മയക്കുമരുന്നു നല്‍കി ബാലികയെ പീഡിപ്പിച്ച സംഭവം: ഒന്നാം പ്രതിയെ സഹായിച്ചവര്‍ക്കും ജാമ്യമില്ല

മയക്കുമരുന്നു നല്‍കി ബാലികയെ പീഡിപ്പിച്ച സംഭവം: ഒന്നാം പ്രതിയെ സഹായിച്ചവര്‍ക്കും ജാമ്യമില്ല

മഞ്ചേരി : മഞ്ചേരി ബസ് സ്റ്റാന്റില്‍ നിന്നും കാറില്‍ കയറ്റിക്കൊണ്ടുപോയി ബാലികയെ മയക്കുമരുന്നു നല്‍കി ബലാല്‍സംഗം ചെയ്തുവെന്ന കേസിലെ ഒന്നാം പ്രതിയെ സഹായിച്ചതിന് അറസ്റ്റിലായ രണ്ട് യുവാക്കളുടെയും ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. മഞ്ചേരി സബ്ജയിലില്‍ റിമാന്റില്‍ കഴിയുന്ന രണ്ടാം പ്രതി കുഴിമണ്ണ ആക്കപ്പറമ്പ് കടുങ്ങല്ലൂര്‍ കണ്ണാടിപ്പറമ്പ് കെ ടി നവാസ് ഷരീഫ് (21), മൂന്നാം പ്രതി കാവനൂര്‍ താഴത്തുവീട്ടില്‍ കെ എം മുഹമ്മദ് എന്ന സിനാന്‍ (22) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2021 സെപ്തംബര്‍ എട്ടിന് രാവിലെ 11.30ന് പത്തിരിയാലിലെ വാടക വീട്ടില്‍ നിന്നും മഞ്ചേരിയിലെ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയ പതിനഞ്ചുകാരിയെ ഒന്നാം പ്രതി സീതിഹാജി ബസ്‌ടെര്‍മിനലില്‍ നിന്നും കാറില്‍ കയറ്റി മിനി ഊട്ടിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. കഞ്ചാവും മയക്കു മരുന്നും നല്‍കി അവശയാക്കിയ കുട്ടിയെ പിന്നീട് രണ്ട്, മൂന്ന് പ്രതികളുടെ സഹായത്തോടെ കൊണ്ടോട്ടി എയര്‍പ്പോര്‍ട്ട് റോഡിലെ ലോഡ്ജില്‍ കൊണ്ടു പോയി താമസിപ്പിച്ച് ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാവ് എടവണ്ണ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എടവണ്ണ സി ഐ പി വിഷ്ണുവാണ് കേസന്വേഷിക്കുന്നത്. കേസിലെ ഒന്നാം പ്രതിയെ സെപ്തംബര്‍ 9നും രണ്ട്, മൂന്ന് പ്രതികളെ 12നുമാണ് അറസ്റ്റ് ചെയ്തത്.

Sharing is caring!