മുസ്ലിംലീഗില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സിപിഎം ജലീലിനെ നിയോഗിച്ചു: പിഎംഎ സലാം

മുസ്ലിംലീഗില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സിപിഎം ജലീലിനെ നിയോഗിച്ചു: പിഎംഎ സലാം

കുഞ്ഞാലിക്കുട്ടിക്ക് എതിരെ മുഈന്‍ അലി തങ്ങള്‍ ഉന്നയിച്ച വിഷയം ഇനിയും ചര്‍ച്ച ചെയ്യുമെന്ന് ലീഗ് നേതൃത്വം. ചന്ദ്രികയില്‍ നടന്നത് ഫണ്ട് തിരിമറിയല്ലെന്നും ഇപ്പോഴുള്ളത് സാമ്പത്തിക പ്രതിസന്ധി മാത്രമാണെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അനധികൃതമായി പത്രസമ്മേളനത്തില്‍ കയറുകയും കുഞ്ഞാലിക്കുട്ടിക്കെതിരേ അടക്കം കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ചെയ്ത മൂഈന്‍ അലിക്കെതിരേ കൂടുതല്‍ നടപടി പാണക്കാട് കുടുംബവുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും പി.എം.എ സലാം പറഞ്ഞു.

അദ്ദേഹത്തിന്റെ നടപടി തെറ്റായി പോയെന്ന് പാര്‍ട്ടി അന്ന് തന്നെ വിലയിരുത്തിയതാണ്. ചന്ദ്രികയുടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ മാത്രമാണ് അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്. അത്തരത്തിലൊരാള്‍ മറ്റ് കാര്യങ്ങളില്‍ പാര്‍ട്ടിയോട് ചോദിക്കാതെ ഇടപെടേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി നേതൃത്വത്തോട് ആലോചിച്ച ശേഷം തന്നെയാണ് ഹൈദരാലി തങ്ങള്‍ മുഈന്‍ അലിയെ പ്രശ്ന പരിഹാരത്തിന് നിയോഗിച്ചത്. എന്നാല്‍ വിചാരിച്ച പോലെ പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞില്ല. ചന്ദ്രികയില്‍ കള്ളപ്പണം കൊണ്ടുവെച്ചിട്ടില്ല. ഈ വിഷയത്തില്‍ ഫിനാന്‍സ് ഡയറക്ടറെ മാറ്റാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നും അത്തരം ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും പി.എം.എ സലാം പറഞ്ഞു. കോവിഡ് കാലത്ത് കേരളത്തിലെ പല കമ്പനികള്‍ക്കും സംഭവിച്ച സാമ്പത്തിക പ്രതിസന്ധി തന്നെയാണ് ചന്ദ്രികയ്ക്കും ഉണ്ടായത്. അത് പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്.

മുസ്ലിം ലീഗില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സിപിഎം കെ ടി ജലീലിനെ നിയോഗിച്ചിരിക്കുകയാണെന്നും പിഎംഎ സലാം കുറ്റപ്പെടുത്തി. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നത് സിപിഎമ്മിന്റെ നേതൃത്വത്തിലാണ്. പാര്‍ട്ടിക്കാരന്‍ അല്ലാത്ത കെ ടി ജലീലിനെ ഇതിനായി നിയോഗിക്കുകയും ചെയ്തു. പാണക്കാട് കുടുംബത്തില്‍ നിന്നല്ല തന്നെ മന്ത്രിയാക്കിയതെന്ന് പറഞ്ഞയാളാണ് ജലീല്‍ എന്നും പിഎംഎ സലാം കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഹൈദരാലി തങ്ങളുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ലീഗ് പ്രവര്‍ത്തകര്‍ക്കെല്ലാം ബോധ്യമുണ്ട്. ആരും അതെ കുറിച്ച് ഞങ്ങളെ പ്രകോപിതരാക്കി പറയിപ്പിക്കേണ്ട. മുഈന്‍ അലിക്കെതിരേ നടപടി സ്വീകരിച്ചാല്‍ ഭൂകമ്പം ഉണ്ടാവുമെന്ന് പറഞ്ഞത് ലീഗുകാരല്ല സിപിഎമ്മുകാരാണ്. വിഷയത്തില്‍ ആവശ്യമായ നടപടി പാര്‍ട്ടി സ്വീകരിക്കുക തന്നെ ചെയ്യുമെന്നും പി.എം.എ സലാം പറഞ്ഞു.

 

Sharing is caring!