മലപ്പുറം പാണ്ടിക്കാട്ട് കാറില്‍ ഒളിപ്പിച്ചുകടത്തിയ 16കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

മലപ്പുറം പാണ്ടിക്കാട്ട് കാറില്‍ ഒളിപ്പിച്ചുകടത്തിയ 16കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

പെരിന്തല്‍മണ്ണ: പാണ്ടിക്കാട്ട് പതിനാറു കിലോഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍. പുഴക്കാട്ടിരി മണ്ണുംകുളം സ്വദേശി ചെമ്മല സുരേഷ് (52), രാജസ്ഥാന്‍ സ്വദേശി ഉദയ്‌സിംഗ്(30) എന്നിവരെയാണ് പാണ്ടിക്കാട് ടൗണില്‍ വച്ച്‌പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ആന്ധ്ര, ഒറീസ സംസ്ഥാനങ്ങളില്‍ നിന്നു ഇതരസംസ്ഥാന തൊഴിലാളികള്‍ മുഖേന വന്‍തോതില്‍ കഞ്ചാവ് തീവണ്ടി മാര്‍ഗം കേരളത്തിലേക്കു കടത്തുന്നതായും ഇത്തരത്തിലെത്തുന്ന കഞ്ചാവ് ആവശ്യക്കാര്‍ക്കു എത്തിച്ചു കൊടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുള്‍പ്പടെയുള്ള വന്‍ കഞ്ചാവ് മാഫിയാ സംഘത്തെക്കുറിച്ച് മലപ്പുറം ജില്ലാപോലീസ് മേധാവി
എസ്. സുജിത്ത്ദാസിനു വിവരം ലഭിച്ചിരുന്നു. തുടര്‍ന്നു പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ്‌കുമാര്‍,സിഐ മുഷമ്മദ് റഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ പാണ്ടിക്കാട് എസ്‌ഐ അരവിന്ദന്‍, ജില്ലാ ആന്റി നര്‍ക്കോട്ടിക്‌സ്‌ക്വാഡ് എന്നിവരടങ്ങിയ സംഘം നടത്തിയ പരിശോധനയിലാണ് കാറില്‍ ഒളിപ്പിച്ചു കടത്തിയ പതിനാറു കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരെ അറസ്റ്റു ചെയ്തത്.
ബീഹാര്‍, ഒഡീഷ, സംസ്ഥാനങ്ങളില്‍ നിന്നു നാട്ടിലേക്കു വരുന്ന ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കു കമ്മീഷന്‍ വ്യവസ്ഥയില്‍ വില പറഞ്ഞുറപ്പിച്ചാണ് കഞ്ചാവ് കടത്ത്. കേരളത്തിലെത്തിക്കുന്ന കഞ്ചാവ് ഇവര്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സുകളിലെ രഹസ്യ കേന്ദ്രങ്ങളിലെത്തിച്ച് കിലോഗ്രാമിനു 30000 മുതല്‍ 35000 രൂപ വരെ വിലയില്‍ ആവശ്യക്കാര്‍ക്കു കൈമാറുകയാണ്. ഇങ്ങനെ ബൈക്കിലും മറ്റും കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായത്. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിച്ചതായി ഡിവൈഎസ്പി എം.സന്തോഷ്‌കുമാര്‍ അറിയിച്ചു. പിടിയിലായ സുരേഷ് പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനില്‍ 2012 ല്‍ കഞ്ചാവ് കേസില്‍ പിടിയിലായി ഒന്നരവര്‍ഷം ജയില്‍ ശിക്ഷയനുഭവിച്ച് പുറത്തിറങ്ങിയതാണ്. ഉദയ്‌സിംഗ് നാട്ടില്‍ വധശ്രമക്കേസില്‍ ജയില്‍ ശിക്ഷയനുഭവിച്ച് ജാമ്യത്തിലിറങ്ങിയതാണ്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി. പാണ്ടിക്കാട് സിഐ മുഹമ്മദ് റഫീഖ്,
എസ്‌ഐ അരവിന്ദന്‍, ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡിലെ സി.പി.മുരളീധരന്‍, എന്‍.ടി.കൃഷ്ണകുമാര്‍, എം.മനോജ്കുമാര്‍, പ്രശാന്ത് പയ്യനാട്, കെ. പ്രബുല്‍, കെ. ദിനേഷ്, പാണ്ടിക്കാട് സ്റ്റേഷനിലെ എഎസ്‌ഐ സെബാസ്റ്റ്യന്‍, എസ്‌സിപിഒമാരായ ഗോപാലകൃഷ്ണന്‍, ശശികുമാര്‍, സിപിഒമാരായ ജയന്‍, രജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

 

 

Sharing is caring!