കള്ളനോട്ട് : മലപ്പുറം മൂത്തേടത്തെ യുവാവിന് രണ്ടു വര്‍ഷം കഠിന തടവ്

കള്ളനോട്ട് : മലപ്പുറം മൂത്തേടത്തെ യുവാവിന് രണ്ടു വര്‍ഷം കഠിന തടവ്

കള്ളനോട്ട് കൈവശം വെച്ച യുവാവിനെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ടു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. കേസിലെ ആറു പ്രതികളെ കോടതി വെറുതെ വിട്ടു. എടക്കര മൂത്തേടം കുറ്റിക്കാട് സ്രാമ്പിയന്‍ മുഹമ്മദ് റാഷിദ് (29)നെയാണ് ജഡ്ജി ടോമി വര്‍ഗ്ഗീസ് ശിക്ഷിച്ചത്. 2012 ഒക്ടോബര്‍ 27 നാണ് മുഹമ്മദ് റാഷിദ് അഞ്ഞൂറ് രൂപയുടെ രണ്ട് വ്യാജ ഇന്ത്യന്‍ കറന്‍സിയുമായി പിടിയിലായത്. എടക്കര അങ്ങാടിയില്‍ നടന്നു വരികയായിരുന്ന കാര്‍ണിവലില്‍ വ്യാജ കറന്‍സി ഉപയോഗിച്ച് ടിക്കറ്റെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പൊലീസ് പിടിയിലാകുന്നത്. പ്രതിക്ക് നോട്ടു നല്‍കിയെന്ന കേസില്‍ അറസ്റ്റിലായ പുല്‍പ്പിലാപ്പറ്റ ഉസ്മാന്‍ (41), തൊണ്ടിയന്‍ ഷമീര്‍ (36), ചിത്രംപള്ളി റിയാദ് (39), മോയിക്കല്‍ നൈസല്‍ (34), മഠത്തിക്കുളങ്ങര തെല്‍ഹത്ത് (41), വടക്കന്‍ ഷൗക്കത്ത് (42) എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വിട്ടയച്ചു. സി ബി സി ഐ ഡി ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ പി അച്ചുതാനന്ദന്‍ 2014 നവംബര്‍ 26നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി പി ബാലകൃഷ്ണന്‍ ഹാജരായി.

 

Sharing is caring!