മലപ്പുറം എടവണ്ണയില്‍ യുവാവ് തീ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദൃക്‌സാക്ഷി മൊഴി മാറ്റി

മലപ്പുറം എടവണ്ണയില്‍ യുവാവ് തീ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദൃക്‌സാക്ഷി മൊഴി മാറ്റി

എടവണ്ണയില്‍ യുവാവ് തീ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദൃക്‌സാക്ഷി മൊഴി മാറ്റി. യുവാവിനെ അയല്‍വാസിയായ സ്ത്രീകള്‍ തീ കൊളുത്തുന്നത് കണ്ടെന്ന മൊഴിയാണ് ഇയാള്‍ പൊലീസിന് മുന്നിലെത്തിയപ്പോള്‍ മാറ്റിയത്.പൊലീസ് മൊഴിയെടുത്തപ്പോഴാണ് അയല്‍വാസിയായ നൗഷാദ് നേരത്തെ പറഞ്ഞ കാര്യം മാറ്റിപ്പറഞ്ഞത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ആത്മഹത്യയെന്നാണ് സ്ഥിരീകരിക്കുന്നത്. കസ്റ്റഡിയിലെടുത്ത സ്ത്രീകളെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയും ചെയ്തു. താന്‍ ബൈക്കില്‍ വരുമ്പോള്‍ മരിച്ച ഷാജിയുടെ അയല്‍വാസിയായ സ്ത്രീയും മകനും ചേര്‍ന്ന് ദ്രാവകം ഷാജിയുടെ ദേഹത്തൊഴിച്ച് തീ കൊളുത്തുന്നത് കണ്ടെന്നായിരുന്നു ഇന്നലെ നൗഷാദിന്റെ മൊഴി.

എടവണ്ണയില്‍ രാത്രി നടന്ന നാട്ടുകാരുടെ പ്രതിഷേധ സമയത്തടക്കം നൗഷാദ് താന്‍ സംഭവം നേരില്‍ കണ്ടെന്ന വാദത്തില്‍ ഉറച്ചുനിന്നു. സംഭവത്തിന് ശേഷം പള്ളിയിലേക്ക് ഓടിപ്പോയി അവിടെയുള്ളവരെയും കൂട്ടി സ്ഥലത്തേക്ക് വന്നതാണ് താനെന്നും നൗഷാദ് പറഞ്ഞിരുന്നു. എന്നാല്‍ തുടക്കം മുതലേ നൗഷാദിന്റെ വാദം പൊലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. ആത്മഹത്യയെന്ന നിലപാടിലായിരുന്നു പൊലീസും. എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കുറ്റാരോപിതരും ഷാജിയുമായി വഴിത്തര്‍ക്കം ഉണ്ടായിരുന്ന വീട്ടുകാരുമായ സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് ശേഷമാണ് നൗഷാദ് മൊഴി രേഖപ്പെടുത്താന്‍ വിളിപ്പിച്ചത്. സ്റ്റേഷനിലെത്തിയ നൗഷാദ് നിലപാട് മാറ്റിയതോടെ കുറ്റാരോപിതരായ സ്ത്രീകളെ പൊലീസ് വിട്ടയക്കുകയായിരുന്നു.

 

Sharing is caring!