മലപ്പുറം ജില്ലയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനൊരുങ്ങുന്നത് 6,91,4 11 കുട്ടികള്‍

മലപ്പുറം ജില്ലയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനൊരുങ്ങുന്നത് 6,91,4 11 കുട്ടികള്‍

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പൊതുവിദ്യാലയങ്ങള്‍ തുറക്കാത്ത സാഹചര്യത്തില്‍ ഈ അധ്യായന വര്‍ഷവും കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുങ്ങും. ജില്ലയില്‍ വിദ്യാഭ്യസ വകുപ്പ്  ഒരുക്കുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലഭ്യമാക്കുന്നത്  6914 11 കുട്ടികള്‍ക്കാണ്.

ജില്ലയിലെ 681108  കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ വീക്ഷിക്കുന്നതനായി വീടുകളില്‍  തന്നെ സൗകര്യമുള്ളവരാണ്. ക്ലാസുകള്‍ കാണുന്നതിന് ടെലിവിഷന്‍ /കമ്പ്യൂട്ടര്‍ / സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയ സൗകര്യങ്ങളില്ലാത്ത 4736 കുട്ടികള്‍ക്കായി പൊതു പഠനകേന്ദ്രങ്ങളൊരുങ്ങും.കഴിഞ്ഞ അധ്യായന വര്‍ഷത്തില്‍ വീടുകളില്‍സൗകര്യമില്ലാത്തവര്‍ക്കായി  63 പൊതു പഠനകേന്ദ്രങ്ങളൊരുക്കിയിരുന്നു. കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലും വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും പൊതു പീന കേന്ദ്രങ്ങളുടെ എണ്ണത്തില്‍ മാറ്റം വരുത്തും.
വീടുകളില്‍ സൗകര്യമില്ലാത്തെയും പൊതുപഛന കേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തതുമായ 5567 കുട്ടികള്‍ക്ക് ആവശ്യമായ ബദല്‍ സംവിധാനങ്ങളൊരുക്കും.

കോവിഡിന്റ സാഹചര്യത്തില്‍ പ്രവേശനോത്സവം അടക്കുമുള്ള കാര്യങ്ങള്‍ ഓണ്‍ലൈനായാണ് നടക്കുന്നത്. അഡ്മിഷന്‍, ട്രാന്‍സ്ഫര്‍ തുടങ്ങിയവക്കെല്ലാം ഓണ്‍ലൈന്‍ സംവിധാനമേര്‍പ്പെടുത്തിയത് രക്ഷിതാക്കള്‍ക്ക് കൂടുതല്‍ ആശ്വാസമാണ്.

സംസ്ഥാനത്ത് വിക്ടേഴ്‌സ് ചാനല്‍ വഴിയാണ് വിദ്യാഭ്യാസ വകുപ്പ് ഓണ്‍ലൈന്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്യുന്നത്. ഓരോ വിഷയത്തിനും അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസുകളാണുണ്ടാവുക. സംപ്രേക്ഷണ സമയത്ത് ക്ലാസ് കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ പുനഃസംപ്രേക്ഷണ സമയത്തോ വെബ്‌സൈറ്റിലൂടെയോ (victers.kite.kerala.gov.in) യൂട്യൂബ് ചാനലിലൂടെയോ (youtube.com/itsvicters) കാണാം. കോവിഡ് 19 ന്റ പശ്ചാത്തലത്തില്‍ ഫസ്റ്റ് ബെല്‍ എന്ന പേരിലാണ് കഴിഞ്ഞ അധ്യായന വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്.

വിക്ടേഴ്‌സ് ചാനല്‍ വഴി സംപ്രേഷണം  ചെയ്യുന്ന പാഠഭാഗങ്ങളില്‍ യു പി വിഭാഗം സയന്‍സ്, മാത്ത്‌സ്  ക്ലാസുകള്‍ ചിത്രീകരിക്കുന്നത് ജില്ലയിലാണ്. മലപ്പുറം ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് എസ്എസ്‌കെ യുടെ നേതൃത്വത്തില്‍  പ്രഗത്ഭരായ 13 അധ്യാപകരാണ് ക്ലാസുകള്‍ തയാറാക്കുന്നത്. ക്ലാസ് മുറികള്‍ വീടുകളിലെത്തിക്കുന്നതിന് ടെക്‌നിക്കല്‍ സംവിധാനമൊരുക്കുന്നത്  വിദ്യാഭ്യാസ വകുപ്പിന്റെ കൈറ്റ് (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ ) ആണ്. വിക്ടേഴ്‌സ് ചാനല്‍ വഴി പാഠഭാഗങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിന് പുറമെ അധ്യാപകരും കുട്ടികളും നേരിട്ട് കാണും വിധം ഓണ്‍ലൈന്‍ ക്ലാസുകള്‍ സജീകരിക്കാനുള്ള തയാറെടുപ്പിലാണ് വിദ്യാഭ്യാസ വകുപ്പ്.
അധ്യയന വര്‍ഷാരംഭം ഓണ്‍ലൈനില്‍
ഉത്സവമാക്കാനൊരുങ്ങി വിദ്യാര്‍ഥികള്‍

