മലപ്പുറത്തെ യുവ അഭിഭാഷകന്റെ അപകട മരണത്തിനിടയാക്കിയ ലോറി ഡ്രൈവറെ പിടികൂടി

മലപ്പുറത്തെ യുവ അഭിഭാഷകന്റെ അപകട മരണത്തിനിടയാക്കിയ ലോറി ഡ്രൈവറെ പിടികൂടി

തേഞ്ഞിപ്പലം: യുവ അഭിഭാഷകന്റെ അപകടമരണത്തിനിടയാക്കി നിര്‍ത്താതെപോയ ലോറി തേഞ്ഞിപ്പലം പൊലീസ് കണ്ടെത്തി. ഡ്രൈവര്‍ തിരുവനന്തപുരം പെരുമാന്‍തുറ തെരുവില്‍ തൈവിലാഗം വീട്ടില്‍ മുസ്തഫ (29)യെ അറസ്റ്റ് ചെയ്തു. വഴിക്കടവ് സ്വദേശി അഡ്വ. ഇര്‍ഷാദ് കാരാട (32)ന്റെ മരണത്തിനിടയാക്കിയ ലോറിയാണ് തിരുവനന്തപുരത്തുവച്ച് പിടികൂടിയത്. അപകടം നടന്ന് 40 ദിവസംകൊണ്ടാണ് ലോറി കണ്ടെത്തി പ്രതിയെ പിടികൂടിയത്.
ആഗസ്ത് 10ന് പുലര്‍ച്ചെ 12.40ഓടെയാണ് ദേശീയപാതയില്‍ ചെട്ട്യാര്‍മാട് പെട്രോള്‍ പമ്പിന് സമീപം അപകടം നടന്നത്. കോഴിക്കോട്ടുനിന്ന് വേങ്ങരയിലേക്ക് വരികയായിരുന്ന ഇര്‍ഷാദ് ഓടിച്ച മോട്ടോര്‍ സൈക്കിളില്‍ ഇടിച്ച ലോറി നിര്‍ത്താതെ പോകുകയായിരുന്നു.
തിരുവനന്തപുരത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് മത്സ്യം കയറ്റി വരികയായിരുന്നു ലോറി. ദേശീയപാത വികസനം കാരണം കടകളില്‍ സ്ഥാപിച്ച നിരവധി സിസിടിവികള്‍ പൊളിച്ചുമാറ്റിയതുകാരണം വാഹനം കണ്ടെത്താന്‍ വലിയ പ്രയാസം നേരിട്ടു. ദേശീയപാതയിലെ തലപ്പാറ മുതല്‍ രാമനാട്ടുകര കടവ് റിസോര്‍ട്ട് വരെയുള്ള ലഭ്യമായ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളും, അപകടം നടന്നശേഷം കടന്നുപോയ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള നിരവധി വാഹനങ്ങള്‍ കണ്ടുപിടിച്ചും പരിശോധന നടത്തിയുമാണ് അപകടത്തിനിടയാക്കിയ ലോറിയും ഓടിച്ച ഡ്രൈവറേയും കണ്ടെത്തിയത്. സംഭവത്തിന് ശേഷം മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ്, കൊണ്ടോട്ടി ഡിവൈഎസ്പി അഷറഫ് എന്നിവരുടെ നിര്‍ദേശപ്രകാരം അന്വേഷകസംഘം രൂപീകരിച്ചിരുന്നു. തേഞ്ഞിപ്പലം ഇന്‍സ്പെക്ടര്‍ എന്‍ ബി ഷൈജു, എസ്‌ഐ പി സംഗീത്, എസ്‌ഐ സി ശാഹുല്‍ ഹമീദ്, എഎസ്‌ഐ വി പി രവീന്ദ്രന്‍, സിപിഒ എം മുഹമ്മത് റഫീക്ക്, ഹോം ഗാര്‍ഡ് മണികണ്ഠന്‍ എന്നിവരാണ് അന്വേഷണം നടത്തിയത്.

 

Sharing is caring!