മമ്മൂട്ടിക്കും മോഹന്‍ലാലിനുംഒപ്പം മലപ്പുറം തിരൂരിലെ മൊയ്തീന്‍ എങ്ങനെ യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വീസ നേടി…കഥ ഇങ്ങിനെയാണ്…

മമ്മൂട്ടിക്കും മോഹന്‍ലാലിനുംഒപ്പം മലപ്പുറം തിരൂരിലെ മൊയ്തീന്‍ എങ്ങനെ യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വീസ നേടി…കഥ ഇങ്ങിനെയാണ്…

മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിക്കും മോഹന്‍ലാലിനുംഒപ്പം മലപ്പുറം തിരൂരിലെ
മൊയ്തീന്‍ എങ്ങനെ യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വീസ നേടി. ആദ്യം എല്ലാവരും ഒന്ന് അത്ഭുതപ്പെട്ടുപോകും. എന്നാല്‍ മൊയ്തീന്റെ കഥ സിനിമകളെപോലും വെല്ലുന്ന രീതിയിലാണ്…
പതിനേഴാം വയസ്സില്‍ ചുമട്ടുതൊഴിലാളിയായി പ്രവാസ ജീവിതം തുടങ്ങിയ തിരൂര്‍ സ്വദേശി പാറപ്പുറത്ത് മൊയ്തീന്‍ (ബാവ ഹാജി) യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വീസ നേടിയത് പട്ടിണി സമ്മാനിച്ച അനുഭവങ്ങളും കഠിനാധ്വാനവും ആരെയും ഉന്നത സ്ഥാനങ്ങളില്‍ എത്തിക്കുമെന്ന പാഠം തന്നെയാണ്.

1964ല്‍ കോഴിക്കോട്ട് നിന്ന് ഖോര്‍ഫക്കാനിലേക്കുള്ള ലോഞ്ചിലാണു പതിനേഴുകാരനായ പയ്യന്‍ യുഎഇയില്‍ എത്തുന്നത്. പട്ടിണിയിലായിരുന്ന ഒരു വലിയ കുടുംബത്തെ കര കയറ്റാനായിരുന്നു ബാവ കടല്‍ കടന്നത്. ജോലിക്കായി യുഎഇയിലെ ഒട്ടേറെ സ്ഥലങ്ങളില്‍ ദിവസങ്ങളോളം അലഞ്ഞു. ആ ദിവസങ്ങളില്‍ വിശപ്പിന്റെ രുചി മാത്രമായിരുന്നു നാവിന്റെ കൂട്ട്. അവസാനം തളര്‍ന്നിരുന്ന കെട്ടിടത്തില്‍ നിന്ന് തൊഴിലാളികളാണ് ചുമടെടുക്കാന്‍ കൂട്ടിയത്. പിന്നെ ജീവിതഭാരത്തില്‍ കല്ലും മണ്ണും കോണ്‍ക്രീറ്റും ബാവ ഹാജിയുടെ തലയില്‍ കനമില്ലാത്ത ചുമടായി മാറുകയായിരുന്നു. ചുമട്ടുതൊഴിലിനിടെ ജോലി സ്ഥലം സന്ദര്‍ശിച്ച യുഎഇ സ്വദേശി അബ്ദുല്ല അല്‍ ഖത്താറിനെ പരിചയപ്പെട്ടതാണ് ബാവയുടെ ജീവിതത്തിലെ വഴിത്തിരിവായത്.

കുട്ടിയുടെ കഠിനാധ്വാനവും ജോലിയോടുള്ള കൂറും കണ്ട് അറബി കൂടെ കൂട്ടുകയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് അറബിയുടെ വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട ജോലിക്കാരനായി മാറി. ബാവ ഹാജിയുടെ ഇടപെടലുകളില്‍ സന്തുഷ്ടനായ അറബി ദുബായ് ദേര മത്സ്യമാര്‍ക്കറ്റിലെ വ്യാപാര സ്ഥാപനം വിട്ടുനല്‍കി. ഇന്ന് അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ യുഎഇയിലെ വലിയ പഴം പച്ചക്കറി വ്യാപാര സ്ഥാപനമായ എഎകെ ഗ്രൂപ്പിന്റെ ചെയര്‍മാനാണ് ബാവ ഹാജി.

2000 തൊഴിലാളികള്‍ യുഎഇയിലെ ബാവ ഹാജിയുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നു. ഭൂരിഭാഗവും മലയാളികള്‍.തിരൂരിലെ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലും സജീവമാണ് ഇദ്ദേഹം. യുഎഇ സര്‍ക്കാരിന്റെ താമസ കുടിയേറ്റ രേഖ ഏറ്റവും കൂടുതല്‍ തവണ പാസ്‌പോര്‍ട്ടില്‍ പതിപ്പിച്ച വ്യക്തികളില്‍ ഒരാളാണ് ബാവ ഹാജി. ഇപ്പോള്‍ അതേ പാസ്‌പോര്‍ട്ടില്‍ യുഎഇ ഗോള്‍ഡന്‍ വീസ സ്റ്റാംപ് അധികൃതര്‍ പതിച്ചുനല്‍കിയപ്പോള്‍ തന്റെ കഠിനാധ്വാനത്തിനുള്ള അംഗീകാരമായാണ് ഇദ്ദേഹം കാണുന്നത്.

Sharing is caring!