ദിലീപിനെ പൂട്ടാന്‍ മലപ്പുറത്തുകാരന്‍

ദിലീപിനെ പൂട്ടാന്‍ മലപ്പുറത്തുകാരന്‍

മലപ്പുറം: വലിയ വിവാദം സൃഷ്ടിച്ച നടിയെ അക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസന്വേഷിക്കുന്നത് മലപ്പുറത്തുകാരനായ എസ്.പി.
കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ ചോദ്യംചെയ്യാന്‍ നേതൃത്വം നല്‍കുന്നതുള്‍പ്പെടെ കൊച്ചി ക്രൈംബ്രാഞ്ച് എസ്.പി.യായ എം.പി. മോഹനചന്ദ്രനാണ് നേതൃത്വം നല്‍കുന്നത്. മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ
മോഹനചന്ദ്രന്‍ അടുത്തിടെയാണ് പ്രമോഷനോട് കൂടി ക്രൈംബ്രാഞ്ച് എസ്.പിയായ കൊച്ചിയിലെത്തുന്നത്. മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളില്‍ ജോലിചെയ്ത മോഹനചന്ദ്രന്‍ സംസ്ഥാന പോലീസിലെ തന്നെ മികച്ച കുറ്റാന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാളാണ്. മലപ്പുറം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി.യായിരിക്കുമ്പോഴാണ് അവസാന പ്രമോഷന്‍ ലഭിക്കുന്നത്.
അന്വേഷണ മികവിന് ശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ഇതിനോടകം മോഹനചന്ദ്രന് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വലിയ ബാങ്ക് കവര്‍ച്ചകളായ ചേലേമ്പ്ര, പെരിയ, പൊന്ന്യം, കാന്നാണി, തിരുനാവായ ബാങ്ക് കവര്‍ച്ചാ കേസുകളിലെ പ്രതികളെ പിടിച്ചത് മോഹനചന്ദ്രന്‍ ഉള്‍പ്പെടെയുള്ള അന്വേഷണ സംഘമാണ്. തിരൂരങ്ങാടി കൊടിഞ്ഞിയിലെ പാത്തുമ്മക്കുട്ടി വധക്കേസിലെ പ്രതി ഇസ്ലാം ഖാനെയും സംഘത്തെയും യു.പി മൊറാദാബാദിലെത്തി സാഹസികമായി പിടികൂടി. കുനിയില്‍ ഇരട്ടക്കൊലക്കേസ്, നിലമ്പൂര്‍ രാധാവധക്കേസ് എന്നിവ അന്വേഷിച്ച പ്രത്യേക സംഘത്തിലും ഉണ്ടായിരുന്നു. കാസര്‍ഗോട്ടുനിന്നും 600 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. ഹൈവേ കൊള്ളക്കാരനും ക്വട്ടേഷന്‍ ഗുണ്ടാസംഘത്തലവനായ കോടാലി ശ്രീധരന്‍, വാഹനമോഷ്ടാവ് വീരപ്പന്‍ റഹീം എന്നിവരെ സാഹസികമായി പിടികൂടിയിരുന്നു.
നേരത്തെ സി.ആര്‍.പി.എഫില്‍ എസ്.ഐആയിരുന്ന മോഹനചന്ദ്രന് ബ്ലാക് കാറ്റ് കമാന്‍ഡോ പരിശീലനവും ലഭിച്ചിട്ടുണ്ട്. സ്പെഷല്‍ പ്രൊട്ടക്ക്ഷന്‍ ഗ്രൂപ്പിന്റെ പരിശീലനം ലഭിച്ച് വി.വി.ഐ.പി സുരക്ഷാസംഘത്തിലുമുണ്ടായിരുന്നു. മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ എസ്.പി.ജി സുരക്ഷാസംഘത്തിലുണ്ടായിരുന്നു. കേന്ദ്രസര്‍വീസില്‍ നിന്നും രാജിവെച്ചാണ് കേരള പോലീസില്‍ എസ്.ഐയായി ചേര്‍ന്നത്. 70 ഓളം ഗുഡ് സര്‍വീസ് എന്‍ട്രികളും മുഖ്യമന്ത്രിയുടെ പോലീസ് മെഡലും ലഭിച്ചിട്ടുണ്ട്.

Sharing is caring!