ശരീരം തളര്‍ന്ന മലപ്പുറത്തെ 38കാരി വീല്‍ചെയറിലിരുന്ന് എഴുതുന്നവരികള്‍ ടെലിഫിലിമായി, പുസ്തകമായി ഇനി സിനിമയും ആകും

ശരീരം തളര്‍ന്ന മലപ്പുറത്തെ 38കാരി വീല്‍ചെയറിലിരുന്ന് എഴുതുന്നവരികള്‍ ടെലിഫിലിമായി, പുസ്തകമായി ഇനി സിനിമയും ആകും

മലപ്പുറത്ത് ശരീരം തളര്‍ന്ന 38കാരി വീല്‍ചെയറിലിരുന്ന് എഴുതുന്നവരികള്‍
ടെലിഫിലിമായിക്കൊണ്ടിരിക്കുന്നു.  അതോടൊപ്പം തന്റെ എഴുത്തുകള്‍ പുസ്തകമായും പുറത്തിറക്കി. ഇനി അടുത്ത ലക്ഷ്യം സിനിമക്ക് കഥയെഴുതലാണ്. സ്പൈനല്‍ മാസ്‌ക്കുലര്‍ അട്രോഫി എന്ന രോഗം ബാധിച്ച് ശരീരം തളര്‍ന്നു വീല്‍ ചെയറിലേക്കും നാലു ചുരമരുകള്‍ക്കിടയിലേക്കും ഒതുങ്ങിയ ജീവിതത്തെ എഴുത്തിലൂടെ അത്ഭുതമാക്കി തീര്‍ത്തിരിക്കുകയാണ് മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിനിയായ സലീന. മൂന്ന് വര്‍ഷം മുന്‍പ് സമാന അസുഖമുള്ള ആളുകളോടൊപ്പം നടത്തിയ യാത്രയുടെ അനുഭവം എഴുതിയാണ് എഴുത്തിന്റെ ലോകത്തേക്ക് കടക്കുന്നത്. അന്ന് ലഭിച്ച നല്ല അഭിപ്രായങ്ങളും അഭിനന്ദനങ്ങളും വീണ്ടും എഴുതാന്‍ പ്രേരണയായി. അടുത്തിടെ സലീന എഴുതിയ കോമഡി കഥയാണ് ടെലിഫിലിമാകുന്നത്.

ഹനീഫ ഇരുമ്പുഴി അവതാരിക എഴുതിയ 100 പേജുള്ള തന്റെ പ്രണയ നോവല്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ശരീരം മുഴുവന്‍ നുറുങ്ങുന്ന വേദനയില്‍ ജീവിതം തന്നെ നാലു ചുമരുകള്‍ക്കുള്ളില്‍ തളക്കപ്പെട്ട് ശാരീരിക വൈകല്യത്തെ വക വെക്കാതെ വീല്‍ ചെയറിലിരുന്ന് കഥാ പാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന തിരക്കിലാണ് സലീന. കൂട്ടിലങ്ങാടി വാഴക്കാട്ടിരി പുല്ലേങ്ങല്‍ ചക്കാലക്കുന്നിലെ പരേതനായ ഒട്ടുമ്മല്‍ സെയ്തലവിയുടെയും കൗലത്തിന്റെയും അഞ്ച് മക്കളില്‍ മൂന്നാമത്ത മകളാണ് സലീന. രണ്ട് സഹോദരന്‍മാരും രണ്ട് സഹോദരിമാരും ഉണ്ട്. മലപ്പുറം ഗവ: മോഡല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കേരളത്തില്‍ ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന അപൂര്‍വ്വ ജനിതക രോഗമായ സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്നതിന്റെ മറ്റൊരു രൂപമായ സ്പൈനല്‍ മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിച്ച് ശരീരം തളര്‍ന്ന് കിടപ്പിലായത്.

ഏഴാം ക്ലാസില്‍ വെച്ചാണ് സലീനക്ക് ശരീരാവയവങ്ങളില്‍ വേദന തുടങ്ങിയത്.സ്‌കൂളിലേക്ക് നടന്ന് പോകുമ്പോള്‍ ഇടക്കിടെ റോഡില്‍ കുഴഞ്ഞ് വീഴുകയും വീണാല്‍ എഴുന്നേല്‍ക്കാന്‍ പ്രയാസപ്പെടുകയും ചെയ്യും.ക്രമേണ ശരീരത്തിന്റെ എല്ലാ അവയവങ്ങള്‍ക്കും ശേഷി കുറഞ്ഞു കുറഞ്ഞു വരികയായിരുന്നു. ആയുര്‍വേദത്തിലും അലോപ്പതിയിലും നിരവധി ചികിത്സകള്‍ നടത്തിയെങ്കിലും രോഗം വര്‍ധിച്ചു വരികയല്ലാതെ ഫലമുണ്ടായിരുന്നില്ല. ഒരു വര്‍ഷത്തിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദഗ്ധ പരിശോധനയിലാണ് മസ്‌കുലര്‍ ഡിസ്ട്രോഫിയാണെന്ന് കണ്ടെത്തിയതും ഫിസിയോ തെറാപ്പി നടത്തുക എന്നതല്ലാതെ രോഗം ഭേദമാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതും. എട്ടാം ക്ലാസിലെത്തിയതോടെ സ്വന്തമായി വാഹനത്തില്‍ പോകാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിന്റെ പേരില്‍ പഠനം നിര്‍ത്തേണ്ടി വന്നു. കൂലിപ്പണിക്കാരനായിരുന്ന പിതാവിന്റെ തുഛമായ വരുമാനത്തിന്റെ എറിയ പങ്കും സലീനയുടെ ചികിത്സക്കായാണ് ചിലവഴിച്ചത്.

