സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി അറിയാതെ മലപ്പുറത്തുകാരനായ അയ്യപ്പന്‍ ആറാം തവണയും പേഴ്സണല്‍ സ്റ്റാഫില്‍ ?

സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി അറിയാതെ മലപ്പുറത്തുകാരനായ അയ്യപ്പന്‍ ആറാം തവണയും പേഴ്സണല്‍ സ്റ്റാഫില്‍ ?

മലപ്പുറം: സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റിപോലും ആറാം തവണയും അയ്യപ്പന്‍ പേഴ്സണല്‍ സ്റ്റാഫില്‍ കയറിക്കൂടിയതായി ആരോപണം. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മുന്‍ സഹപ്രവര്‍ത്തകയെ പ്രസ് സെക്രട്ടറിയാക്കാന്‍ നടത്തിയ നീക്കം തടഞ്ഞ സി.പി.എം നേതൃത്വം ഡോളര്‍ കടത്തില്‍ കസ്റ്റംസ് ചോദ്യം ചെയ്ത മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് ക്രെട്ടറിയായി നിയമിച്ചത് മലപ്പുറം ജില്ലാ കമ്മിറ്റി അറിയാതെയാണെന്നാണ് ആരോപണം.

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫംഗത്തെ പാര്‍ട്ടിസഘടനാസംവിധാനത്തിലൂടെ ജാഗ്രതപാലിച്ച് നിയമിക്കുമെന്നറിയിച്ച സി.പി.എം നേതൃത്വമാണ് എരിയാ, ജില്ലാ കമ്മിറ്റികളെ നോക്കുകുത്തിയാക്കി അഞ്ചാം തവണയും അയ്യപ്പനെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയാക്കിയിരിക്കുന്നത്.
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം ലോക്കല്‍ കമ്മിറ്റി അംഗമായ അയ്യപ്പനെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലേക്ക് പരിഗണിക്കാന്‍ അദ്ദേഹത്തിന്റെ ഘടകമായ തേഞ്ഞിപ്പലം ലോക്കല്‍ കമ്മിറ്റിയോ തിരൂരങ്ങാടി ഏരിയാ കമ്മിറ്റിയോ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് നല്‍കിയിട്ടില്ല. ജില്ലാ കമ്മിറ്റി സ്വന്തം നിലക്കും അയ്യപ്പന്റെ പേര് സംസ്ഥാന നേതൃത്വത്തിന് നല്‍കിയിട്ടില്ലെന്നാണ് വിവരം.
ഇടതുമുന്നണി കണ്‍വീനറും പാര്‍ട്ടി ആക്ടിങ് സെക്രട്ടറിയുമായ എ വിജയരാഘവന്റെ ഭാര്യയായ ആര്‍. ബിന്ദുവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി അയ്യപ്പനെത്തിയതറിഞ്ഞ് അന്തം വിട്ടുനില്‍ക്കുകയാണ് മലപ്പുറം ജില്ലയിലെ സി.പി.എം നേതൃത്വം.

ഡോളര്‍ കടത്ത് വിവാദത്തിലടക്കം ഉള്‍പ്പെട്ടതോടെ മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഇത്തവണ പാര്‍ട്ടി മത്സരിക്കാന്‍ ടിക്കറ്റ് പോലും നല്‍കിയിരുന്നില്ല. ശ്രീരാമകൃഷ്ണന്റെ സിറ്റിങ് സീറ്റായിരുന്ന പൊന്നാനിയില്‍ സി.ഐ.ടി.യു നേതാവ് നന്ദകുമാറിനാണ് പാര്‍ട്ടി ടിക്കറ്റ് നല്‍കി വിജയിപ്പിച്ചെടുത്തത്. ശ്രീരാമകൃഷ്ണന്‍പോലും മത്സരിക്കാന്‍ ടിക്കറ്റ് ലഭിക്കാതെ തഴയപ്പെട്ടപ്പോഴാണ് അസിസ്റ്റന്‍ പി.എസ് അയ്യപ്പന്‍ രണ്ടാം പിണറായി സര്‍ക്കാരിലും അധികാരത്തിന്റെ ഇടനാഴിയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചത്.
ഡോളര്‍കടത്തില്‍ സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ അയ്യപ്പനെ കസ്റ്റംസ് എറണാകുളത്തെ ഓഫീസില്‍ വിളിച്ചുവരുത്തി 9 മമിക്കൂര്‍ ചോദ്യം ചെയ്തത്. രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും അയ്യപ്പന്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. അയ്യപ്പന് നോട്ടീസ് നല്‍കിയ നടപടി ചോദ്യം ചെയ്ത് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്തു നല്‍കിയിരുന്നു. എന്നാല്‍ ഒടുവില്‍ അയ്യപ്പന്റെ വീട്ടു വിലാസത്തില്‍ നോട്ടീസ് നല്‍കിയാണ് കസ്റ്റംസ് ചോദ്യം ചെയ്യലിനെത്തിച്ചത്.

