കടലുണ്ടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ കുട്ടിയുടെ മയ്യിത്ത് കണ്ടെടുത്തു

കടലുണ്ടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ കുട്ടിയുടെ മയ്യിത്ത് കണ്ടെടുത്തു

മലപ്പുറത്ത് കടലുണ്ടിപ്പുഴയില്‍ ഉമ്മത്തൂര്‍ ഭാഗത്തു ആനകടവ് പാലത്തിനു സമീപം ഇന്നലെ ഒഴുക്കില്‍ പെട്ട് കാണാതായ രണ്ടാമത്തെ കുട്ടിയുടെ മയ്യിത്ത് കണ്ടെടുത്തു. മലപ്പുറം മേച്ചോത്ത് മജീദിന്റെ മകന്‍ റൈഹാന്‍ (15) ന്റെ മയ്യിത്ത് ആണ് ഇന്ന് വൈകുന്നേരത്തോടെ കണ്ടെടുത്തത്. മയ്യിത്ത് ഹോസ്പിറ്റലിലേക്ക് മാറ്റി. കൂടെ ഉണ്ടായിരുന്ന മുഹമ്മദ് ആഷിഫിന്റെ മയ്യിത്ത് ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. ഫയര്‍ & റെസ്‌ക്യു മലപ്പുറം, ഐ.ആര്‍.ഡബ്ല്യു മലപ്പുറം, ടീം ട്രോമാ കെയര്‍ മലപ്പുറം ജില്ലാ ടീം, എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്സ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ തിരച്ചില്‍ ആരംഭിച്ചിരുന്നു. കിഴിശ്ശേരി ഇ. ആര്‍. എഫ് ന്റെ വെള്ളത്തിനടിയില്‍ തിരച്ചില്‍ നടത്തുന്ന അത്യാധുനിക ക്യാമറയും തിരച്ചിലിന് ഉപയോഗിച്ചിരുന്നു.

മലപ്പുറത്ത് കടലുണ്ടിപ്പുഴയില്‍ സംഭവിച്ച അപകടത്തിന്റെ നടുക്കം മാറാതെ ഉമ്മത്തൂര്‍ ഗ്രാമം. പ്രദേശത്തെ രണ്ടു പ്രിയപ്പെട്ടവരുടെ ജീവനാണ് കടലുണ്ടിപ്പുഴ ഇന്നലെ വൈകീട്ട് കവര്‍ന്നെടുത്തത്. 4 കുട്ടികളാണ് കുളിക്കാന്‍ പുഴയില്‍ ഇറങ്ങിയത്. ഇതില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഒഴുക്കില്‍പെട്ട ആസിഫിന്റെ മയ്യിത്ത് കാണാതായി ഒരു മണിക്കൂറിനുള്ളില്‍ ലഭിച്ചപ്പോള്‍ തന്നെ നാട് തേങ്ങുകയായിരുന്നു. റൈഹാനു വേണ്ടിയുള്ള തിരച്ചില്‍ രാത്രി 9.30 വരെ തുടര്‍ന്നു. ഇന്നലെ വൈകീട്ട് ഉണ്ടായ ശക്തമായ ഒഴുക്കാണ് തിരച്ചില്‍ നിര്‍ത്താന്‍ കാരണം. ഇന്ന് രാവിലെ ഏഴിന് വീണ്ടും തിരച്ചില്‍ ആരംഭിച്ചു. ഒരു പകല്‍ മുഴുവന്‍ റൈഹാനു വേണ്ടി വിശ്രമമില്ലാത്ത തിരച്ചിലാണ് നടത്തിയത്. ഒടുവില്‍ ഇന്ന് വൈകുന്നേരം ആണ് മയ്യിത്ത് കണ്ടെടുത്തത്.

ഇന്നലെ വൈകീട്ട് 5.20-ഓടെയാണ് ഉമ്മത്തൂര്‍ കടവിലാണ് വിദ്യാര്‍ഥികള്‍ വെള്ളത്തില്‍ പോയത്. സംഭവം നടന്ന് മിനിറ്റുകള്‍കൊണ്ടുതന്നെ ഉമ്മത്തൂര്‍ ആനക്കടവ് പാലം ജനങ്ങളെകൊണ്ട് നിറഞ്ഞു. പുഴയില്‍ സ്ഥിരമായി കുളിക്കാനെത്തുന്നവരായിരുന്നു ഇവര്‍. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ പുഴയിലെ ജലനിരപ്പ് ഉയരുകയും ശക്തമായ അടിയൊഴുക്കുമുണ്ടായിരുന്നു. കൂട്ടുകാരുമായി സംസാരിക്കുന്നതിനിടെ അബദ്ധത്തില്‍ ആഴത്തിലേക്ക് വീണ മുഹമ്മദ് ആസിഫും റൈഹാനും നിമിഷനേരംകൊണ്ട് അടിയൊഴുക്കില്‍പെട്ടു. കൂട്ടുകാര്‍ക്ക് രക്ഷിക്കാന്‍ സമയം ലഭിക്കുന്നതിനുമുമ്പുതന്നെ വെള്ളത്തിലേക്ക് രണ്ടുപേരും താഴ്ന്നുപോയി. ഇന്നലെ വൈകുന്നേരം 6.10-ന് പുഴയിലേക്ക് വീണുകിടക്കുന്ന മരത്തിന്റെ ഇടയില്‍ കുടുങ്ങിക്കിടന്ന നിലയിലാണ് ആസിഫിന്റെ മയ്യിത്ത് കണ്ടെത്തിയത്.

 

Sharing is caring!