ജൈവവളമെന്ന് പറഞ്ഞ് മലപ്പുറം മൂത്തേടത്തെ വടിനോട് ചേര്‍ന്നുള്ള വിറകുപുരയില്‍ സൂക്ഷിച്ചിരുന്നത് ഏഴര ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍

ജൈവവളമെന്ന് പറഞ്ഞ് മലപ്പുറം മൂത്തേടത്തെ വടിനോട് ചേര്‍ന്നുള്ള വിറകുപുരയില്‍ സൂക്ഷിച്ചിരുന്നത് ഏഴര ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍

മലപ്പുറം മൂത്തേടത്തെ വീട്ടില്‍ നിന്ന് നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വന്‍ശേഖരം പിടികൂടി. മൂത്തേടം ചേലക്കാട് വട്ടോളി ഫൈസല്‍ ബാബുവിന്റെ വീട്ടില്‍ നിന്നാണ് ഏഴര ലക്ഷം രൂപ വിലവരുന്ന പുകയില ഉല്‍പന്നങ്ങള്‍ എടക്കര പോലീസ് പിടിച്ചെടുത്തത്. വീടിനോട് ചേര്‍ന്നുള്ള വിറകുപുരയില്‍ 19 വലിയ ചാക്കുകളിലായി 14,250 പാക്കറ്റ് ഹാന്‍സ് ആണ് ഉണ്ടായിരുന്നത്.

പുതുവത്സരത്തിനോട് അനുബന്ധിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിരോധിത മയക്കുമരുന്ന് ഉല്‍പന്നങ്ങള്‍ സംഭരിക്കുന്നതായും വിതരണം ചെയ്യുന്നതായും ജില്ലാ പോലീസ് മേധാവി സുജിത്ത് ഐപിഎസ് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ എബ്രഹാമിന്റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വന്‍ശേഖരം കണ്ടെത്തി പിടികൂടിയത്.

നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വന്‍തോതില്‍ സംഭരിക്കുന്ന ഫൈസല്‍ ബാബു വലിയ ലാഭത്തിന് ചില്ലറ വിതരണക്കാര്‍ക്ക് വില്‍പന നടത്തിയതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വീട്ടില്‍ സൂക്ഷിച്ച ഹാന്‍സ് ഇയാള്‍ രാത്രിയുടെ മറവില്‍ സ്വന്തം സ്‌കൂട്ടര്‍ ഉപയോഗിച്ച് എടക്കര, മൂത്തേടം, ചുങ്കത്തറ, വഴിക്കടവ് പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് എത്തിക്കുകയായിരുന്നു പതിവ്. ജൈവവളം എന്ന് പറഞ്ഞാണ് വീടിനോട് ചേര്‍ന്ന് ഷെഡിലും പരിസരത്തും ഹാന്‍സ് സൂക്ഷിച്ചു വെച്ചിരുന്നത്. പ്രതിയെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വലിയ ചാക്കുകളിലായി ഇത്രയും കൂടുതല്‍ ഹാന്‍സ് പിടികൂടുന്നത്.

എടക്കര പോലീസ് ഇന്‍സ്‌പെക്ടര്‍ പി എസ് മഞ്ജിത്ത് ലാല്‍, എസ്‌ഐ കെ അബൂബക്കര്‍, സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ്,ഐ എം അസൈനാര്‍, സീനിയര്‍ സിപിഒ സുനിത, സിപിഒമാരായ അഭിലാഷ് കൈപ്പിനി, നിബിന്‍ ദാസ്, ജിയോ ജേക്കപ്പ്, കെ ടി ആസിഫലി, മുഹമ്മദ് ആഷിഖ് എന്നിവരാണ് പരിശോധന നടത്തി തൊണ്ടിമുതലുകള്‍ കണ്ടെടുത്തത്തിയത്. ഇയാള്‍ ഹാന്‍സ് കടത്താന്‍ ഉപയോഗിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Sharing is caring!