സംസ്ഥാന സര്‍ക്കാറിന്റെ ഡോ. ബി.ആര്. അംബേദ്കര്‍ മാധ്യമ അവാര്‍ഡ് വി.പി.നിസാറിന്

തിരുവനന്തപുരം: പട്ടികവിഭാഗ ക്ഷേമം ലക്ഷ്യമാക്കിയുള്ള മികച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ഡോ. ബി.ആര്. അംബേദ്കര്‍ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അച്ചടി വിഭാഗത്തില്‍ മംഗളം ദിനപത്രം മലപ്പുറം ലേഖകന്‍ വി.പി. നിസ്സാറിന്റെ ‘തെളിയാതെ അക്ഷരക്കാടുകള്‍’ എന്ന പരമ്പരയ്ക്കാണ് അവാര്‍ഡ്.
ചോലനായ്ക്ക വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയാണ് വിഷയം. എന്തുകൊണ്ട് പിന്നോക്കാവസ്ഥ, കാരണങ്ങള്‍, സാഹചര്യം, പ്രതിവിധി തുടങ്ങി വിദ്യാഭ്യാസ ഉന്നമനത്തിനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളും പരമ്പരയില്‍ വിവരിക്കുന്നു.
ദൃശ്യമാധ്യമത്തില്‍ ട്വന്റിഫോര്‍ കറസ്പോണ്ടന്റ് വി.എ. ഗിരീഷിന്റെ ‘തട്ടിപ്പല്ല, തനിക്കൊള്ള’ എന്ന പരമ്പരയ്ക്കുമാണ് അവാര്‍ഡ്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന് ലഭിച്ച പെട്രോള്‍ പമ്പുകള്‍/ഗ്യാസ് ഏജന്‍സികള്‍ അന്യ വിഭാഗക്കാര്‍ തട്ടി എടുക്കുന്നത് സംബന്ധിച്ചാണ് പരമ്പര.
മാധ്യമം റിപ്പോര്‍ട്ടര്‍ ഡോ. ആര്. സുനിലും, ജീവന് ടി.വി. ന്യൂസ് എഡിറ്റര്‍ സുബിത സുകുമാരനും പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി.
30,000 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് ഡിസംബര്‍ 6ന് വൈകിട്ട് 4 മണിക്ക് തൃശ്ശൂര്‍ പ്രസ്സ് ക്ലബ്ബില്‍ മന്ത്രി കെ. രാധാകൃഷ്ണന് വിതരണം ചെയ്യും. പി.ആര്.ഡി. ഡയറക്ടര്‍ എസ്. ഹരികിഷോര്‍ അദ്ധ്യക്ഷനും, കൈരളി ടി.വി. ന്യൂസ് ഡയറക്ടര്‍ എന്‍.പി. ചന്ദ്രശേഖരന്, മീഡിയ അക്കാദമി ലക്ചറര്‍ കെ. അജിത്, മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ കെ.പി. രവീന്ദ്രനാഥ്, സരസ്വതി നാഗരാജന് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.
കഴിഞ്ഞ പത്തുവര്‍ഷമായി മംഗളം ദിനപത്രത്തില്‍ ജോലി ചെയ്യുന്ന വി.പി. നിസാറിന് സ്റ്റേറ്റ്സ്മാന് ദേശീയ മാധ്യമ പുരസ്ക്കാരം, കേരളാ നിയമസഭയുടെ ആര്. ശങ്കരനാരായണന് തമ്പി മാധ്യമ അവാര്‍ഡ്, കേരളാ പട്ടികജാതി വികസനവകുപ്പിന്റെ അംബേദ്കര്‍ മാധ്യമ അവാര്‍ഡില്‍ സ്പെഷ്യല്‍ ജൂറി പുരസ്കാരം, കേരളാ മീഡിയാ അക്കാഡമിയുടെ എന്‍.എന്‍ സത്യവ്രതന് മാധ്യമ അവാര്‍ഡ്, പത്തനംതിട്ട പ്രസ്ക്ലബ്ബിന്റെ സി.ഹരികുമാര്‍ മാധ്യമ അവാര്‍ഡ്, സോളിഡാരിറ്റി സംസ്ഥാന മാധ്യമ അവാര്‍ഡ്, സി.കൃഷ്ണന്‍നായര്‍മാധ്യമ അവാര്‍ഡ്, പ്രേംനസീര്‍ സൗഹൃദ്സമിതിയുടെ മികച്ച ഫീച്ചര്‍ റൈറ്റിംഗിനുള്ള അച്ചടി മാധ്യമ അവാര്‍ഡ്, തിക്കുറുശി മാധ്യമ അവാര്‍ഡ്, നടി ശാന്താദേവിയുടെ പേരില്‍നല്‍കുന്ന 24ഫ്രൈം മാധ്യമ അവാര്‍ഡ്,ഇന്‍ഡൊഷെയര്‍ എ.എസ്. അനൂപ് സ്മാരക മാധ്യമ അവാര്‍ഡ്, തുടങ്ങിയ പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ കോഡൂര്‍ വലിയാട് മൈത്രി നഗര്‍ സ്വദേശി വിളഞ്ഞിപ്പുലാന് അബൂബക്കറിന്റെയും അസ്മാബിയുടേയും മകനാണ് നിസാര്‍. ഭാര്യ: മുനീറ. മക്കള്‍: റിഫില്‍ഷാന്‍, ഇവാന.
RECENT NEWS

മലപ്പുറത്തെ എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് സമാപനം
മലപ്പുറം: സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്ന വികസന പ്രവർത്തനങ്ങൾക്ക് വേണ്ടത് ഒന്നിച്ചുള്ള പ്രവർത്തനമെന്ന് പി. നന്ദകുമാർ എം.എൽ.എ. സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കോട്ടക്കുന്നിൽ നടന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപന [...]