മലപ്പുറത്തെ യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കോഴിക്കോട് മെഡിക്കല്‍കോളജ് സി.ഐയുടെ അനാസ്ഥ

മലപ്പുറത്തെ യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കോഴിക്കോട് മെഡിക്കല്‍കോളജ് സി.ഐയുടെ അനാസ്ഥ

കോഴിക്കോട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുപ്രകാരം കേസ് രജിസ്റ്റര്‍ചെയ്തിട്ടും അന്വേഷണോദ്യോഗസ്ഥന്റെ അനാസ്ഥമൂലം പ്രതിക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് പരാതിക്കാരിയുടേയും അഭിഭാഷകന്റേയും പരാതി. കോഴിക്കോട് മെഡിക്കല്‍ കോളജ് സി.ഐ ബെന്നിലാലുവിനും, എ.എസ്.ഐ ഉണ്ണിക്കൃഷ്ണനുമെതിരെയാണ് യുവതിയും, അഭിഭാഷകനും ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്നിട്ടുള്ളത്. കേസ് രജിസ്റ്റര്‍ചെയ്ത് 50ദിവസം പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ കേസ് ഒതുക്കിത്തീര്‍ക്കാനാണ് പോലീസിന്റെ ശ്രമമെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയാണെന്നും പരാതിക്കാരിയുടെ അഭിഭാഷകനായ അഡ്വ. കെ.വി.യാസര്‍ പറഞ്ഞു.

വിവാഹ വാഗ്ദാനം യുവതിയെ പീഡിപ്പിച്ച കോഴിക്കോട് തിക്കോടി സ്വദേശി 31കാരനായ യുവാവിനെതിരെ വ്യക്തമായ തെളിവുകളും, സാക്ഷിമൊഴികളും ലഭ്യമായിട്ടും സി.ഐയും സംഘവും നടത്തുന്ന നിരുത്തരവാദ സമീപനത്തിനെതിരെ കഴിഞ്ഞ ദിവസം കോഴിക്കോട് റൂറല്‍ എസ്.പിക്കും, സിറ്റിപോലീസ് പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടും കാര്യമായ ഇടപെടലുകളുണ്ടായിട്ടില്ലെന്നും പരാതിക്കാരി പറഞ്ഞു.
സംഭവത്തില്‍ ഹൈക്കോടതിയെ സമീപിക്കുന്നതോടൊപ്പം മുഖ്യമന്ത്രിക്കും, സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കുമെന്നും പരാതിക്കാരിയും അഭിഭാഷകനും പറയുന്നു.
പ്രതിയുവതിക്ക് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും, ശബ്ദസന്ദേശങ്ങളും ഉള്‍പ്പെടെ പോലീസിന് കൈമാറിയിട്ടുണ്ടെന്നും കേരളാ പോലീസില്‍നിന്നും ഇത്തരത്തിലൊരു സമീപനം താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും പരാതിക്കാരി പറഞ്ഞു. പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കുകയും, കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍വെച്ച് വൈദ്യപരിശോധന നടത്തുകയും ചെയ്തിരുന്നു.

അതോടൊപ്പം തന്നെ ഉന്നത ഇടപെടലുകളുണ്ടെങ്കിലെ കേസന്വേഷണം നടക്കുകയുളളുവെന്നും പോലീസ് സ്റ്റേഷനിലെ ഒരു ഓഫീസര്‍ തന്നോട് പറഞ്ഞുവെന്നും പരാതിക്കാരി പറഞ്ഞു. ഇതിന് പുറമെ കേസില്‍ ഇടപെടല്‍ നടത്താന്‍ കഴിയുന്ന ഒരാളെ ആവശ്യമാണെങ്കില്‍ പരിചയപ്പെടുത്തി നല്‍കാമെന്നും ഇയാള്‍ക്കു ഉന്നത സ്വാധീനമുണ്ടെന്നും പോലീസ് ഓഫീസര്‍ തന്നോട് പറഞ്ഞു. ഇയാള്‍ പരാതിക്കാരിയായ തന്റെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടുവെന്നും ഫോണ്‍ നമ്പര്‍ നല്‍കട്ടെയെന്നും പോലീസുകാര്‍ തന്നെ തന്നോട് ചോദിച്ചുവെന്നും ഇവരുമായി സംസാരിച്ച ഫോണ്‍സംഭാഷണത്തിന്റെ ശബ്ദരേഖ തന്റെ പക്കലുണ്ടെന്നും പരാതിക്കാരി പറഞ്ഞു.

അതോടൊപ്പം തന്നെ പോലീസ് സ്റ്റേഷനില്‍വെച്ച് യുവതിയുടെ മൊഴിയെടുക്കുന്ന സമയത്തും മേല്‍പറഞ്ഞ പോലീസില്‍ പിടിപാടുള്ള പുറത്തുനിന്നുള്ള ഒരു വ്യക്തി സ്ഥലത്തുണ്ടായിരുന്നുവെന്നും ഇയാള്‍ സ്റ്റേഷനിലെ പോലീസുകാര്‍ക്കും മധുരം വിതരണം ചെയ്യുകയായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു. തന്റെ മൊഴിയെടുക്കുന്ന സ്ഥലത്തും ഇയാള്‍ വന്നുവെന്നും തന്റെ കേസിനെ കുറിച്ചു പോലീസുകാരോട് ചോദിച്ചറിഞ്ഞു.പിന്നീടാണ് തന്റെ ഫോണ്‍ നമ്പര്‍ ചോദിച്ചതെന്നും കേസില്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയതെന്നും സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്‍തന്നെയാണ് ഇയാള്‍ സഹായിക്കുമെന്ന് പറഞ്ഞ് വിളിച്ചു പറഞ്ഞതെന്നും പരാതിക്കാരി ആരോപിച്ചു. മെഡിക്കല്‍ സി.ഐ. ബെന്നിലാലുവും എ.എസ്.ഐ ഉണ്ണിക്കൃഷ്ണനും ചേര്‍ന്ന് അന്വേഷിക്കുന്ന കേസില്‍ നടന്ന ഗുരുതര വീഴ്ച്ചയില്‍ ശക്തമായ നടപടികളുണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് യുവതിയും അഭിഭാഷകനും അറിയിച്ചു. നടപടിയെടുക്കേണ്ട പോലീസുകാര്‍ തന്നെ ഇരയെ ചൂഷണംചെയ്യുന്ന സ്ഥിതി വിശേഷമാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്ന് അഭിഭാഷനായ കെ.വി.യാസര്‍ പറഞ്ഞു.

Sharing is caring!