സമവാക്യങ്ങള്‍ എല്ലാം തിരുത്തി മലപ്പുറത്ത് വി എസ് ജോയ് ഡി.സി.സി പ്രസിഡന്റ്
മലപ്പുറം: ആര്യാടന് ഷൗക്കത്ത് ഡി.സി.സി പ്രസിഡന്റാകുമെന്ന് കരുതിയവര്‍ക്കും എ.ഐ ഗ്രൂപ്പുകാര്‍ക്കും തിരിച്ചടി നല്‍കികൊണ്ട് മലപ്പുറത്ത് വി എസ് ജോയ് ഡി.സി.സി പ്രസിഡന്റാണ്. ആര്യാടന് വിഭാഗക്കാര്‍ക്ക് ഏറ്റ തിരിച്ചടി കൂടിയാണ് വി എസ് ജോയിയുടെ നിയമനം. ഡി സി സി അധ്യക്ഷന്‍ കൂടിയായ വി വി പ്രകാശിന്റെ മരണം പാര്‍ട്ടിയെ മറ്റൊരു പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. വി വി പ്രകാശിന്റെ അപ്രതീക്ഷിത വിയോഗം മറികടക്കാന്‍ ജില്ലയിലെ ആര്യാടന് വിരുദ്ധ വിഭാഗം വി എസ് ജോയിയെ ഉയര്‍ത്തി കൊണ്ടുവരികയായിരുന്നു . വിഎസ് ജോയിക്ക് ഒപ്പം നിന്നത് മുന്‍പ് വി വി പ്രകാശിന്റെ കൂടെ ഉണ്ടായിരുന്നവരാണ്. ഐ ഗ്രൂപ്പ് നേതാക്കളായ പി ടി അജയ്മോഹന്, റഷീദ്പറമ്പന്‍ , ഇഫ്തിഖാറുദീന്‍ തുടങ്ങി രമേശ് ചെന്നിത്തലയ്ക്ക് ഒപ്പം നില്ക്കുന്ന ഒരു വിഭാഗം ആര്യാടന് ഷൗക്കത്തിനെ ആയിരുന്നു പിന്തുണച്ചത്. മറുവശത്ത് എ പി അനില്‍കുമാറും, എ എം രോഹിതും അടങ്ങുന്ന കെസി വേണുഗോപാല്‍ പക്ഷം വി എസ് ജോയിക്ക് ഒപ്പവും.
മുന്‍ ഡി സി സി അധ്യക്ഷനായ ഇ മുഹമ്മദ് കുഞ്ഞിയും വി വി പ്രകാശിന്റെ വിശ്വസ്ഥര്‍ ആയിരുന്ന എ ഗ്രൂപ്പിലെ ഭൂരിപക്ഷം പേരും വി എസ് ജോയിക്കൊപ്പം നിന്നു. അതേസമയം എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കളായ വീക്ഷണം മുഹമ്മദ് അടക്കമുള്ള ഒരു വിഭാഗം ആര്യാടന് ഷൗക്കത്തിന് വേണ്ടിയും നിലകൊണ്ടു. ജില്ലയിലെ സാമുദായിക സാഹചര്യങ്ങള്‍ കൂടി പരിഗണിച്ച് ആര്യാടന് ഷൗക്കത്തിനെ പരിഗണിക്കണം എന്നുവരെ ഒരു വിഭാഗം നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
എ.പി. അനില്‍ കുമാറിനെതിരെ പോസ്റ്റര്‍ ഉയര്‍ന്നതോടെയാണ് ഗ്രൂപ്പ് തര്‍ക്കം പരസ്യമായത്. യുവാവ് എന്ന പരിഗണന, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ആയുള്ള പ്രവര്‍ത്തന പരിചയം തുടങ്ങിയവയെല്ലാമാണ് ജോയിക്ക് അനുകൂല ഘടകങ്ങളായത്. ഇതിനെല്ലാം പുറമെ കെസി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി എന്നിവരുടെ ശക്തമായ പിന്തുണയും ആര്യാടന് ഷൗക്കത്തിന് പകരം ജോയിയെ തെരഞ്ഞെടുക്കാന്‍ കാരണമായി. അതേസമയം ആര്യാടന് ഷൗക്കത്തിനെ കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കും എന്ന പ്രതീക്ഷയില്‍ ആണ് അദ്ദേഹത്തെ പിന്തുണക്കുന്നവര്‍.
