ചില്ലറക്കാരനല്ല ഹംസ ആലുങ്ങല്‍

ചില്ലറക്കാരനല്ല ഹംസ ആലുങ്ങല്‍

മലപ്പുറം: ചില്ലറക്കാരനല്ല ഹംസ ആലുങ്ങല്‍. മലബാര്‍ സമരത്തിന് നൂറാണ്ട് തികയുമ്പോള്‍ ആ പോരാട്ടകാലത്തിന്റെ കഥയുമായി ഒരു നോവല്‍ കൂടി പുറത്തിറക്കുകയാണ് പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനമായ ഹംസ ആലുങ്ങല്‍. മലബാറിലെ 1840 മുതല്‍ 1921 വരെയുള്ള സംഭവങ്ങളാണ് ഇതിവൃത്തം. അക്കാലത്തെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരും കുടുംബങ്ങളും കര്‍ഷകരും നേതാക്കളും ജന്മികളും കഥാപാത്രങ്ങളാണ്.
ചുവന്നമേഘങ്ങള്‍, ചരിത്രത്തിന്റെ നിറം ചുവപ്പാണ്, വിലാപസന്ധ്യകള്‍, കിലാപത്തുകാലം എന്നിങ്ങനെ നാല് ഭാഗങ്ങള്‍. അമ്പത് അധ്യായങ്ങള്‍.
മലബാര്‍സമര വേളയില്‍ ബ്രിട്ടീഷ് പൊലീസ് ഉദ്യോഗസ്ഥനായിരുന്ന സര്‍ജന്റ് എ എച്ച് ആന്‍ഡ്രൂസിന്റെ ഭാര്യയുടേതുള്‍പ്പെടെ നാല് ഡയറിക്കുറിപ്പുകളിലൂടെയാണ് നോവല്‍ വികസിക്കുന്നത്. ഒന്നാം സ്വാതന്ത്ര്യസമരത്തിനും മുമ്പുള്ള മലബാറിലെ കാര്‍ഷികപോരാട്ടങ്ങള്‍, ഗറില്ലായുദ്ധം, കൊളോണിയല്‍ ഭരണകൂട ഭീകരത, ചേറൂര്‍ കലാപം, തൃക്കാളൂര്‍ ലഹള, മുട്ടിച്ചിറയുദ്ധം, മഞ്ചേരി, മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പ് യുദ്ധങ്ങള്‍, ഉമര്‍ഖാസി, മമ്പുറം തങ്ങള്‍മാരുടെ ആത്മീയ നേതൃത്വം, നാടുകടത്തല്‍, കലക്ടര്‍ എച്ച് വി കനോലി വധം, ബെല്ലാരി, ആന്തമാന്‍ ജയില്‍ ജീവിതങ്ങള്‍ എന്നിവയെല്ലാം പ്രതിപാദിക്കുന്നു.
നോവലിന്റെ നാലുഭാഗവും എഴുതിത്തീര്‍ത്തതായും വൈകാതെ പുസ്തകമാക്കുമെന്നും ഹംസ ആലുങ്ങല്‍ പറഞ്ഞു. മലബാര്‍ കലാപത്തെക്കുറിച്ച് ഒട്ടേറെ സാഹിത്യരചനകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഒന്നാം സ്വാതന്ത്ര്യസമരകാലത്തെ മലബാര്‍ ജീവിതം പ്രമേയമാകുന്ന സാഹിത്യസൃഷ്ടി ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു
കാളികാവ് അഞ്ചച്ചവടി സ്വദേശിയാണ്. കിഴക്കന്‍ ഏറനാട്ടിലെ കമ്യൂണിസ്റ്റ് ജീവിതം ചിത്രീകരിച്ച ‘ഇങ്ക്വിലാബ്’ നോവല്‍ എഴുതി. സഖാവ് കുഞ്ഞാലിയുടെ ജീവചരിത്രമുള്‍പ്പെടെ പതിനഞ്ചിലേറെ പുസ്തകങ്ങള്‍ രചിച്ചു. പത്രപ്രവര്‍ത്തനത്തില്‍ സംസ്ഥാന -ദേശീയ മാധ്യമ പുരസ്‌കാരങ്ങളും ലഭിച്ചു.

 

Sharing is caring!