അതിതീവ്ര മഴ: മലപ്പുറം ജില്ലയില്‍ അതീവ ജാഗ്രത; താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

അതിതീവ്ര മഴ: മലപ്പുറം ജില്ലയില്‍ അതീവ ജാഗ്രത; താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

ജില്ലയില്‍ അതിതീവ്ര മഴ തുടരുന്നതിനാല്‍ താലൂക്ക് തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ജില്ലാതല കണ്‍ട്രോള്‍ റൂമില്‍ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്താന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന  ജില്ലാ ദുരന്തനിവാരണ സമിതി യോഗത്തില്‍ കലക്ടര്‍ വി.ആര്‍ പ്രേം കുമാര്‍ നിര്‍ദേശം നല്‍കി. കൊണ്ടോട്ടിയില്‍ വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് കുട്ടികള്‍  മരിക്കുകയും പലയിടങ്ങളിലും  വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും മണ്ണിടിച്ചിലുണ്ടാവുകയും വെള്ളം കയറുകയും ചെയ്ത സാഹചര്യത്തിലാണ്  അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതി ഗതികള്‍ വിലയിരുത്തിയത്. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ട എല്ലാ വകുപ്പുകളും ജാഗ്രത പാലിക്കുകയും ആവശ്യമായ സാഹചര്യങ്ങളില്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കുകയും വേണം.  മലയോര മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. മലപ്പുറം കോട്ടക്കുന്നിന് സമീപം മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കും. മണ്ണെടുപ്പ്, ഖനനം, പാറ പൊട്ടിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ നിയന്ത്രിക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കും. ക്യാമ്പുകളില്‍ ഭക്ഷണം ഉറപ്പാക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. മെഡിക്കല്‍ സഹായവും മരുന്നും ഉറപ്പാക്കും. വനമേഖലകളില്‍ ഒറ്റപ്പെട്ടുപോകുന്ന പട്ടിക വര്‍ഗക്കാര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ സൗകര്യമൊരുക്കും. വൈദ്യുതി മുടങ്ങാതിരിക്കാന്‍ വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പ്രത്യേകം ജാഗ്രത കാണിക്കണം. പ്രളയസമാനമായ സാഹചര്യങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ആവശ്യമായി വരികയാണെങ്കില്‍ അതിനായുള്ള ബോട്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഓരോ താലൂക്കിലും മൂന്ന് പെട്രോള്‍ പമ്പുകളിലെങ്കിലും ഇന്ധനം കരുതാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ പ്രാദേശികമായി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അഭ്യര്‍ഥിച്ചു.  അടുത്ത നാല് ദിവസത്തേക്ക് കൂടി ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍  ജാഗ്രത പാലിക്കണമെന്ന്  പൊതുജനങ്ങളോട് കലക്ടര്‍ അഭ്യര്‍ഥിച്ചു. ജലാശയങ്ങള്‍, തോടുകള്‍, നദികള്‍ എന്നിവിടങ്ങളില്‍ കുട്ടികള്‍ പോകാതിരിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം.  ജില്ലയില്‍ മുങ്ങി മരണങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നിര്‍ദേശം.  മലയോര മേഖലകളിലേക്ക് രാത്രി യാത്ര പൂര്‍ണമായും ഒഴിവാക്കണം.   കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.  അതിതീവ്രമഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കണം. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം.  വൈദ്യുതി ലൈന്‍ പൊട്ടി വീഴുന്നതടക്കമുള്ള അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തണം. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണമെന്നും കലക്ടര്‍ അറിയിച്ചു.

കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ വികസന കമ്മീഷണര്‍ പ്രേംകൃഷ്ണന്‍, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ശ്രീധന്യ സുരേഷ്, എ.ഡി.എം എന്‍.എം മഹറലി, ദുരന്തനിവാരണ സമിതി അംഗങ്ങള്‍,  വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ജില്ലാദുരന്തനിവാരണ കണ്‍ട്രോള്‍ റൂം
ഫോണ്‍ : 1077, 0483 2736320, 9383464212
താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പറുകള്‍
പൊന്നാനി – 0494 2666038
തിരൂര്‍ – 0494 2422238
തിരൂരങ്ങാടി – 0494 2461055
ഏറനാട് – 0483 2766121
പെരിന്തല്‍മണ്ണ – 04933 227230
നിലമ്പൂര്‍ – 04931 221471
കൊണ്ടോട്ടി – 0483 2713311
പൊലീസ് – 1090, 0483 2739100
ഫയര്‍ഫോഴ്സ് – 101, 0483 2734800കണ്‍ട്രോള്‍ റൂം സജീവം: താനൂരില്‍ ഒരു
കുടുംബത്തെ മാറ്റി പാര്‍പ്പിച്ചു

ശക്തമായ മഴയില്‍ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് താനൂരില്‍ ഒരു കുടുംബത്തെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു. താനൂര്‍ നടക്കാവിന് സമീപം പാലക്കുറ്റിയാഴിത്തോട് കരകവിഞ്ഞ് ഒഴുകി വീട്ടിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് താനൂര്‍ ശോഭ പറമ്പ് ഗവ.എല്‍.പി സ്‌കൂളിലെ ക്യാമ്പിലേക്കാണ്  റവന്യം ഉദ്യോഗസ്ഥര്‍ മാറ്റി പാര്‍പ്പിച്ചത്. തിരൂര്‍ തഹസില്‍ദാര്‍ പി ഉണ്ണിയുടെ നിര്‍ദേശപ്രകാരം ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡെപ്യൂട്ടി തഹസില്‍ദാര്‍ സി ശ്രീനിവാസന്റെയും വില്ലേജ് ഓഫീസര്‍ സാറ ആക്‌സിലി ഡിക്രൂസിന്റെയും നേത്യത്വത്തിലായിരുന്നു നടപടി. തിരൂര്‍ തഹസില്‍ദാര്‍ പി ഉണ്ണിയുടെ നേത്യത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ താലൂക്കിലെ നദീ തീര വില്ലേജുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. നിലവില്‍ എവിടെയും ഗൗരവ്വകരമായ സാഹചര്യമില്ലെന്നും എന്നാല്‍ ബുധനാഴ്ച്ച (ഇന്ന്) ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ വില്ലേജ് ഓഫീസര്‍മാര്‍ക്കും മറ്റ് റവന്യം ഉദ്യോഗസ്ഥര്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും തഹസില്‍ദാര്‍ പറഞ്ഞു. പ്രകൃതിക്ഷോഭ പ്രശ്‌നങ്ങളുണ്ടായാല്‍ അതത് വില്ലേജ് ഓഫീസുകളില്‍ വിവരം അറിയിക്കാം. താലൂക്ക് തല കണ്‍ട്രോള്‍ റൂമിലും വിവരം നല്‍കണം. ഫോണ്‍ : 0494 2422238

വെള്ളം കയറിയ പ്രദേശങ്ങള്‍ റവന്യു
ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു

മഴയെ തുടര്‍ന്ന് വെള്ളം കയറിയ പ്രദേശങ്ങള്‍ തിരൂരങ്ങാടി തഹസില്‍ദാര്‍ പി.എസ് ഉണ്ണികൃഷ്ണന്റെ നേത്യത്വത്തില്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. പെരുവള്ളൂര്‍, വേങ്ങര മേഖലകളിലായിരുന്നു സന്ദര്‍ശനം. കരിപ്പൂരില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ച വീട്ടിലും തഹസില്‍ദാറും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് വേങ്ങരയില്‍ ചില കുടുംബ വീടുകളിലേക്ക് താല്‍ക്കാലികമായി താമസം മാറി. തിരൂരങ്ങാടിയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും ആവശ്യഘട്ടങ്ങളില്‍ ഇടപെടാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും തഹസില്‍ദാര്‍ പറഞ്ഞു. തിരൂരങ്ങാടി താലൂക്ക് ഓഫീസില്‍ കണ്‍ട്രോള്‍ റും സേവനവും
സജ്ജീകരിച്ചിട്ടുണ്ട്. ഫോണ്‍: 04942461055

Sharing is caring!