ആയുര്‍വേദ കുലപതി പി.കെ.വാര്യര്‍ അന്തരിച്ചു

ആയുര്‍വേദ കുലപതി പി.കെ.വാര്യര്‍ അന്തരിച്ചു

കോട്ടക്കല്‍: ആയുര്‍വേദ ആചാര്യനും കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ ഡോ.പി.കെ വാര്യര്‍ അന്തരിച്ചു. 100 വയസായിരുന്നു. ആയുര്‍വേദ ചികിത്സാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളായിരുന്നു പി.കെ വാര്യര്‍.

1953ലാണ് ഡോ.പി.കെ. വാര്യര്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ചുമതല ഏറ്റെടുത്തത്. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ധര്‍മാശുപത്രിയിലെ അലോപ്പതി ശാഖ, റിസര്‍ച് വാര്‍ഡ്, ഔഷധത്തോട്ടം, ആയുര്‍വേദ ഗവേഷണ കേന്ദ്രം, പ്രസിദ്ധീകരണ വിഭാഗം എന്നിവയെല്ലാം പികെ. വാര്യരുടെ ദീര്‍ഘവീക്ഷണത്തിന്റെ ഉദാഹരണങ്ങളാണ്.

ആയുര്‍വേദ രംഗത്ത് ഒട്ടേറെ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. 1999ല്‍ പത്മശ്രീയും 2010ല്‍ പത്മഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1997ല്‍ ഓള്‍ ഇന്ത്യ ആയുര്‍വേദിക് കോണ്‍ഫറന്‍സ് ‘ആയുര്‍വേദ മഹര്‍ഷി’ സ്ഥാനം അദ്ദേഹത്തിന് സമര്‍പ്പിക്കുകയുണ്ടായി. ധന്വന്തരി പുരസ്‌കാരം, സംസ്ഥാന സര്‍ക്കാരിന്റെ അഷ്ടാരംഗരത്നം പുരസ്‌കാരം, ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ്, പതഞ്ജലി പുരസ്‌കാരം, സി. അച്യുതമേനോന്‍ അവാര്‍ഡ്, കാലിക്കറ്റ്, എംജി സര്‍വകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചു.

പരേതയായ മാധവിക്കുട്ടി വാരസ്യാരാണ് ഭാര്യ. മക്കള്‍ ഡോ. കെ.ബാലചന്ദ്രന്‍ വാര്യര്‍, പരേതനായ കെ. വിജയന്‍ വാര്യര്‍, സുഭദ്ര രാമചന്ദ്രന്‍. മരുമക്കള്‍ രാജലക്ഷ്മി, രതി വിജയന്‍ വാര്യര്‍, കെ.വി. രാമചന്ദ്രന്‍ വാര്യര്‍.

 

Sharing is caring!