കായിക മന്ത്രി അബ്ദുറഹിമാനെതിരെ പ്രതിഷേധം

കായിക മന്ത്രി അബ്ദുറഹിമാനെതിരെ പ്രതിഷേധം

ടോക്യോ ഒളിബിക്‌സില്‍ ചരിത്ര നേട്ടം സ്വന്തമാക്കിയ ഹോക്കി ടീമില്‍ അംഗമായ ഏക മലയാളി പി ആര്‍ ശ്രീജേഷിന് വിവിധ സംഘടനകളും മലപ്പുറം ജില്ലാ പഞ്ചായത്തുവരെ ക്യാഷ് പ്രൈസും സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടും കേരളത്തിന്റെ കായിക മന്ത്രിയും താനൂര്‍ എം.എല്‍.എയുമായ വി.അബ്ദുറഹിമാന്‍ ഒരു പ്രഖ്യാപനവും നടത്താത്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധക്കുറിപ്പുകള്‍ പ്രചരിക്കുന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് ഒരു ലക്ഷംരൂപയാണ് ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ചത്. ഇതിന് പുറമെ
മലപ്പുറം ജില്ലക്ക് അഭിമാനമായി ഒളിപിക്‌സില്‍ പങ്കെടുത്ത കെ ടി ഇര്‍ഫാന്‍, എം പി ജാബിര്‍ എന്നിവര്‍ക്ക് 50000 രൂപ വീതവും നല്‍കുമെന്ന് പ്രസിഡന്റ് എം കെ റഫീഖ അറിയിച്ചു.

മാധ്യമം ദിനപത്രത്തിലെ സ്‌പോര്‍ട്‌സ് ലേഖകന്‍ സി.പി.ബിനീഷ് ഉള്‍പ്പെടെയുള്ളവര്‍ കായിക മന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ രംഗത്തുവന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂണ രൂപം താഴെ:

കോടി (മുണ്ട്) പാരിതോഷികം………

സത്യം പറഞ്ഞാല്‍ കേരളത്തിന്റെ കായിക വകുപ്പ് വളരെ ശോകമാണ്. കഴിവുള്ള മന്ത്രിയെ അല്ല തെരഞ്ഞെടുത്തത് എന്ന് പറഞ്ഞാല്‍ പല നഷ്ടങ്ങളുമുണ്ടാകും. എന്നാലും പറയാതെ വയ്യ. കോവിഡ് കാലത്ത് കായിക മത്സരങ്ങളൊന്നുമില്ലാത്തതിനാല്‍ കായിക മന്ത്രി അത്രയ്ക്ക് മതി എന്നാണോ? നീരജ് ചോപ്രയ്ക്ക് സ്വര്‍ണം കിട്ടിയപ്പോള്‍ മന്ത്രിയുടെ എയപേജില്‍ മറ്റൊരു താരമായ ശിവ്പാല്‍ സിങ്ങിന്റെ പടമായിരുന്നു പോസ്റ്റ് ചെയ്തത്. തിരക്കില്‍ അബദ്ധത്തില്‍ പറ്റിയതാകും എന്ന് വിശ്വസിക്കുന്നു. ടോക്യോ ഒളിമ്പിക്‌സില്‍ കോവിഡ് കാരണം പ്രവേശനം കര്‍ശനമാക്കിയതായിരുന്നു. രാജ്യങ്ങളുടെ ഒളിമ്പിക് അസോസിയേഷന്‍ തലവന് പോലും പ്രവേശനം ദുഷ്‌ക്കരമായിരുന്നു. എന്നിട്ടും സ്വന്തം ചെലവില്‍ 21 ദിവസം ഈ കോവിഡ് കാലത്ത് ടോക്യോയില്‍ പോകാന്‍ മന്ത്രി അബ്ദുറഹ്മാന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ എടുത്ത് കൊട്ടയിലിട്ടു. ഇത്രയും ആത്മാര്‍ഥത കാണിച്ച മന്ത്രിയെന്താണ് ശ്രീജേഷിന് സമ്മാനം പ്രഖ്യാപിക്കാത്തത്? തമിഴ്‌നാട് ഒളിമ്പിക്‌സിന് മുമ്പ് തന്നെ മെഡല്‍ ജേതാക്കളാകുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ശ്രീജേഷിന് കൈത്തറി മുണ്ട് മാത്രം മതിയോ? വിദ്യാഭ്യാസ വകുപ്പിലെ ഡെപ്യുട്ടി ഡെയറക്ടര്‍ കൂടിയാണ് ശ്രീജേഷ്..നമ്മുടെ അഭിമാനം. മിനിമം 50 ലക്ഷം അങ്ങ് പ്രഖ്യാപിച്ചേക്കൂ. ഒരിക്കലും നഷ്ടമാകില്ല. യുവതാരങ്ങള്‍ക്ക് പ്രചോദനമാകട്ടെ. 2018ലെ ഏഷ്യന്‍ ഗെയിംസിന് ശേഷം പി.യു ചിത്രയ്ക്കും വി.നീനക്കുമൊക്കെ കേരളത്തില്‍ ജോലി വാഗ്ദാനം ചെയ്തിരുന്നു. ‘ ജോലിയെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. അക്കാര്യം സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നു. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവുമായി വരിക’ – എന്നായിരുന്നു കായിക മന്ത്രി എ.സി മൊയ്തീന്‍ പ്രഖ്യാപിച്ചത്. വര്‍ഷം മുന്ന് കഴിഞ്ഞു. വാഗ്ദാനം ഓര്‍മപ്പെടുത്താന്‍ താരങ്ങള്‍ നാളെ മുഖ്യമന്ത്രിയെ കാണുന്നുണ്ട്.

 

Sharing is caring!