കരിപ്പൂരില്‍ പാര്‍ക്കിങ് പരിഷ്‌കരണത്തിന്റെ പേരില്‍ നടക്കുന്നത് പിടിച്ചുപറി പ്രതിഷേധം കനക്കുന്നു

കരിപ്പൂരില്‍ പാര്‍ക്കിങ് പരിഷ്‌കരണത്തിന്റെ പേരില്‍ നടക്കുന്നത് പിടിച്ചുപറി പ്രതിഷേധം കനക്കുന്നു

കരിപ്പൂര്‍ വിമാനത്തവളത്തില്‍ പാര്‍ക്കിങ് പരിഷ്‌കരണത്തിന്റെ പേരില്‍ നടക്കുന്നത് പിടിച്ചുപറി.
പ്രതിഷേധം കനക്കുന്നു. ഇനി വെറും മൂന്ന് മിനിറ്റ് സമയം പിഴച്ചാല്‍ 500 രൂപ പിഴയടക്കേണ്ടിവരും.
‘സ്ത്രീകളും കുട്ടികളും പ്രായമുള്ളവരുമൊക്കെ വണ്ടിയിലുണ്ട്. അവരെയിറക്കി, ബാഗും പെട്ടിയുമൊക്കെ ട്രോളിയില്‍ കയറ്റി, ടെര്‍മിനലിനു മുന്‍പില്‍ നിര്‍ത്തിയ കാര്‍ 3 മിനിറ്റുകൊണ്ട് സ്ഥലംവിടണമെന്നു പറഞ്ഞാല്‍ എങ്ങനെ ശരിയാകും’ – യാത്രക്കാരുടെ ചോദ്യം ഇങ്ങനെ. കരിപ്പൂര്‍ വിമാനത്താവളത്തിലെ ടെര്‍മിനലിനു മുമ്പില്‍ 3 മിനിറ്റ് എന്ന ‘ഭീഷണി’യില്‍ വലയുകയാണ് യാത്രക്കാരും കൂടെയുള്ളവരും. 3 മിനിറ്റിനുള്ളില്‍ വാഹനവുമായി പോയില്ലെങ്കില്‍ 500 രൂപയാണു പിഴ.
പാര്‍ക്കിങ് നിരക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആശ്വാസമുണ്ടെങ്കിലും ടെര്‍മിനലിനു മുന്‍പില്‍ വാഹനം നിര്‍ത്തിയിടാന്‍ നല്‍കുന്ന സമയം ദീര്‍ഘിപ്പിക്കണമെന്ന ആവശ്യമാണു കരിപ്പൂരിലെത്തുന്ന യാത്രക്കാരും കൂടെയുള്ളവരും ഉന്നയിക്കുന്നത്. ടെര്‍മിനലിനു മുന്‍വശം ‘നോ പാര്‍ക്കിങ്’ ഭാഗമാണ്. യാത്രക്കാരെ കയറ്റുക, ഇറക്കുക എന്ന ആവശ്യത്തിനു മാത്രം അനുമതി നല്‍കാറുണ്ട്. അതിനു 3 മിനിറ്റ് എന്ന സമയപരിധി പുതുതായി നിശ്ചയിച്ചതാണ് പ്രതിഷേധത്തിനു കാരണം.
സ്വന്തം വാഹനവുമായാണ് കൂടുതല്‍ പേരും എത്തുന്നത്. ഡ്രൈവറായി എത്തുന്നതു ബന്ധുക്കളോ സുഹൃത്തുക്കളോ ആയിരിക്കും. യാത്രക്കാരനും ഡ്രൈവറും മാത്രമാണെങ്കില്‍, ലഗേജ് ഇറക്കാനും മറ്റും ഡ്രൈവര്‍ക്കു വാഹനത്തില്‍നിന്ന് പുറത്തിറങ്ങേണ്ടിവരും. വാഹനത്തില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ അവര്‍ക്ക് ഇറങ്ങാനും മറ്റും കൂടുതല്‍ സമയം വേണ്ടിവരും. 3 മിനിറ്റ് എന്ന നിബന്ധന പാലിക്കാനാകാതെ ദിവസവും 500 രൂപ പിഴ നല്‍കേണ്ടിവരുന്നവര്‍ ഏറെയുണ്ട്.

20 രൂപയ്ക്ക് പാര്‍ക്കിങ്

മുമ്പ്, വിമാനത്താവള കവാടം കടന്നു വാഹനം അകത്തു പ്രവേശിച്ചാല്‍ 15 മിനിറ്റിനകം തിരിച്ചിറങ്ങിയില്ലെങ്കില്‍ കാറുകള്‍ക്ക് 85 രൂപ പാര്‍ക്കിങ് ഫീസ് നല്‍കണം. വാഹനം പാര്‍ക്ക് ചെയ്തില്ലെങ്കിലും ഈ തുക നല്‍കണമെന്ന അവസ്ഥയായിരുന്നു. പുതിയ നിരക്കനുസരിച്ചു കാറുകള്‍ക്ക് അര മണിക്കൂര്‍ വരെ 20 രൂപ നല്‍കിയാല്‍ മതി. രണ്ടു മണിക്കൂര്‍ വരെ 55 രൂപയും തുടര്‍ന്ന് 7 മണിക്കൂര്‍ വരെ ഓരോ മണിക്കൂറിനും 10 രൂപ വീതവും. ഇതു മുന്‍ നിരക്കിനെക്കാള്‍ കുറവാണ്. മാത്രമല്ല, പാര്‍ക്കിങ്ങിനായി നിശ്ചയിച്ച ഭാഗങ്ങളില്‍ പ്രവേശിച്ചാല്‍ മാത്രം നിരക്കു നല്‍കിയാലും മതി. ടെര്‍മിനലിനു മുന്‍പില്‍ ആളെയിറക്കി പുറത്തിറങ്ങിയാല്‍ തുക നല്‍കേണ്ട.

പ്രതിഷേധത്തിന്ചൂടുപിടിക്കുന്നു;

3 മിനിറ്റ് എന്നതു ദീര്‍ഘിപ്പിക്കുകയും പിഴ സംഖ്യ കുറയ്ക്കുകയും വേണമെന്നാണ് ആവശ്യം. കൂടുതല്‍ വിമാനങ്ങള്‍ എത്തുന്നതോടെ യാത്രക്കാരുടെയും വാഹനങ്ങളുടെയും തിരക്കു കൂടും. 3 മിനിറ്റ് എന്നത് കൂടുതല്‍ പ്രയാസമാകും. പാര്‍ക്കിങ് സംബന്ധിച്ച പരാതികള്‍ പരിഹരിക്കണമെന്ന് രാഷ്ട്രീയ-ഭരണ നേതാക്കള്‍ അടക്കം വിമാനത്താവളം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.

 

Sharing is caring!