ചാലിയാറില്‍ മുങ്ങിമരിച്ച നജീബിനായി കപ്പുയര്‍ത്തി കലിക്കറ്റിന്റെ ബേസ് ബോള്‍ വനിതാ ടീം

ചാലിയാറില്‍ മുങ്ങിമരിച്ച നജീബിനായി കപ്പുയര്‍ത്തി കലിക്കറ്റിന്റെ ബേസ് ബോള്‍ വനിതാ ടീം

മലപ്പുറം: ഞായര്‍ പകല്‍ അസമിലെ റോയല്‍ ഗ്ലോബല്‍ സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല കപ്പുയര്‍ത്തുമ്പോള്‍ കലിക്കറ്റിന്റെ ബേസ് ബോള്‍ വനിതാ ടീം താരങ്ങളുടെ കണ്ണുനിറഞ്ഞിരുന്നു. അത് ആനന്ദക്കണ്ണീര്‍ മാത്രമായിരുന്നില്ല, ടീം മാനേജറായി ഒപ്പമുണ്ടാകേണ്ടിയിരുന്ന ഡോ. മുഹമ്മദ് നജീബിന്റെ അപ്രതീക്ഷിത വേര്‍പാടിലുള്ള വേദനകൂടിയായിരുന്നു. രണ്ടാം തീയതി വൈകിട്ട് അസമിലേക്ക് പുറപ്പെടാന്‍ തുടങ്ങുന്നതിന് ഏതാനും മണിക്കൂര്‍മുമ്പാണ് ടീം മാനേജറായ ഡോ. മുഹമ്മദ് നജീബ് ചാലിയാറില്‍ മുങ്ങിമരിക്കുന്നത്.

ആ വേര്‍പാടിന്റെ ആഘാതം മാറുംമുമ്പേ താരങ്ങള്‍ക്ക് വണ്ടി കയറേണ്ടി വന്നു. എന്നാല്‍, തളര്‍ന്നിരിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. പ്രിയപ്പെട്ട ഗുരുനാഥന് കിരീടത്തിലൂടെ ദക്ഷിണ നല്‍കുകയാണ് കലിക്കറ്റിന്റെ വനിതാ താരങ്ങള്‍ ചെയ്തത്. കണ്ണൂര്‍ സ്വദേശിയും നിലമ്പൂര്‍ അമല്‍ കോളേജ് കായികവിഭാഗം അധ്യാപകനുമായിരുന്നു ഡോ. മുഹമ്മദ് നജീബ്. കിരീടം നേടിയശേഷം താരങ്ങള്‍ പറഞ്ഞത് ഇത്രമാത്രം- ‘ഈ കിരീടം നജീബ് സാറിനുള്ളതാണ്’.

സെമിയിലെത്തിയ പുണെ, കേരള, അമരാവതി സര്‍വകലാശാലകളെ ഏകപക്ഷീയമായി കീഴടക്കിയാണ് കലിക്കറ്റ് കിരീടം ചൂടിയത്.ടീം അംഗങ്ങള്‍: ചെല്‍സിയ ജോണ്‍സണ്‍ (ക്യാപ്റ്റന്‍), പി ജെ മേരി അക്ഷയ (കലിക്കറ്റ് സര്‍വകലാശാല സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍), എ കെ അഭിലാഷ, എം എസ് ശ്രുതി, സി കെ അതുല്യ, സന ജിന്‍സിയാ, ഫിദ, ഹാഷിഷ രഹ്ന, നാസിന ഷെറിന്‍ (ഫാറൂഖ് കോളേജ്), ഒ ബിന്‍ഷ, കെ അനഘ, എം ആര്യ, എം സാന്ദ്ര, ടി സ്നേഹ (വിമല കോളേജ്, തൃശൂര്‍), സി വി നുസൈബത്ത് (ഫാറൂഖ് ട്രെയിനിങ് കോളേജ്), കെ കാവ്യ (മേഴ്‌സി കോളേജ്). പരിശീലകന്‍: സുല്‍ക്കിഫല്‍ പൂവ്വക്കാട്. മാനേജര്‍: എന്‍ ശിഹാബുദ്ദീന്‍.

Sharing is caring!