രോഗലക്ഷണങ്ങളുള്ളവര്‍ പരിശോധനയ്ക്ക് വിധേയരാകണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

രോഗലക്ഷണങ്ങളുള്ളവര്‍ പരിശോധനയ്ക്ക് വിധേയരാകണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം ജില്ലയില്‍ കോവിഡ് വ്യാപന നിരക്ക് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രത തുടരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അഭ്യര്‍ഥിച്ചു. രോഗലക്ഷണങ്ങളുള്ളവരും കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും നിരീക്ഷണത്തില്‍ കഴിയുകയും കോവിഡ് പരിശോധനയ്ക്ക് വിധേയരാകുകയും ചെയ്യണം. സമ്പര്‍ക്ക വിവരം മറച്ചുവെക്കുന്നത് പൊതുജനാരോഗ്യത്തിനു വെല്ലുവിളിയാകുമെന്ന് എല്ലാവരും തിരിച്ചറിയണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവുകള്‍ ഒരു കാരണവശാലും ദുരുപയോഗം ചെയ്യരുത്. വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത സജീവമായി നിലനില്‍ക്കുകയാണ്. ഈ ഘട്ടത്തില്‍ ആരോഗ്യ ജാഗ്രത പാലിക്കുന്നതിലൂടെ മാത്രമെ സ്വയരക്ഷയും കുടുംബത്തിന്റെ ആരോഗ്യ സംരക്ഷണവും ഉറപ്പാക്കാനാകൂ. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗം അത്യാവശ്യമാണ്. സാമൂഹ്യ അകലം ഉറപ്പാക്കുന്നതിലും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൃത്യമായ ഇടവേളകളില്‍ കഴുകി വൃത്തിയാക്കുന്നതിലും വീഴ്ച പാടില്ല. വീടുകളില്‍ അതീവ ജാഗ്രത തുടരണം. രോഗ വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണം.

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Sharing is caring!