ഐ.ഗ്രൂപ്പുകാരനായ കെ.എസ്.യു.നിയോജക മണ്ഡലം പ്രസിഡന്റിനെ മാറ്റിയ നടപടി ചെന്നിത്തല ഇടപെട്ട് മണിക്കൂറുകള്‍ക്കുളളില്‍ മരവിപ്പിച്ചു

ഐ.ഗ്രൂപ്പുകാരനായ കെ.എസ്.യു.നിയോജക മണ്ഡലം പ്രസിഡന്റിനെ മാറ്റിയ നടപടി ചെന്നിത്തല ഇടപെട്ട് മണിക്കൂറുകള്‍ക്കുളളില്‍ മരവിപ്പിച്ചു

മലപ്പുറം: ഐ.ഗ്രൂപ്പുകാരനായ കെ.എസ്.യു.നിയോജക മണ്ഡലം പ്രസിഡന്റിനെ മാറ്റിയ നടപടി രമേശ് ചെന്നിത്തല ഇടപെട്ട് മണിക്കൂറുകള്‍ക്കുളളില്‍ മരവിപ്പിച്ചു. എ.പി.അനില്‍കുമാര്‍ പക്ഷത്തുനില്‍ക്കുന്ന കെ.എസ്.യു.മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ടി.പി.അഫ്താബിന്റെ നേതൃത്വത്തിലാണ് കെ.എസ്.യു വള്ളിക്കുന്ന് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് നിമേഷിനെ തല്‍സ്ഥാനത്തുനിന്നും മാറ്റിയതെന്നാണ് ഐ.ഗ്രൂപ്പ് ആരോപിക്കുന്നത്. ഈമാസം എട്ടിന് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു മുന്നില്‍നടക്കുന്ന ധര്‍ണ ഉദ്ഘാടനം ചെയ്യാന്‍ മലപ്പുറം ജില്ലയിലെ ഐ.ഗ്രൂപ്പ് നേതാവും യു.ഡി.എഫ് ചെയര്‍മാനുമായ പി.ടി. അജയ്മോഹനെ വള്ളിക്കുന്ന് കെ.എസ്.യു.നിയോജക മണ്ഡലം കമ്മിറ്റി ക്ഷണിച്ചതിലുള്ള വിരോധമാണ് ഇതിന് പിന്നിലെന്നും ഐ. ഗ്രൂപ്പ് ആരോപിച്ചു. നിമേഷിനെ തല്‍സ്ഥാനത്തുനിന്നും മാറ്റി പകരം പി.എം.സുദേവിനെ നിയമിച്ചുകൊണ്ടുള്ള അറിയിപ്പാണ് കെ.എസ്.യൂ.സംസ്ഥാന ജറല്‍ സെക്രട്ടറി സുബിന്‍മാത്യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂരിനെ അറിയിച്ചത്. എന്നാല്‍ സംഭവത്തിന് പിന്നില്‍ ഗ്രൂപ്പ് വിരോധമാണെന്നും, സംഘടനാ മര്യാദപാലിക്കാത്ത നടപടി മരവിപ്പിക്കണമെന്നും രമേശ്ചെന്നിത്തലയും, ജോസഫ് വാഴക്കനും കെ.എസ്.യു.സംസ്ഥാന ജനറല്‍ സെക്രട്ടറി സുബിന്‍മാത്യൂവിനെ ഫോണില്‍വിളിച്ച് പറഞ്ഞതോടെ മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ നടപടി മരവിപ്പിക്കുകയായിരുന്നു. അതേ സമയം ഡി.സി.സി.പ്രസഡന്റ് സ്ഥാനം ആര്യാടന്‍ ഷൗക്കത്ത് ലഭ്യമാക്കാതെ വി.എസ് ജോയിയെ പരിഗണിച്ചതിന് പിന്നിലും അനില്‍കുമാറിന്റെ ഇടപെടലുകളുണ്ടെന്നും കോണ്‍ഗ്രസിനെ തകര്‍ക്കുന്നത് അനില്‍കുമാറാണെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം ആളുകള്‍ പറയുന്നു.

 

Sharing is caring!