വി എസ് ജോയിക്ക് മുന്നിലുള്ള വെല്ലുവിളികള്‍ ഏറെ ആണ്. ജില്ലയില്‍ കോണ്‍ഗ്രസ് മല്‍സരിക്കുന്ന നാലില്‍ മൂന്ന് അസംബ്ലി സീറ്റിലും നിലവില്‍ കഴിഞ്ഞ രണ്ട് പ്രാവശ്യവും ജയിക്കാന്‍ ആയിട്ടില്ല. ജില്ലയില്‍ വ്യക്തമായ മേധാവിത്വം ഉള്ള മുസ്ലിം ലീഗുമായി തര്‍ക്കങ്ങള്‍ കൂടാതെ മുന്നോട്ടുപോകണം. സമവായങ്ങളിലൂടെയും സൗഹൃദ അന്തരീക്ഷം തകര്‍ക്കാതെയും ഇത് എങ്ങനെ ചെയ്യാമെന്ന് വി വി പ്രകാശ് കാണിച്ച് കൊടുത്തതാണ്.
ആര്യാടന് ഷൗക്കത്തിനെയും വി വി പ്രകാശിനെയും റോള്‍ മോഡല്‍ ആയി കണ്ട് രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന ജോയിക്ക് ഇവരുടെ ആക്രമണ – പ്രതിരോധ ശൈലികള്‍ ഒരേപോലെ പ്രായോഗിക തലത്തില്‍ കൊണ്ടുവരേണ്ടിവരും.
നിലമ്പൂരിനടുത്ത് പോത്തുകല്ല് പഞ്ചായത്തിലെ വെള്ളിമുറ്റത്തെ വി.എ. സേവ്യറിന്റേയും മറിയാമ്മ സേവ്യറിന്റേയും മകനായി 1985 നവംബര്‍ 23-നാണ് ജോയിയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കോഴിക്കോട് ഗവ. ലോ കോളേജില്‍ നിന്നാണ് നിയമബിരുദമെടുത്തത്.
2002-ല്‍ കോഴിക്കോട് ഗവ. ലോ കോളേജില്‍ കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റായിരുന്നു. 2004-ല്‍ കെ.എസ്.യു. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും 2005-ല്‍ ജില്ലാ വൈസ് പ്രസിഡന്റുമായി. 2009-ല്‍ കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും 2012-ല്‍ സംസ്ഥാന പ്രസിഡന്റുമായി. 2015-ലാണ് കെ.പി.സി.സി. അംഗമായി ആദ്യം തിരഞ്ഞെടുത്തത്.
2016-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴ നിന്ന് യു.ഡി.എഫിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച് തോറ്റു. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനായിരുന്നു എതിരാളി. 2019-ല്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിലെ കെ.പി.സി.സി. സംസ്ഥാന കാമ്പയിന് കമ്മിറ്റിയുടെ കണ്‍വീനറായും പ്രവര്‍ത്തിച്ചു.
കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരിക്കെയാണ് കൊല്ലത്തും കോട്ടയത്തും വെച്ച് നടന്ന കെ.എസ്.യു.വിന്റെ രണ്ട് സംസ്ഥാന സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പാലക്കാട് നെഹ്റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയെ തുടര്‍ന്ന് വലിയ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് നേതൃത്വം നല്കിയതും വി.എസ്. ജോയി ആയിരുന്നു.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]