ചാരിറ്റിയുടെ മറവില്‍ കടബാധ്യതയുള്ളവരെ സഹായിക്കാനെന്നും പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ പ്രതി കുറ്റിപ്പുറത്ത് അറസ്റ്റില്‍

ചാരിറ്റിയുടെ മറവില്‍ കടബാധ്യതയുള്ളവരെ സഹായിക്കാനെന്നും പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ പ്രതി കുറ്റിപ്പുറത്ത് അറസ്റ്റില്‍

സെറീന്‍ ചാരിറ്റബിള്‍ സൊസൈറ്റി എന്ന പേരില്‍ കടബാധ്യതയുള്ളവരെ സഹായിക്കാനെന്നും പറഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പിന് നടത്തിയ പ്രതി ചങ്ങനാശ്ശേരി സ്വദേശി മുഹമ്മദ് റിയാസ്(49) പിടിയില്‍. സെറീന്‍ ചാരിറ്റബിള്‍ സൊസൈറ്റി എന്ന പേരില്‍ തട്ടിപ്പ് സംഘം രൂപീകരിച്ച് നിരവധിയാളുകളെ പറ്റിച്ച പ്രതിയെ മലപ്പുറം കുറ്റിപ്പുറം പോലീസാണ് അറസ്റ്റ് ചെയ്തത്. മഞ്ചേരി പന്തല്ലൂര്‍ സ്വദേശി അബ്ദുള്‍ നാസര്‍ എന്നയാളുടെ പരാതിയിലാണ് കേസെടുത്തത്. ഇയാളില്‍ നിന്ന് പ്രതി 1,62000 രൂപ കൈക്കലാക്കി ചതിച്ചുവെന്നന്നാണ് പരാതി.

കടബാധ്യത ഉള്ളവരെ അതില്‍ നിന്ന് കരകയറ്റാന്‍ സഹായിക്കും എന്നുള്ള സംഘടനയുടെ പ്രചാരണത്തില്‍ വീഴുന്നവരില്‍ നിന്ന് 1000/ രൂപ മെമ്പര്‍ഷിപ്പ് വാങ്ങി അംഗങ്ങളാക്കിയാണ് തട്ടിപ്പ്. ഇവരെ പിന്നീട് ഇയാളുടെയും സംഘടനയുടെയും ഗുണഗണങ്ങള്‍ വാഴ്ത്തുന്ന പ്രചാരകര്‍ (കോ-ഓര്‍ഡിനേറ്റര്‍) ആക്കുന്നു. ഇവര്‍ പിന്നീട് അവരുടെ നാട്ടിലെ സാമ്പത്തിക ശേഷിയുള്ളവരുമായി റിയാസിനെ പരിചയപ്പെടുത്തിക്കൊടുക്കുകയും പണം വാങ്ങിക്കൊടുക്കുകയും ചെയ്യണം.

ഇങ്ങനെ കാരുണ്യ പ്രവര്‍ത്തനത്തിന് രശീതിയില്ലാതെ ലക്ഷങ്ങള്‍ ഇയാള്‍ പിരിച്ചെടുത്തിരുന്നു. ആഴ്ചയില്‍ 10,000/ രൂപയെങ്കിലും പിരിക്കാത്തവരെ ഭീഷണിപ്പെടുത്തലും പതിവായിരുന്നു. ആദ്യം ചങ്ങനാശ്ശേരിയില്‍ തുടങ്ങിയ സംഘടന പിന്നീട് കുറ്റിപ്പുറം ആസ്ഥാനമാക്കി പുതിയ ഓഫീസ് 2020 ല്‍ തുടങ്ങി. പിന്നീട് നിലമ്പൂരും, മണ്ണാര്‍ക്കാടും, ആലപ്പുഴയിലും, മറ്റ് സ്ഥലങ്ങളിലും വിപുലമായി ഓഫീസുകളും പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.

സംഘടനയില്‍ ചേര്‍ന്ന് കോവിഡ് കാലത്ത് പോലും പിരിവിനിറങ്ങിയ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ ചികിത്സാചെലവിന് ചെറിയതുക പോലും കിട്ടാതെയായപ്പോള്‍ സംശയം തോന്നി മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. റിയാസിന്റെ ഭീഷണിക്ക് വഴങ്ങാത്ത ഇവരെയും കടം വീട്ടാന്‍ പണം ആവശ്യപ്പെട്ട പല മെമ്പര്‍മാരെയും ഇയാള്‍ സംഘടനയില്‍ നിന്ന് പുറത്താക്കി. തന്റെ സില്‍ബന്ധികളെ മാത്രം നിലനിര്‍ത്തി. ഇയാള്‍ക്കെതിരെ നിരവധി പുതിയ പരാതികള്‍ കുറ്റിപ്പുറം പൊലീസില്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്.

Sharing is caring!