മലപ്പുറത്ത് കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു..

മലപ്പുറത്ത് കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു..

മലപ്പുറം: മലപ്പുറത്ത് കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. ഡി.സി.സി പുനസംഘടനയെക്കുറിച്ച് പറയാനുള്ളത് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പറഞ്ഞുകഴിഞ്ഞുവെന്നും തനിക്ക് പറയാനുള്ളത് പിന്നീട് പറയുമെന്നും മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ്. ഇപ്പോള്‍ എരിതീയില്‍ എണ്ണയൊഴിക്കാനില്ലെന്നും ആര്യാടന്‍ വ്യക്തമാക്കി. ഡി.സി.സി പുനസംഘടനയെക്കുറിച്ച് നിലപാട് വ്യക്തമാക്കുകയായിരുന്നു ആര്യാടന്‍ മുഹമ്മദ്. ഡി.സി.സി പുനസംഘടനയില്‍ ചര്‍ച്ച നടന്നില്ലെന്ന് ഉമ്മന്‍ചാണ്ടിയും അതൃപ്തി തുറന്നടിച്ച് രമേശ് ചെന്നിത്തലയും രംഗത്ത്് വന്നതിനു പിന്നാലെയാണ് ആര്യാടന്റെ പ്രതികരണം.
മലപ്പുറത്ത് ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്യാടന്‍ ഷൗക്കത്തിനെ വെട്ടിയാണ് കെ.എസ്.യു മുന്‍ സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയിയെ നിയമിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ വി.വി പ്രകാശിന് സീറ്റ് നല്‍കിയപ്പോള്‍ പകരം ആര്യാടന്‍ ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കിയ ഫോര്‍മുലയാണ് നടപ്പാക്കിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ 20 ദിവസത്തിനകം ആര്യാടന്‍ ഷൗക്കത്തിനെ മാറ്റി പകരം വി.വി പ്രകാശിനെ തന്നെ ഡി.സി.സി പ്രസിഡന്റാക്കി. ഈ മാറ്റങ്ങളൊന്നും ആര്യാടന്‍ മുഹമ്മദിനോട് ചര്‍ച്ചചെയ്യുകപോലും ചെയ്തിരുന്നില്ല. ഏറ്റവും ഒടുവില്‍ എ ഗ്രൂപ്പും ജില്ലയിലെ ഭൂരിപക്ഷം ഡി.സി.സി ഭാരവാഹികളും ആര്യാടന്‍ ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കണമെന്ന ആവശ്യം ഉയര്‍ത്തിയിട്ടും വി.എസ് ജോയിയെ നിയമിച്ചതില്‍ കടുത്ത അതൃപ്തിയിലാണ് എ ഗ്രൂപ്പ്. എഗ്രൂപ്പിനൊപ്പം കെ.പി.സി.സി സെക്രട്ടറി പി.ടി അജയ്‌മോഹന്റെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പും ആര്യാടന്‍ ഷൗക്കത്തിന്റെ പേരാണ് ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്.
എ ഗ്രൂപ്പിന് ശക്തമായ മേധാവിത്വമുള്ള മലപ്പുറം ജില്ലയില്‍ എ.പി അനില്‍കുമാര്‍ എം.എല്‍.എ കെ.സി വേണുഗോപാലിന്റെ സ്വാധീനം ഉപയോഗിച്ച് വി.എസ് ജോയിയെ ഡി.സി.സി പ്രസിഡന്റാക്കിയതില്‍ കടുത്ത അതൃപ്തിയിലാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിലെ പ്രബല വിഭാഗം.
ജില്ലയിലെ കോണ്‍ഗ്രസിന്റെ നേതൃത്വം എ.പി അനില്‍കുമാര്‍ കെ.സി വേണുഗോപാലിന്റെ പിന്തുണയോടെ കൈപ്പിടിയിലൊതുക്കാന്‍ നടത്തുന്ന നീക്കമാണ് മലപ്പുറത്ത് കോണ്‍ഗ്രസില്‍ കലാപത്തിന്റെ കനലെരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിര്‍ണയത്തില്‍ ആര്യാടന്‍ ഷൗക്കത്തിനു വേണ്ടി വാദിക്കാതെ ഉമ്മന്‍ചാണ്ടിയോട് തീരുമാനമെടുക്കാനായിരുന്നു കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി അംഗംകൂടിയായ ആര്യാടന്‍ മുഹമ്മദ് ആവശ്യപ്പെട്ടതെന്നാണ് ഷൗക്കത്ത് വിഭാഗം പറയുന്നത്.

