കാലിക്കറ്റ് സര്‍വകലാശാലയിലെ എം.എസ്.എഫ് ഭാരവാഹികളെല്ലാവരും രാജിവെച്ചു

കാലിക്കറ്റ് സര്‍വകലാശാലയിലെ എം.എസ്.എഫ് ഭാരവാഹികളെല്ലാവരും രാജിവെച്ചു

മലപ്പുറം- എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ സ്ത്രീവിരുദ്ധ പരാമര്‍ശനം നടത്തിയെന്ന ഹരിതാ നേതാക്കളുടെ പരാതിയില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കാലിക്കറ്റ്് സര്‍വകലാശാലയിലെ
എം.എസ്.എഫ് ഭാരവാഹികളെല്ലാവരും രാജിവെച്ചു. എം.എസ്.എഫ് യൂണിവേഴ്സിറ്റി കാമ്പസ് യൂണിറ്റ് പ്രസിഡന്റ് അഡ്വ. വി. അനസ്, ജനറല്‍ സെക്രട്ടറി കെ.സി. അസറുദീന്‍ എന്നിവര്‍ ഉള്‍പ്പെടെ 11 അംഗ കമ്മിറ്റി ഭാരവാഹികളാണ് ബുധനാഴ്ച ഉച്ചയോടെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് രാജിക്കത്ത് ഇമെയില്‍ അയച്ചത്. രാജിവെച്ചവരില്‍ ട്രഷര്‍, രണ്ട് വൈസ് പ്രസിഡന്റുമാര്‍, ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നവര്‍ വനിതകളായിരുന്നു. ഹരിതാനേതാക്കളുടെ പരാതിയില്‍ നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ പുരോഗമനപരമായ കാഴ്ചപ്പാടും ആശയങ്ങളും ഉയര്‍ത്തിപിടിക്കുന്ന
യൂണിവേഴ്സിറ്റി കാമ്പസില്‍ വിദ്യാര്‍ഥികളെ അഭിമുഖീകരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും അതുകൊണ്ടു തന്നെ ഈ നേതൃത്വത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നതിന് പ്രയാസമുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി. എന്നാല്‍ മുസ്ലിം ലീഗ് നേത്യത്വത്തില്‍ നിന്നു അനുകൂലമായ സമീപനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നു എം.എസ്.എഫ് പ്രതിനിധികള്‍ പറഞ്ഞു.
മുസ്ലിം ലീഗ് നേത്യത്വത്തിന് രാജിക്കത്ത് നല്‍കിയതിനൊപ്പം എം.എസ്.എഫ് ദേശീയ സെക്രട്ടറിയെയും പ്രസിഡന്റിനെയും കാര്യങ്ങള്‍ ധരിപ്പിക്കുമെന്നു രാജിവച്ചവര്‍ പറഞ്ഞു. കാലിക്കട്ട് യൂണിവേഴ്സിറ്റി കാമ്പസ് എം.എസ്.എഫ് യൂണിറ്റ് കമ്മിറ്റി ഭാരവാഹികളായി 2020 ല്‍ ചുമതലയേറ്റവരാണ് രാജിവച്ചവരെല്ലാവരും. ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ
തബ്ഷീറക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് സ്ത്രീവിരുദ്ധ പരാമര്‍ശം
നടത്തിയെന്നാണ് ഹരിത നേതാക്കളുടെ പരാതി. പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി രണ്ടു മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നു ഹരിതാ നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചതോടെയാണ് പ്രശ്നത്തില്‍ നേതൃത്വം ഇടപെട്ടത്.

 

 

Sharing is caring!