മലപ്പുറം പാണ്ടിക്കാട് നിര്‍ത്തിയിട്ട ബൈക്കില്‍നിന്ന് 20 ലക്ഷം രൂപയുടെ സ്വര്‍ണാഭരണം മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍

മലപ്പുറം പാണ്ടിക്കാട് നിര്‍ത്തിയിട്ട ബൈക്കില്‍നിന്ന് 20 ലക്ഷം രൂപയുടെ സ്വര്‍ണാഭരണം മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍

മലപ്പുറം: നിര്‍ത്തിയിട്ട ബൈക്കില്‍ നിന്നു 20 ലക്ഷം രൂപയുടെ സ്വര്‍ണാഭരണം മോഷ്ടിച്ച കേസില്‍ രണ്ടു പേര്‍ കൂടി ഇന്നലെ പാണ്ടിക്കാട് പോലീസിന്റെ പിടിയിലായി. എടവണ്ണ പന്നിപ്പാറ സ്വദേശി ശിഹാബ് (45), കുന്നുമ്മല്‍ സ്വദേശി പാലപ്പറ്റ പ്രജിത്ത് (31) എന്നിവരെയാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.റഫീഖും എസ്.ഐ ഇ.എ അരവിന്ദനും ചേര്‍ന്ന സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. കഴിഞ്ഞദിവസം മുഖ്യപ്രതി പോരൂര്‍ വീതനശേരി സ്വദേശി പടിഞ്ഞാറയില്‍ ജയപ്രകാശിനെ അറസ്റ്റു ചെയ്തിരുന്നു.
ഡിസംബര്‍ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാണ്ടിക്കാട് ടൗണിലെ സ്വര്‍ണ ശുദ്ധീകരണ സ്ഥാപനത്തിലെ തൊഴിലാളിയായ കിഷോര്‍ ശുദ്ധീകരിച്ച 400 ഗ്രാം വരുന്ന സ്വര്‍ണവുമായി ഒറവംപുറത്തെ താമസ സ്ഥലത്തേക്ക് പുറപ്പെടുകയും വഴിമധ്യേ സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ കയറിയ തക്കത്തില്‍ ബൈക്കില്‍ കവറില്‍ തൂക്കിയ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചെന്നുമാണ് കേസ്. പോലീസ് നടത്തിയ കാര്യക്ഷമമായ നീക്കമാണ് എളുപ്പത്തില്‍ പ്രതികളെ പിടികൂടാന്‍ സാധിച്ചത്. കിഷോര്‍ സാധനങ്ങള്‍ വാങ്ങാന്‍ കയറിയ കടയുടെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനൊപ്പം സമീപത്തെ മുഴുവന്‍ സ്വര്‍ണാഭരണ പണിശാലകളിലും നോട്ടീസ് നല്‍കുകയും നിരീക്ഷണം നടത്തുകയും ചെയ്തു. കേസില്‍ ഒന്നാം പ്രതിയായ ജയപ്രകാശിന്റെ ഉടമസ്ഥതയില്‍ അയനിക്കോട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം സംഭവം നടന്ന ഡിസംബര്‍ 15ന് ശേഷം തുറന്നിരുന്നില്ല. ഇതില്‍ സംശയം തോന്നിയ പോലീസ് കൃത്യതയാര്‍ന്ന നീക്കത്തിലൂടെ നടത്തിയ അന്വേഷണത്തില്‍ ജയപ്രകാശിന്റെ വീട്ടില്‍ നിന്നു നഷ്ടമായ സ്വര്‍ണം കണ്ടെത്തുകയും ഇയാളെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ശിഹാബിനെയും പ്രജിത്തിനെയും കുറിച്ച് വിവരം ലഭിക്കുന്നത്. സംഭവ ശേഷം ഊട്ടി, മൈസൂരു തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇരുവരെയും ആസൂത്രിത നീക്കത്തിലൂടെയാണ് പോലീസ് പിടികൂടിയത്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.റഫീഖ്, എസ്.ഐ ഇ.എ അരവിന്ദന്‍ എന്നിവരെ കൂടാതെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മന്‍സൂര്‍, അശോകന്‍, ശൈലേഷ്, വ്യതീഷ്, സി.പി.ഒമാരായ ജയന്‍, മിര്‍ഷാദ് കൊല്ലേരി, രജീഷ്, ദീപക്, ഷമീര്‍, ശ്രീജിത്ത്, ഹഖീം ചെറുകോട്, സന്ദീപ്, ഷൈജുമോന്‍, പ്രത്യേക അന്വേഷണ സംഘാങ്ങളായ സി.പി.മുരളീധരന്‍, പ്രശാന്ത് പയ്യനാട്, കൃഷ്ണകുമാര്‍, മനോജ്കുമാര്‍, കെ.ദിനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

 

Sharing is caring!