50 ലക്ഷത്തിന്റെ ക്രഷര്‍ തട്ടിപ്പ് കേസില്‍ പ്രതിയായ പി.വി അന്‍വര്‍ എം.എല്‍.എയെ ചോദ്യം ചെയ്യാന്‍പോലും മെനക്കെടാതെ ക്രൈം ബ്രാഞ്ചിന്റെ അന്തിമ റിപ്പോര്‍ട്ട്

50 ലക്ഷത്തിന്റെ ക്രഷര്‍ തട്ടിപ്പ് കേസില്‍ പ്രതിയായ പി.വി അന്‍വര്‍ എം.എല്‍.എയെ ചോദ്യം ചെയ്യാന്‍പോലും മെനക്കെടാതെ ക്രൈം ബ്രാഞ്ചിന്റെ അന്തിമ റിപ്പോര്‍ട്ട്

മലപ്പുറം: കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എന്‍ജിനീയറുടെ 50 ലക്ഷം തട്ടിയ കേസില്‍ പ്രതിയായ പി.വി അന്‍വര്‍ എം.എല്‍.എയെ ചോദ്യം ചെയ്യാന്‍പോലും മെനക്കെടാതെ ക്രൈം ബ്രാഞ്ചിന്റെ അന്തിമ റിപ്പോര്‍ട്ട്. ജാമ്യമില്ലാവകുപ്പ് പ്രകാരം വഞ്ചനാകേസില്‍ അറസ്റ്റു ചെയ്യേണ്ട കുറ്റം ചുമത്തിയ കേസിലാണ് പ്രതിയായ എം.എല്‍.എയെ ചോദ്യം ചെയ്യുകപോലും ചെയ്യാതെ മലപ്പുറം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി പി. വിക്രമന്‍ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നാണ് ആരോപണം.
11 പേജുള്ള റിപ്പോര്‍ട്ടില്‍ ക്രൈം ബ്രാഞ്ച് എം.എല്‍.എയെ ചോദ്യം ചെയ്തതായോ മൊഴി രേഖപ്പെടുത്തിയതായോ പറയുന്നില്ല. പരാതിക്കാരനായ മലപ്പുറം പട്ടര്‍ക്കടവ് സ്വദേശി നടുത്തൊടി സലീമില്‍ നിന്നും ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തത്തിനായി 50 ലക്ഷം വാങ്ങിയെന്ന് പി.വി അന്‍വര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കേസന്വേഷണ സമയത്ത് പോലീസിനോട് സമ്മതിച്ചുവെന്നുമാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിലുള്ളത്.
എന്നാല്‍ കേസ് സിവില്‍ സ്വഭാവമെന്ന പോലീസ് റിപ്പോര്‍ട്ട് തള്ളിയാണ് ക്രിമിനല്‍ വഞ്ചന നടന്നെന്ന് നിരീക്ഷിച്ച് ഹൈക്കോടതി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. തന്റെ വാദം കേള്‍ക്കാതെയാണ് ഉത്തരവെന്നു കാണിച്ച് പി.വി അന്‍വര്‍ എം.എല്‍.എ സമര്‍പ്പിച്ച പുനപരിശോധനാഹര്‍ജി തള്ളി ഹൈക്കോടതി ക്രൈം ബ്രാഞ്ച് അന്വേഷണം തുടരാന്‍ ഉത്തരവിടുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം അന്വേഷണം ആരംഭിച്ച ക്രൈം ബ്രാഞ്ച് പി.വി അന്‍വര്‍ വിദേശത്തായതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം നാട്ടിലെത്തുന്ന മുറക്ക് ചോദ്യം ചെയ്യുമെന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും നേരത്തെ വിവാദമായിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുന്നുവെന്ന പരാതിയിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ട്. എം.എല്‍.എ നിയമസഭാ സമ്മേളനത്തിലും പൊതുപരിപാടികളും പങ്കെടുക്കുന്ന സമയത്തായിരുന്നു വിദേശത്തായിരുന്നുവെന്ന റിപ്പോര്‍ട്ട് നല്‍കിയത്.
ഹൈക്കോടതി ഉത്തരവുപ്രകാരം അന്വേഷണം ആരംഭിച്ച് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും പ്രതിയായ പി.വി അന്‍വര്‍ എം.എല്‍.എയെ അറസ്റ്റു ചെയ്യാതെ ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുകയായിരുന്നുവെന്നാണ് പരാതിക്കാരന്‍ ആരോപിച്ചത്. ഇതോടെ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ മലപ്പുറം പട്ടര്‍ക്കടവ് സ്വദേശി നടുത്താടി സലീം സമര്‍പ്പിച്ച ഹരജിയിലാണ് കേസന്വേഷണം മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ മേല്‍നോട്ടത്തിലാക്കുകയായിരുന്നു.

