പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച യുവാവിന് പത്തു വര്‍ഷം കഠിന തടവും പിഴയും

പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച യുവാവിന് പത്തു വര്‍ഷം കഠിന തടവും പിഴയും

മഞ്ചേരി : അഞ്ചു വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് മഞ്ചേരി അതിവേഗ പോക്‌സോ സ്‌പെഷല്‍ കോടതി പത്തുവര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.  നിലമ്പൂര്‍ വടപുറം പുളിക്കല്‍ വീട്ടില്‍ നസീര്‍ എന്ന ചെറിയാപ്പു (43)നെയാണ് ജഡ്ജി പി ടി പ്രകാശന്‍ ശിക്ഷിച്ചത്.  2016 ഒക്‌ടോബര്‍ നാലിന് വൈകീട്ട് 5.15നാണ് കേസിന്നാസ്പദമായ സംഭവം.  വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കയായിരുന്ന കുഞ്ഞിനെ പ്രതി വടപുറം സ്‌കൂള്‍കുന്നിലുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.  ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ രക്ഷിതാക്കള്‍ നിലമ്പൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.  ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി കുട്ടിയുടെ മൊഴിയെടുക്കുകയായിരുന്നു.
പീഡനത്തിനിരയായത് സ്വന്തമായി വീടുപോലുമില്ലാത്ത ദരിദ്രകുടുംബത്തിലെ കുഞ്ഞാണെന്നും പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ കോടതിയില്‍ വാദിച്ചു.  ഇന്ത്യന്‍ ശിക്ഷാനിയമം 376 (2) പ്രകാരവും പോക്‌സോ വകുപ്പ് പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് ഇന്നലെ രാവിലെ 11 മണിയോടെ പ്രസ്താവിച്ച കോടതി ശിക്ഷ വൈകീട്ട് 3.30നാണ് വിധിച്ചത്.
പ്രതി പിഴയടക്കാത്ത പക്ഷം ഒന്നര വര്‍ഷത്തെ അധിക തടവ് അനുഭവിക്കണമെന്നും പിഴയടക്കുന്ന പക്ഷം തുക പീഡനത്തിനിരയായ ബാലികക്ക് നല്‍കണമെന്നും കോടതി വിധിച്ചു. പ്രതിയുടെ റിമാന്റ് കാലാവധി ശിക്ഷയില്‍ ഇളവ് ചെയ്യും.

Sharing is caring!