പിന്നീട് വി.വി പ്രകാശ് സ്ഥാനാര്‍ത്ഥിയായതോടെ പ്രചരണ നേതൃത്വം ഏറ്റെടുത്ത് സജീവമായിരുന്നു ആര്യാടന്‍ മുഹമ്മദ്. ഡി.സി.സി പ്രസിഡന്റെന്ന നിലക്ക് ആര്യാടന്‍ ഷൗക്കത്തും പ്രചരണരംഗത്ത് സജീവമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്നും ഷൗക്കത്തിനെ മാറ്റി അപമാനിച്ചത് ശരിയായില്ല എന്ന നിലപാടാണ് ആര്യാടന്‍ ഉമ്മന്‍ചാണ്ടിയെ അറിയിച്ചത്.
ഇതിനു പിന്നാലെ ഡി.സി.സി പുനസംഘടനയിലും മലപ്പുറത്ത് അവഗണിച്ചത് ആര്യാടനെ മുറിവേല്‍പ്പിക്കുകയാണ്. ജില്ലയിലെ പ്രധാന കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായെല്ലാം ആത്മബന്ധമുള്ള നേതാവാണ് മലപ്പുറത്തെ ആദ്യ ഡി.സി.സി പ്രസിഡന്റായിരുന്ന ആര്യാടന്‍ മുഹമ്മദ്. എ.കെ ആന്റണി കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോള്‍ സംഘടനാചുമതലയും കെ.പി.സി.സി ഓഫീസ് ചുമതലയുമുണ്ടായിരുന്ന കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു ആര്യാടന്‍. നാലു തവണ മന്ത്രിയും 35 വര്‍ഷം നിലമ്പൂരില്‍ നിന്നും എം.എല്‍.എയുമായിരുന്ന ആര്യാടന്‍ മുഹമ്മദ് മതേതര നിലപാടുയര്‍ത്തിയാണ് മലപ്പുറത്ത് കോണ്‍ഗ്രസിനെ കെട്ടിപ്പടുത്തത്. മുസ്ലിം ലീഗിന്റെ അപ്രമാദിത്വത്തെ ചോദ്യം ചെയ്താണ് ആര്യാടന്‍ കോണ്‍ഗ്രസിനെ ശക്തമാക്കിയത്. എന്നാല്‍ ഇപ്പോള്‍ മലപ്പുറത്ത് കോണ്‍ഗ്രസിനെ മുസ്ലിം ലീഗിന്റെ പിന്നില്‍ അണിനിരത്താനുള്ള നീക്കമാണ് എ.പി അനില്‍കുമാര്‍ എം.എല്‍.എ നടത്തുന്നതെന്ന ആക്ഷേപമാണ് എ ഗ്രൂപ്പ് ഉയര്‍ത്തുന്നത്. എ.കെ ആന്റണി- കെ. കരുണാകരന്‍ ഗ്രൂപ്പ് പോരില്‍ എ ഗ്രൂപ്പിന്റെ ബുദ്ധികേന്ദ്രമായിരുന്ന ആര്യാടന്‍ മുഹമ്മദിനെ പിണക്കിയും വേദനിപ്പിച്ചും മലപ്പുറത്ത് കോണ്‍ഗ്രസിനെ ചലിപ്പിക്കല്‍ വെല്ലുവിളിയാകും.
ഇന്നലെ മലപ്പുറത്ത് ഡി.സി.സി ഓഫീസില്‍ ഭാരവാഹികളുടെ യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ മുഖത്ത് നോക്കി എ ഗ്രൂപ്പ് നേതാവും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ ഇഫ്തിഖാറുദ്ദീന്‍ മലപ്പുറത്ത് ഡി.സി.സി പ്രസിഡന്റിനെ നിയമിക്കുമ്പോള്‍ സവിശേഷ രാഷ്ട്രീയവും സാമുദായിക സംതുലനത്വവും പാലിക്കണമെന്ന് തുറന്നടിച്ചിരുന്നു. ഇതോടെ ഡി.സി.സി പ്രസിഡന്റില്‍ ചര്‍ച്ചവേണ്ടെന്ന് യോഗം പിരിച്ചുവിട്ട് സതീശന്‍ മടങ്ങുകയായിരുന്നു.
കെ.എസ്.യു സംസ്ഥാന പ്രസിഡന്റായ വി.എസ് ജോയി യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാതെ നേരിട്ടാണ് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായത്. ആര്യാടന്റെ നോമിനിയായി എ ഗ്രൂപ്പ് അക്കൗണ്ടില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായ വി.എസ് ജോയി ഡി.സി.സി പ്രസിഡന്റാകാന്‍ അനില്‍കുമാര്‍ കെ.സി വേണുഗോപാല്‍ പക്ഷത്തേക്ക് മാറിയതില്‍ കടുത്ത പ്രതിഷേധത്തിലാണ് ജില്ലയിലെ എ ഗ്രൂപ്പ് നേതൃത്വം. മലപ്പുറത്ത് എ ഗ്രൂപ്പ് ഇടഞ്ഞാല്‍ ഡി.സി.സി പ്രവര്‍ത്തനം അവതാളത്തിലാകും. 16 നിയോജകമണ്ഡലങ്ങളുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയായ മലപ്പുറത്തെ കോണ്‍ഗ്രസിലെ രാഷ്ട്രീയ മാറ്റം സസൂക്ഷ്മമാണ് സി.പി.എം നേതൃത്വം വിലയിരുത്തുന്നത്.
മുന്‍ കോണ്‍ഗ്രസ് നേതാക്കളായ വി. അബ്ദുറഹിമാനെയും പി.വി അന്‍വറിനെയും എം.എല്‍.എമാരാക്കുകയും അബ്ദുറഹിമാനെ മന്ത്രിയാക്കുകയും ചെയ്ത രാഷ്ട്രീയ തന്ത്രമാണ് സി.പി.എം പയറ്റിയത്. 1980തില്‍ എ.കെ ആന്റണിക്കൊപ്പം ഇടതുപക്ഷത്തെത്തിയ ആര്യാടന്‍ മുഹമ്മദിനെ ഇ.കെ നായനാര്‍ മ്ത്രിസഭയില്‍ തൊഴില്‍ വനം മന്ത്രിയാക്കുകയും നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചെടുക്കുകയും ചെയ്തിരുന്നു സി.പി.എം.

 

Sharing is caring!