ദാരിദ്ര്യവും കുടുംബത്തിന്റെ ഭാരവും ചികിത്സാ ചിലവുമെല്ലാം കൂടി വരുത്തിയ ബാധ്യത യില്‍ സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതെ വാടക വീട്ടില്‍ താമസിക്കുന്നതിനിടെ ഒമ്പതു വര്‍ഷം മുമ്പ് പിതാവ് മരണപ്പെട്ടു. നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തില്‍ നിര്‍മ്മിച്ച വീട്ടിലാണ് ഇപ്പോള്‍ താമസം. ഇപ്പോഴും ചികിത്സ തുടര്‍ന്നുകൊണ്ടിരിക്കുകയും അനുബന്ധ രോഗങ്ങളാല്‍ ഇടക്കിടെ ആശുപത്രിയില്‍ അഡ്മിറ്റാകുകയും ചെയ്യുന്നു. ആദ്യമൊക്കെ പരസഹായത്തോടെ നടക്കാന്‍ കഴിഞ്ഞിരുന്നുവെങ്കിലും കഴിഞ്ഞ ആറു വര്‍ഷമായി വീല്‍ചെയറിന്റെ സഹായത്തോടെയാണ് ജീവിക്കുന്നത്. പഞ്ചായത്തിന്റെ പരിരക്ഷാ പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മൂന്ന് തവണ നടത്തിയ കോട്ടക്കുന്ന് സന്ദര്‍ശനം ഒഴിച്ചാല്‍ സലീനയുടെ ജീവിതം നാല് ചുമരുകളുടെ അകത്തളങ്ങളില്‍ മാത്രമായിരുന്നു.

പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാതിരിക്കുമ്പോഴാണ് ‘ചേര്‍ത്ത് നിര്‍ത്താന്‍ ‘ എന്ന വളണ്ടിയര്‍ വാട്സ്ആപ് കൂട്ടായ്മയില്‍ അംഗമാകുന്നത്. ഈ കൂട്ടായ്മയില്‍ ആദ്യമായി വയനാട്ടിലേക്ക് നടത്തിയ വിനോദ യാത്രയാണ് സലീനയുടെ ജീവിതത്തിലെ നിര്‍ണ്ണായകമായ വഴിത്തിരിവായി മാറുന്നത്. യാത്രക്ക് ശേഷം വള ണ്ടിയേഴ്സിന്റെ നിര്‍ബന്ധ പ്രകാരമാണ് യാത്രാനുഭവങ്ങളെക്കുറിച്ച് കുറിപ്പ് എഴുതാന്‍ തുടങ്ങിയത്. അതിന് മുമ്പ് വായനാ ശീലം ഉണ്ടെങ്കിലും എഴുതാറുണ്ടായിരുന്നില്ല. വീടിന്റെ അകത്തളങ്ങളില്‍ ഇരുന്ന് ദൈവം തനിക്ക് ഒരു കഴിവു പോലും തന്നില്ലല്ലോ എന്ന് പലപ്പോഴും ചിന്തിക്കുമായിരുന്നു. വയനാട് യാത്രക്ക് ശേഷം പിന്നീട് പല സ്ഥലങ്ങളിലേക്കും ഈ കൂട്ടായ്മയിലൂടെ വിനോദ യാത്രകള്‍ നടത്തി. യാത്രകള്‍ക്ക് ശേഷമെല്ലാം പോയ യാത്രയെ കുറിച്ച് അനുഭവ കുറിപ്പുകള്‍ എഴുതുക പതിവായി.

ആദ്യമായി കണ്ണീര്‍ പാടം എന്ന നോവല്‍ എഴുതിയെങ്കിലും ശാരീരിക അവശത കാരണം അത് പാതി വഴിയില്‍ നിര്‍ത്തേണ്ടി വന്നു. ഒരു ഇടവേളക്ക് ശേഷം ‘സുറുമി യുടെ സ്വന്തം ഇബ്നു’ എന്ന നോവല്‍ എഴുതി. ഹനീഫ ഇരുമ്പഴി അവതരിക എഴുതിയ ഈ പുസ്തകം ഈമാസം പതിനേഴാം തീയതി പ്രകാശനം ചെയ്തു. ഇതിനിടെയാണ് ഇരട്ടി മധുരം എന്നോണം എഴുതിയ മറ്റൊരു ചെറുകഥ ഷോര്‍ട്ട് ഫിലിംമാക്കാന്‍ പോകുന്നത്.എട്ടാം ക്ലാസ്സുവരെ മാത്രം വിദ്യാഭ്യാസം നേടാനായ സലീന പണ്ടുമുതലേ പുസ്തകങ്ങള്‍ വായിക്കുമായിരുന്നു. ബഷീറിന്റെയും മാധവിക്കുട്ടിയുടെയും എഴുത്തുകളാണ് സലീനക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഇനി ഒരു സിനിമയ്ക്കുള്ള കഥ എഴുതുകയാണ് ലക്ഷ്യമെന്നും അതിനുള്ള ശ്രമത്തിലാണെന്നും സലീന പറഞ്ഞു.

 

Sharing is caring!