ബാലികാ പീഡനം : യുവാവിന് ജാമ്യമില്ല

ബാലികാ പീഡനം : യുവാവിന് ജാമ്യമില്ല

മഞ്ചേരി : പതിനാലു വയസ്സായ ബാലികയെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. തിരുവനന്തപുരം നെയ്യാറ്റിന്‍കര ടി ബി ജംങ്ഷനില്‍ മേടയില്‍ വീട്ടില്‍ അല്‍ അമീന്‍ (33) ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് നസീറ തള്ളിയത്.
തിരുവാലി എറിയാട് സ്വദേശിനിയായ ബാലിക തൊട്ടടുത്ത ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സ്ത്രീ മുഖേനയാണ് പ്രതിയെ പരിചയപ്പെടുന്നത്. കുട്ടിയുടെ മാതാവിന്റെ ഫോണിലൂടെ പ്രതി കുട്ടിക്ക് ട്യൂഷനെടുത്തിരുന്നു. ഈ പരിചയം വെച്ച് 2020 ഒക്‌ടോബര്‍ 9നും 13നും രക്ഷിതാക്കളില്ലാത്ത സമയം പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ നിര്‍ദ്ദേശ പ്രകാരം 2020 ഡിസംബര്‍ 14ന് വണ്ടൂര്‍ പൊലീസ് കേസ്സെടുക്കുകയായിരുന്നു. തുടര്‍ന്ന് മുങ്ങിയ പ്രതി ബാംഗ്ലൂരിലെ നഞ്ചപ്പ ഗാര്‍ഡനടുത്തുള്ള കോട്ടയം കുഞ്ഞച്ചനെന്ന ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ ഏഴിന് വണ്ടൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ ഗോപകുമാറും സംഘവും ബാംഗ്ലൂരിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എട്ടിന് അറസ്റ്റ് ചെയ്ത പ്രതിയെ പോക്‌സോ കോടതി റിമാന്റു ചെയ്തു.

Sharing is caring!