മലപ്പുറം ജില്ലാ വിഭജനം: മന്ത്രി വി.അബ്ദുറഹ്മാന് എസ്ഡിപിഐ നിവേദനം നല്‍കി

മലപ്പുറം ജില്ലാ വിഭജനം: മന്ത്രി വി.അബ്ദുറഹ്മാന് എസ്ഡിപിഐ നിവേദനം നല്‍കി

മലപ്പുറം: മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ജില്ല പ്രഖ്യാപിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി സംസ്ഥാന കായിക വഖഫ് കാര്യ മന്ത്രി വി. അബ്ദു റഹ്മാന് നിവേദനം നല്‍കി.
ജില്ലാ പ്രസിഡന്റ് സി പി എ. ലത്തീഫ് , ജനറല്‍ സെക്രട്ടറി എ കെ. അബ്ദുല്‍ മജീദ് , വൈസ് പ്രസിഡന്റ് ഇക്‌റാമുല്‍ ഹഖ് തുടങ്ങിയവര്‍ മന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നല്‍കുകയയിരുന്നു.

മലപ്പുറം ജില്ലയുടെ യുടെ സമഗ്ര വികസനത്തിന് ജില്ലയുടെ വിഭജനം മാത്രമാണ് പരിഹാരമെന്ന് എസ്ഡിപിഐ നേതാക്കള്‍ മന്ത്രിയെ ബോധ്യപ്പെടുത്തി.

വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങി സകല മേഖലകളിലും ജില്ലയുടെ സമഗ്ര പുരോഗതി സാധ്യമാകണമെങ്കില്‍ തിരൂരങ്ങാടി, തിരൂര്‍, പൊന്നാനി താലൂക്കുകള്‍ ഉള്‍പ്പെടുത്തി പുതിയ തിരൂര്‍ ജില്ല രൂപീകരിച്ചേ പറ്റൂ. ഇക്കാര്യം എല്ലാവരും സമ്മതിക്കുമ്പോഴും ജില്ലാ രൂപീകരണം നീണ്ടു പോകുന്നത് ജില്ലയിലെ 50 ലക്ഷത്തോളം വരുന്ന ജനങ്ങളോടുള്ള വഞ്ചനയായേ കാണാന്‍ പറ്റൂ.
ജനസംഖ്യാനുപാതികമായി വികസനത്തിന്റെ ഗുണഫലങ്ങള്‍ ജനങ്ങളിലേക്കെത്തണമെങ്കില്‍ മറ്റ് ജില്ലകള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളുടെ മൂന്നിരട്ടിയെങ്കിലും നിലവിലുള്ള അവസ്ഥയില്‍ മലപ്പുറം ജില്ലക്ക് ലഭിക്കേണ്ടതുണ്ട്.
1969 ജൂണ്‍ 16ന് ജില്ല ഔദ്വോഗികമായി നിലവില്‍ വന്നപ്പോള്‍ അന്നത്തെ ജനസംഖ്യ 13,94,000 ആയിരുന്നു. 52 വര്‍ഷം പിന്നിടുമ്പോള്‍ ഇന്ന് ജില്ലയിലെ ജനസംഖ്യ 50 ലക്ഷത്തോളം ആയിരിക്കുന്നു. പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ മൂന്ന് ജില്ലകളിലെതിനേക്കാളും കൂടുതലാണ് മലപ്പുറം ജില്ലയിലെ മാത്രം ജനസംഖ്യ.
ജില്ലകള്‍ക്ക് അനുവദിക്കുന്ന ആനുകൂല്യങ്ങളും വിഭവങ്ങളും നീതി പൂര്‍വം മലപ്പുറം ജില്ലയിലെ ജനങ്ങള്‍ക്കും പ്രയോജനപ്രദമാകണമെങ്കില്‍ ജില്ലയുടെ വിഭജനത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ. അത് കൊണ്ട് ഈ വിഷയത്തില്‍ ജില്ലയുടെ പ്രതിനിധി എന്ന നിലയില്‍ മന്ത്രിയുടെ ശക്തമായ ഇടപെടല്‍ ഉണ്ടാവണമെന്നും ജില്ലാ നേതാക്കള്‍ ആവശ്യപ്പെട്ടു.

 

Sharing is caring!