പി.വി അന്‍വര്‍ എം.എല്‍.എ പ്രഥമദൃഷ്ട്യാ വഞ്ചനടത്തിയതായി നേരത്തെ കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയാണ്് ഒടുവില്‍ കേസ് സിവില്‍ സ്വഭാവമുള്ളതെന്ന് മലക്കംമറിഞ്ഞ് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മംഗലാപുരം ബല്‍ത്തങ്ങാടി തൂലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറും ഇതോടൊപ്പമുള്ള 26 ഏക്കര്‍ഭൂമിയും സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞാണ് പി.വി അന്‍വര്‍ പ്രവാസി എന്‍ജിനീയര്‍ നടുത്തൊടി സലീമില്‍ നിന്നും 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ വാങ്ങിയത്. എന്നാല്‍ ക്രഷര്‍ സര്‍ക്കാരില്‍ നിന്നും പാട്ടത്തിന് ലഭിച്ച രണ്ടേക്കറോളം ഭൂമിയിലാണെന്നും ഇതിന്റെ പാട്ടക്കരാര്‍ മാത്രമാണ് അന്‍വറിന് കൈമാറിയതെന്നുമാണ് ക്രഷറിന്റെ മുന്‍ ഉടമസ്ഥനായിരുന്ന ഇബ്രാഹിമിന്റെ മൊഴി. പി.വി അന്‍വര്‍ കരാറില്‍ സ്വന്തം ഉടമസ്ഥതയിലും ക്രയവിക്രയ സ്വാതന്ത്ര്യത്തോടുകൂടിയതുമാണ് ക്രഷര്‍ എന്ന് പറയുന്നതും ക്രഷര്‍ പാട്ടഭൂമിയിലുള്ളതാണെന്നു വ്യക്തമാക്കാത്തതും പ്രഥമ ദൃഷ്ട്യാ വഞ്ചനയാണെന്നാണ് ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി സെപ്തംബര്‍ 30ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.

ഈ റിപ്പോര്‍ട്ടിന് കടകവിരുദ്ധമായാണിപ്പോള്‍ കേസ് സിവില്‍ സ്വഭാവമാണെന്ന ക്രൈം ബ്രാഞ്ചിന്റെ അന്തിമ റിപ്പോര്‍ട്ട്. ക്രഷര്‍ സ്ഥിതി ചെയ്യുന്ന കര്‍ണാടക സര്‍ക്കാര്‍ ഭൂമിയില്‍ എം.എല്‍.എക്ക് പട്ടയ അവകാശമുണ്ടെന്ന വിചിത്രവാദവും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇത് തെളിയിക്കുന്ന ഒരു രേഖയും റിപ്പോര്‍ട്ടില്‍ ഹാജരാക്കിയിട്ടുമില്ല. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍പോലും കര്‍ണാടകയിലെ ഭൂമിയില്‍ തനിക്ക് പാട്ടാവകാശം മാത്രമാണെന്നാണ് എം.എല്‍.എപോലും അവകാശപ്പെട്ടത്.
മറ്റൊരാളുടെ വസ്തുകാണിച്ച് വഞ്ചന നടത്തി പണം തട്ടിയെടുത്ത എം.എല്‍.എയെ അറസ്റ്റില്‍ നിന്നൊഴിവാക്കി രക്ഷിക്കാനുള്ള ഒത്തുകളിയാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടെന്നും ഇതിനെ കോടതിയില്‍ തെളിവുകള്‍ സഹിതം എതിര്‍ക്കുമെന്നും പരാതിക്കാരനായ നടുത്തൊടി സലീം പറഞ്ഞു. ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് സലീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ഫെബ്രുവരി 3ന് കോടതി പരിഗണിക്കും.

 

Sharing is caring!