തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് 1.5 കോടിയുടെ വിദേശ സിഗരറ്റുമായി മൂന്നുപേര്‍ അറസ്റ്റില്‍

തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് 1.5 കോടിയുടെ വിദേശ സിഗരറ്റുമായി മൂന്നുപേര്‍ അറസ്റ്റില്‍

മലപ്പുറം: തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു കോടി അഞ്ച് ലക്ഷം രൂപ വിലവരുന്ന വിദേശ നിര്‍മിത സിഗരറ്റ് പിടികൂടി. പാലക്കാട് ആര്‍ പി എഫ് ക്രൈം ഇന്റലിജിന്‍സ് വിഭാഗമാണ് 35,000 പാക്കറ്റ് സിഗരറ്റ് പിടിച്ചെടുത്തത്. വിദേശത്തു നിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന് ഡ്യൂട്ടി പെയ്ഡ് ഷോപ്പുകളിലും ഗള്‍ഫ് ബസാറുകളിലും വില്‍പ്പന നടത്തുന്നതിനായി കടത്തിക്കൊണ്ടുവന്നതാണ് പിടിച്ചെടുത്ത സിഗരറ്റുകള്‍. തിരൂര്‍ കേന്ദ്രീകരിച്ച് അനധികൃതമായ സിഗരറ്റ് വ്യാപാരം വ്യാപകമാണെന്ന പരാതിയെത്തുടര്‍ന്ന് ആര്‍ പി എഫ് കുറ്റാന്വേഷണ വിഭാഗം ദീര്‍ഘനാളായി സിഗരറ്റ് കടത്തിനെക്കുറിച്ച് നിരീക്ഷണം നടത്തിവരികയായിരുന്നു. ഡല്‍ഹിയില്‍ നിന്ന് വരുന്ന ട്രെയിനുകളില്‍ കേരളത്തിനകത്തും പുറത്തുമുള്ള സ്റ്റേഷനിലേക്ക് ബുക്ക് ചെയ്യുകയും അവിടെ നിന്ന് റീ ബുക്ക് ചെയ്ത് പാസഞ്ചര്‍ ട്രെയിനുകളില്‍ ആവശ്യ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതുമാണ് സംഘങ്ങളുടെ രീതി. അനധികൃതമായി നടത്തുന്ന ഈ സിഗരറ്റ് കടത്ത് വന്‍ ടാക്‌സ് വെട്ടിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പിടികൂടിയ സിഗരറ്റിന് പൊതുവിപണിയില്‍ ഒരു കോടി അഞ്ച് ലക്ഷം രൂപ വിലവരും. ഈ വര്‍ഷം പാലക്കാട് ആര്‍ പി എഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് സമാനമായ നാല് കേസുകള്‍ പിടികൂടുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത വിദേശ നിര്‍മിത സിഗരറ്റുകള്‍ തുടര്‍ അന്വേഷണത്തിനായി മലപ്പുറം കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് കൈമാറി. ആര്‍ പി എഫ്. ഐ ജി ബീരേന്ദ്രകുമാറിന്റെ
പ്രത്യേക നിര്‍ദേശപ്രകാരം പാലക്കാട് ആര്‍ പി എഫ് കമാന്‍ഡന്റ് ജെതിന്‍ ബി രാജിന്റെ നേതൃത്വത്തില്‍ സി ഐ. എന്‍ കേശവദാസ്, എസ് ഐ. എ പി അജിത്ത് അശോക്, എ എസ് ഐമാരായ സജി അഗസ്റ്റിന്‍, കെ സജു
ബി എസ് പ്രമോദ്, ഹെഡ് കോണ്‍സ്റ്റബിള്‍ മാരായ എന്‍ അശോക്, എ വി സുഹൈല്‍, .. കോണ്‍സ്റ്റബിള്‍മാരായ വി സവിന്‍, കെ എം ഷിജു, മുഹമ്മദ് അസ്ലം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

 

Sharing is caring!