വെര്‍ച്വല്‍ പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍

തളരാതെ പുതിയ അധ്യയന വര്‍ഷാരംഭം ഓണ്‍ലൈനില്‍ ഉത്സവമാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് മലപ്പുറം ജില്ലയിലെ കുട്ടിക്കൂട്ടം. വിദ്യാലയങ്ങള്‍ തുറക്കുന്നില്ലെങ്കിലും വീടുകളില്‍ ഒരുക്കുന്ന ആഘോഷാന്തരീക്ഷത്തില്‍ ഓണ്‍ലൈനായി ഒന്നിച്ച് വര്‍ണ്ണാഭമായിത്തന്നെയാണ് പുതിയ അധ്യയന വര്‍ഷത്തെ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും എതിരേല്‍ക്കുക.

മലപ്പുറം, തിരൂര്‍, വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലകളിലെ പ്രൈമറി തലം മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള 1,467 വിദ്യാലയങ്ങളിലും ജൂണ്‍ ഒന്നിന് വെര്‍ച്വല്‍ പ്രവേശനോത്സവം നടക്കും. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ ഒരുമിച്ചിരുന്നു പഠിക്കുന്ന വന മേഖലയിലും മറ്റും പ്രവര്‍ത്തിക്കുന്ന മള്‍ട്ടി ഗ്രേഡ് ലേണിങ് സിസ്റ്റത്തിലുള്ള 45-ാളം വിദ്യാലയങ്ങളിലും പ്രീ പ്രൈമറി ക്ലാസുകളിലും ഇതോടൊപ്പം തന്നെ പ്രവേശനോത്സവം നടക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ്. കുസുമം അറിയിച്ചു.

രാവിലെ 10 മണിക്ക് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കും. ഇതിന് തുടര്‍ച്ചയായി 11 മണി മുതലാണ് വിദ്യാലയങ്ങളിലെ പ്രത്യേക പരിപാടികള്‍ നടക്കുക. വര്‍ണ്ണ വസ്ത്രങ്ങള്‍ ധരിച്ച് പുസ്തകങ്ങളുമായി വിദ്യാര്‍ഥികള്‍ രക്ഷിതാക്കള്‍ക്കൊപ്പം വീടുകളില്‍ നിന്ന് ഓണ്‍ലൈനായി വെര്‍ച്വല്‍ പ്രവേശനോത്സവത്തില്‍ പങ്കെടുക്കും. ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, പി.ടി.എ ഭാരവാഹികള്‍ തുടങ്ങിയവരും കുട്ടികള്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കുചേരും. മുതിര്‍ന്ന വിദ്യാര്‍ഥികള്‍ നവാഗതരെ സ്വീകരിക്കും. തുടര്‍ന്ന് കുട്ടികളും അധ്യാപകരും പരിചയപ്പെടും. മുതിര്‍ന്ന വിദ്യാര്‍ഥികളുടെ വിവിധ കലാ പരിപാടികളും വീടുകളില്‍ രക്ഷിതാക്കള്‍ക്കൊപ്പം മധുരം പങ്കിടലുമടക്കമുള്ള പരിപാടികള്‍ പ്രവേശനോത്സവത്തിന്റഎ ഭാഗമായി നടക്കും.

ഓണ്‍ലൈന്‍ പഠനമെന്നപോലെ ഇത്തവണ വിദ്യാര്‍ഥികളുടെ സ്‌കൂള്‍ പ്രവേശനവും ഓണ്‍ലൈനായിതന്നെയായിരുന്നു. കോവിഡ് കാലത്തെ ആരോഗ്യ ജാഗ്രത മുന്‍നിര്‍ത്തി ഓണ്‍ലൈനായി കുട്ടികളുടെ സ്‌കൂള്‍ പ്രവേശനം ഉറപ്പാക്കാനുള്ള സംവിധാനങ്ങള്‍ മുഴുവന്‍ പൊതുമേഖലാ സ്‌കൂളുകളിലും വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു. കുട്ടിയുടെ വിവരങ്ങളും രേഖകളും അധ്യാപകര്‍ ഓണ്‍ലൈനായി സ്വീകരിച്ചാണ് വിദ്യാര്‍ഥികളുടെ സ്‌കൂള്‍ പ്രവേശനം പൂര്‍ത്തിയാക്കിയത്. സ്‌കൂള്‍ മാറുന്ന വിദ്യാര്‍ഥികളുടെ ടി.സി വിതരണവും ഇതേ രീതിയില്‍ ഓണ്‍ലൈനായി പൂര്‍ത്തിയായി. ഓണ്‍ലൈനായി അപേക്ഷ ലഭിച്ചയുടന്‍ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ന്നു പഠിക്കേണ്ട വിദ്യാലയത്തിലേക്ക് പ്രധാന അധ്യാപകര്‍ ടി.സി ഓണ്‍ലൈനായിത്തന്നെ നല്‍കുന്ന ക്രമീകരണങ്ങളാണ് ഇതിനായി ഏര്‍പ്പെടുത്തിയിരുന്നത്.

Sharing is caring!