മലപ്പുറം വാണിയമ്പലത്ത് കുടുംബ സ്വത്ത് വീതംവെയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിയുടെ വീടിന് തീയിട്ടു

മലപ്പുറം വാണിയമ്പലത്ത് കുടുംബ സ്വത്ത് വീതംവെയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിയുടെ വീടിന് തീയിട്ടു

മലപ്പുറം: കുടുംബ സ്വത്തായ സ്ഥലം വീതംവെയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മലപ്പുറം വാണിയമ്പലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വീട് തീയിട്ട് കത്തിച്ച നിലയില്‍. വീട്ടുടമസ്ഥന്‍ ഒമാനി ഹൗസില്‍ മാനുക്കുട്ടന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. പഴയ വാണിയമ്പലം കൂറ്റഞ്ചേരി വിജേഷാണ് കഴിഞ്ഞ സെപ്തംബര്‍ 11 ന് വീട്ടില്‍ വച്ച് ബന്ധുവിന്റെ കുത്തേറ്റ് മരിച്ചത്. തുടര്‍ന്ന് കേസിലെ പ്രതിയും മരിച്ച വിജേഷിന്റെ അമ്മാവന്റെ മകനുമായ ഓമാനി മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പഴയ വാണിയമ്പലത്തുള്ള മനോജിന്റെ അച്ഛന്റെ തറവാട് സ്ഥലം വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് മനോജ് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വിജേഷിന്റെ വയറിന് കുത്തിയത്. മനോജിന്റെ ചേരിങ്ങാപോയിലിലുള്ള വീടാണ് പൂര്‍ണ്ണമായും കത്തി നശിച്ചത്. വീട്ടില്‍ താമസക്കാരില്ലായിരുന്നു. മനോജ് ജയിലിലായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു.

സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് ആദ്യം കുടുംബാംഗങ്ങള്‍ ചര്‍ച്ച നടത്തി ആദ്യം ഒത്തുതീര്‍പ്പിലെത്തിയതിന് ശേഷമാണ് കൊലപാതകം നടന്നത്. ഒത്തുതീര്‍പ്പിനു ശേഷം അന്നേ ദിവസം വൈകുന്നേരം വീണ്ടും ഇതിനെക്കുറിച്ച് വാക്കേറ്റം ഉണ്ടാവുകയും മനോജ് കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വിജേഷിന്റെ വയറിന് കുത്തുകയുമായിരുന്നുവെന്നാണ് കേസ്. തുടര്‍ന്നു കണ്ടുനിന്ന ബന്ധുക്കള്‍ക്ക് നേരെ കത്തി വിശി മനോജ് ബൈക്കില്‍ കയറി രക്ഷപെടുകയായിരുന്നു. തെളിവെടുപ്പിനിടെ നടുവത്ത് വച്ച് കുത്താനുപയോഗിച്ച, കത്തിയും രക്ഷപ്പെട്ട ബൈക്കും കണ്ടെടുത്തു. മലപ്പുറത്ത് നിന്ന് വിരലളടയാള വിദഗ്ധരും എത്തിയിരുന്നു. പ്രതിയെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. മരിച്ച വിജേഷ് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്നു

 

 

Sharing is caring!