപ്പെട്ടു.
കൂട്ടത്തിലുണ്ടായിരുന്ന ചാത്തന്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇയാള്‍ ഓടി രക്ഷപ്പെട്ടങ്കിലും മാതനെ രക്ഷപ്പെടുത്താനായില്ല. പ്രായം കാരണം ഓടി രക്ഷപ്പെടാനും കഴിയാത്തതിനെ തുടര്‍ന്ന് ആന കുത്തുകയായിരുന്നു. തുടര്‍ന്ന് ചാത്തനെത്തി വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ ആദിവാസികളും അധികൃതരും സ്ഥലത്തെത്തിയെങ്കിലും മൃതദേഹത്തിന് ചുറ്റും ആനക്കൂട്ടം തമ്പടിച്ചതിനാല്‍ മൃതദേഹം മാറ്റാനായിട്ടില്ല. കരിക്കയാണ് ഭാര്യ.
ഈ സമയം ഭക്ഷ്യ വിതരണത്തിന് ശേഷം വനപാലകര്‍ ഉള്‍പ്പെടെയുള്ളവര്‍ മടങ്ങുകയും ചെയ്തിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മാതനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകീട്ട് നാലോടെയാണ് കോളനി നിവാസികളില്‍ നിന്നും വിവരം അറിഞ്ഞതെന്ന് കരുളായി റെയ്ഞ്ച് ഓഫിസര്‍ നജ്മല്‍ അമീന്‍ പറഞ്ഞു. ഉടന്‍ തന്നെ വനപാലകരെ കോളനിയിലേക്ക് അയച്ചു. ഉള്‍വനത്തിലായതിനാലും കാട്ടാന പരിസര പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നതിനാലും വലിയ ജാഗ്രതയോടെയാണ് വനപാലകരും പോലീസും സംഭവസ്ഥലത്തേക്ക് പോയത്. നാളെ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ എത്തിയ ശേഷമായിരിക്കും പോസ്റ്റ്മോര്‍ട്ടം നടപടികളിലേക്ക് കടക്കുക.
20 വര്‍ഷം മുമ്പ് നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാഷ്ട്രപതിയുടെ നിര്‍ദേശപ്രകാരം ഡല്‍ഹില്‍ അതിഥിയായി പങ്കെടുത്തയാളാണ് മരിച്ച കരിമ്പുഴ മാതനും ഭാര്യ കരിക്കയും.

Sharing is caring!