മാരക ലഹരി വസ്തുക്കളുമായി മൂന്നു യുവാക്കള്‍ നിലമ്പൂരില്‍ പിടിയില്‍

മാരക ലഹരി വസ്തുക്കളുമായി മൂന്നു യുവാക്കള്‍ നിലമ്പൂരില്‍ പിടിയില്‍

നിലമ്പൂര്‍: മാരക ലഹരി വസ്തുക്കളുമായി മൂന്നു യുവാക്കള്‍ നിലമ്പൂരില്‍ പോലീസിന്റെ പിടിയിലായി. ക്രിസ്റ്റല്‍ രൂപത്തിലുള്ള 55 ഗ്രാം ലഹരി വസ്തുവായ എംഡിഎംഎ (മെഥിലിന്‍ ഡയോക്‌സി മെത്ത് ആംഫിറ്റമിന്‍) യുമായി ടാക്‌സി കാറില്‍ നിലമ്പൂര്‍ മേഖലയില്‍ വില്‍പ്പനക്ക് വേണ്ടി കൊണ്ടുവരുന്നതിനിടയിലാണ് മൂവരും പോലീസിന്റെ പിടിയിലായത്. ഗൂഢല്ലൂര്‍ താലൂക്കിലെ പന്തല്ലൂര്‍ സ്വദേശികളായ റാഷിദ് (25), മുര്‍ഷിദ് കബീര്‍ (19), അന്‍ഷാദ് (24) എന്നിവരെയാണ് നിലമ്പൂര്‍ എസ്ഐ നവീന്‍ ഷാജും സംഘവും പെരിന്തല്‍മണ്ണ ക്രൈം ഡിറ്റാച്ച്‌മെന്റ് പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. വിപണിയില്‍ മൂന്നു ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നാണിതെന്നാണ് വിവരം.
ബംഗളൂരു, ഗോവ എന്നിവിടങ്ങളില്‍ നിന്നു യുവാക്കളെ ലക്ഷ്യം വച്ച് വന്‍തോതില്‍ സിന്തറ്റിക് ഡ്രഗ് ഇനത്തില്‍പ്പെട്ട മയക്കുമരുന്നുകള്‍ ഗൂഢല്ലൂര്‍, നാടുകാണി ഭാഗത്തുള്ള പ്രത്യേക കാരിയര്‍മാര്‍ മുഖേന കേരളത്തിലേക്കു കടത്തുന്നതായും ഇതിനു ഇടനിലക്കാരായി യുവാക്കളും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ള ചിലര്‍ പ്രവര്‍ത്തിക്കുന്നതായും ജില്ലാ പോലീസ് മേധാവി എസ്. സുജിത്ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ. അബ്രഹാമിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കാറിനെ പിന്തുടര്‍ന്ന പോലീസ് സംഘം കനോലി പ്ലോട്ടിനു സമീപം കാര്‍ നിര്‍ത്തി സംഘം ആവശ്യക്കാര്‍ക്കായി ഫോണ്‍ ചെയ്യുന്നതിനിടയിലാണ് പിടികൂടിയത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ മലപ്പുറം ജില്ലയിലെ മയക്കുമരുന്ന് ചെറുകിട വില്‍പ്പനക്കാരുടെയും ഉപഭോക്താക്കളുടെയും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും തുടര്‍ന്നും പരിശോധന ശക്തമാക്കുമെന്നും ഡിവൈഎസ്പി. സാജു.കെ അബ്രഹാം അറിയിച്ചു. നിലമ്പൂര്‍ എസ്ഐ നവീന്‍ ഷാജ്, ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡിലെ എസ്‌ഐ എം. അസൈനാര്‍,
എഎസ്‌ഐ സി.പി. മുരളീധരന്‍, പ്രശാന്ത് പയ്യനാട്, എന്‍.ടി. കൃഷ്ണകുമാര്‍, എം. മനോജ്കുമാര്‍, അഭിലാഷ് കൈപ്പിനി, കെ.ടി.ആഷിഫ് അലി, ടി. നിബിന്‍ദാസ്, കെ. ദിനേഷ്, ജിയോ ജേക്കബ്, നിലമ്പൂര്‍ സ്റ്റേഷനിലെ സിപിഒമാരായ ജംഷാദ്, മുഹമ്മദ് ഷിഫിന്‍, പ്രിന്‍സ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

 

Sharing is caring!