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനു സാമാനമായാണ് പാര്‍ട്ടി ഭരണത്തിലേറുമ്പോഴെല്ലാം പേഴ്സണല്‍ സ്റ്റാഫില്‍ സ്ഥാനമുറപ്പിക്കുന്ന അയ്യപ്പന്റെ മിടുക്ക്. രവീന്ദ്രനെ കോഴിക്കോട് ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്താണ് സംസ്ഥാന നേതൃത്വം മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിച്ചത്. എന്നാല്‍ അയ്യപ്പന്റെ കാര്യത്തില്‍ ഇതൊന്നും പാലിക്കപ്പെട്ടില്ല. മലപ്പുറം ജില്ലാ കമ്മിറ്റിയും പാര്‍ട്ടി ഘടകങ്ങളുമെല്ലാം അയ്യപ്പനെ അസിസ്റ്റ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചശേഷമാണ് വിവരമറിഞ്ഞത്. 1996ല്‍ നായനാര്‍ മന്ത്രിസഭയില്‍ ടി. ശിവദാസമേനോന്‍ ധനമന്ത്രിയായപ്പോഴാണ് അയ്യപ്പന്‍ കോഹിനൂര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന തേഞ്ഞിപ്പലത്തെ ലോക്കല്‍ നേതാവ് കെ. അയ്യപ്പന്‍ പേഴ്സണല്‍ സ്റ്റാഫില്‍ കയറുന്നത്. അന്നുമുതല്‍ അധികാരത്തിന്റെ ഇടനാഴിയില്‍ നേതാക്കളുടെ ഇഷ്ടക്കാരനായി വളരാന്‍ അയ്യപ്പന് കഴിഞ്ഞു. പിന്നീട് 2006ല്‍ എം. വിജയകുമാര്‍ മന്ത്രിയായപ്പോള്‍ പേഴ്സണല്‍ സ്റ്റാഫംഗമായി. പാലോളി മുഹമ്മദ്കുട്ടി മന്ത്രിയായപ്പോള്‍ പേഴ്സണല്‍ സ്റ്റാഫില്‍ അംഗമായ അയ്യപ്പന്‍ ഭരണം നഷ്ടമായി വി.എസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ പേഴ്സണല്‍ സ്റ്റാഫിലും സീറ്റുറപ്പിച്ചു. കഴിഞ്ഞ തവണ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെയും ഇത്തവണ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദവിന്റെയും അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയാകുന്നതോടെ പേഴ്സണല്‍ സ്റ്റാഫില്‍ 30 വര്‍ഷം തികക്കുകയാണ് അയ്യപ്പന്‍. ഏതാണ് ഒന്നേകാല്‍ ലക്ഷം രൂപയുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

വര്‍ഷങ്ങളായി തിരുവനന്തപുരം എന്‍.ജി.ഒ കോര്‍ട്ടേഴ്സില്‍ താമസിക്കുന്ന അയ്യപ്പന്റെ ഭാര്യ ഗവണ്‍മെന്റ് പോളിടെകനിക്കിലെ സ്റ്റാഫാണ്.
പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ വെടിഞ്ഞവരുടെയും കൊടിയ ത്യാഗം സഹിച്ചവരുടെയും കുടുംബങ്ങളെ മറന്നാണോ അയ്യപ്പന് പേഴ്സണല്‍ സ്റ്റാഫില്‍ ആറാമൂഴം എന്നാണ് പാര്‍ട്ടിയില്‍ ഉയരുന്ന ചോദ്യം. തേഞ്ഞിപ്പലം ലോക്കല്‍ കമ്മിറ്റിയിലും തിരൂരങ്ങാടി ഏരിയാ കമ്മിറ്റിയും സി.പി.എം ജില്ലാ കമ്മിറ്റിയിലും പാര്‍ട്ടി സംഘടനാസംവിധാനത്തെ മറികടന്ന് അയ്യപ്പനെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയാക്കിയതിനെതിരെ രോഷം പുകയുകയാണ്. ഈ തീരുമാനത്തിലെ കടുത്ത അതൃപ്തി എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ് പ്രസ് സെക്രട്ടറിയെ നിയമിക്കാന്‍ ശ്രമിച്ചപ്പോള്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ആ നീക്കം സി.പി.എം നേതൃത്വം തടഞ്ഞത്. അതേസമയം മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിക്കുന്നതിന് പാര്‍ട്ടികൊണ്ടുവന്ന എല്ലാ നിയന്ത്രണങ്ങളും ജാഗ്രതയും കാറ്റില്‍പ്പറത്തിയാണ് കെ. അയ്യപ്പന്‍ ആറാം തവണയും പേഴ്സണല്‍ സ്റ്റാഫില്‍ കയറിക്കൂടിയത്.

 

Sharing is caring!