ജില്ലയിലെ മുഴുവന്‍ ട്രോളിങ് ബോട്ടുകളും തീരമണഞ്ഞു

ജില്ലയിലെ മുഴുവന്‍ ട്രോളിങ് ബോട്ടുകളും തീരമണഞ്ഞു

52 ദിവസം നീണ്ടുനില്‍ക്കുന്ന ട്രോളിങ് നിരോധം (ട്രോള്‍ വല ഉപയോഗിച്ചുള്ള മീന്‍പിടിത്തം തടയല്‍) ബുധനാഴ്ച അര്‍ധരാത്രിമുതല്‍. ജൂലൈ 31ന് അര്‍ധരാത്രിവരെയാണ് നിരോധം. ഇതിന് മുന്നോടിയായി ജില്ലയിലെ മുഴുവന്‍ ട്രോളിങ് ബോട്ടുകളും തീരമണഞ്ഞുതുടങ്ങി. വലുതും ചെറുതുമായ ഇരുന്നൂറോളം ട്രോളിങ് ബോട്ടുകളാണ് ജില്ലയിലുള്ളത്. ഇവ അടച്ചുപൂട്ടലും കടല്‍ക്ഷോഭവും സമ്മാനിച്ച ദുരിതത്തിനുശേഷം അടുത്തിടെയാണ് കടലിലേക്ക് ഇറങ്ങിയത്. ചെമ്മീനും അയലയും വല നിറച്ചെങ്കിലും അതിനുപിന്നാലെയാണ് ട്രോളിങ് നിരോധം വരുന്നത്.
ഈ സീസണില്‍ നാലുമാസത്തെ മത്സ്യബന്ധനമാണ് ആകെ നടന്നതെന്ന് മത്സ്യത്തൊഴിലാളിയായ കുറിയ മൊയ്തീന്‍കാക്കാനകത്ത് കോയ പറഞ്ഞു. ഇന്ധനവില വര്‍ധനയും മേഖലക്ക് തിരിച്ചടിയായിരുന്നു.
ചേര്‍ത്തുപിടിച്ച് സര്‍ക്കാര്‍
ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ പോകാന്‍ കഴിയാതിരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് അടിയന്തര സഹായമായി സര്‍ക്കാര്‍ പ്രഖാപിച്ച തുക വ്യാഴാഴ്ചമുതല്‍ വിതരണംചെയ്യുമെന്ന് ഫിഷറീസ് ഡയറക്ടര്‍ അറിയിച്ചു. ജില്ലയിലെ 18,135 പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. 1200 രൂപയാണ് ഒരാള്‍ക്ക് നല്‍കുന്നത്. ബുധനാഴ്ച അര്‍ധരാത്രി ട്രോളിങ് നിരോധം തുടങ്ങുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഇത് ആശ്വാസമാകും. കൂടാതെ, മത്സ്യത്തൊഴിലാളികള്‍ക്കുള്ള കിറ്റും വിതരണത്തിന് തയ്യാറായിട്ടുണ്ട്. 20 ധാന്യങ്ങളടങ്ങിയ കിറ്റാണ് വിതരണംചെയ്യുന്നത്. ഒപ്പം സൗജന്യ റേഷനും ലഭ്യമാക്കും.
പട്രോളിങ് ശക്തമാക്കും
ട്രോളിങ് നിരോധവുമായി ബന്ധപ്പെട്ട് നിരീക്ഷണം ശക്തമാക്കാന്‍ ഒരു ബോട്ടും ഒരു ഫൈബര്‍ വള്ളവും അഞ്ച് റെസ്‌ക്യൂ ഗാര്‍ഡുമാരെയും സജ്ജമാക്കിയതായി അധികൃതര്‍. കൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം കഴിഞ്ഞ മാസം 12 മുതല്‍ സജ്ജമാണ്. ബുധനാഴ്ചയോടെ ഇതര സംസ്ഥാന ബോട്ടുകള്‍ അതത് ജില്ലകള്‍ വിട്ടുപോകണമെന്നും, മത്സ്യ ഫെഡിന്റെ ഓയില്‍ പമ്പുകള്‍ പൂട്ടണമെന്നും അധികൃതര്‍ പറഞ്ഞു. രണ്ട് തോണികള്‍ ഉപയോഗിച്ചുള്ള ബുള്‍ ട്രോളിങ്, പെയര്‍ ട്രോളിങ് എന്നിവയും കര്‍ശനമായി നിരോധിച്ചതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

 

Sharing is caring!