മലപ്പുറം ജില്ലയില്‍ പ്രതിദിനം കാല്‍ ലക്ഷം പേര്‍ക്ക് പരിശോധന നടത്തും

മലപ്പുറം ജില്ലയില്‍ പ്രതിദിനം കാല്‍ ലക്ഷം പേര്‍ക്ക് പരിശോധന നടത്തും

ജില്ലയില്‍ കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രതിദിന പരിശോധന വര്‍ധിപ്പിക്കാന്‍ നടപടിയായതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഞായറാഴ്ച (മെയ് 23) മുതല്‍ പ്രതിദിനം 25,000 പേര്‍ക്ക് പരിശോധന നടത്താനുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. രോഗവ്യാപനം തിരിച്ചറിഞ്ഞ് വൈറസ് ബാധിതര്‍ക്ക് നിരീക്ഷണവും ചികിത്സയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്. കോവിഡ് പോസിറ്റീവ് രോഗികളുമായി സമ്പര്‍ക്കമുള്ളവര്‍ക്കും രോഗലക്ഷണങ്ങളുള്ളവര്‍ക്കും നിലവില്‍ തുടരുന്ന പരിശോധനകള്‍ക്ക് പുറമെ ഓരോ ഗ്രാമപഞ്ചായത്തിലും ചുരുങ്ങിയത് 200 ടെസ്റ്റ് വീതവും നഗരസഭകളില്‍ 500 ടെസ്റ്റുകള്‍ വീതവും നടത്താനാണ് തീരുമാനം. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും ഇതിനായി രണ്ട് മുതല്‍ മൂന്ന് വരെ പരിശോധനാ കേന്ദ്രങ്ങള്‍ ഭരണസമിതികള്‍ ഒരുക്കേണ്ടതാണ്. ഈ കേന്ദ്രങ്ങളിലേക്ക് പരമാവധി ആളുകളെ എത്തിക്കുന്നതിന് വാര്‍ഡുതല ആര്‍.ആര്‍.ടി കള്‍ നടപടികള്‍ സ്വീകരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കാണ് ഈ പ്രവര്‍ത്തനങ്ങളുടെ ചുമതല. പരിശോധനക്ക് ആവശ്യമായ ടെസ്റ്റിംഗ് കിറ്റുകള്‍, ജീവനക്കാര്‍ തുടങ്ങിയ സംവിധാനങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഒരുക്കും. ആര്‍.ആര്‍.ടി വളണ്ടിയര്‍മാര്‍ അതാത് താലൂക്ക് തഹസീല്‍ദാര്‍മാരില്‍ നിന്നും ലഭ്യമായ പാസ്സ് ഉപയോഗിച്ച് മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ജില്ലയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനക്ക് വിധേയരാകുന്നവര്‍ പരിശോധനാ ഫലം വരുന്നതുവരെ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരണം. ജില്ലയ്ക്ക് പുറത്തു നിന്ന് വരുന്നവര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണെന്നും ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. കോവിഡ് പരിശോധന നടത്തുന്ന മുഴുവന്‍ സ്ഥാപനങ്ങളും പരിശോധനക്ക് വിധേയരാകുന്നവരുടെ പേര്, മേല്‍വിലാസം, പഞ്ചായത്ത്, വാര്‍ഡ്, ഫോണ്‍ നമ്പര്‍, താലൂക്ക് എന്നിവ വ്യക്തമായി ജില്ലയിലെ കോവിഡ് പോര്‍ട്ടലില്‍ തല്‍സമയം രേഖപ്പെടുത്തേണ്ടതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

റേഷന്‍ വിതരണം കാര്‍ഡ് നമ്പര്‍ പ്രകാരം മാത്രം
നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ റേഷന്‍ കാര്‍ഡ് പിടിച്ചെടുക്കും

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നതിന് പ്രത്യേക ക്രമീകരണങ്ങള്‍ നിര്‍ബന്ധമാക്കി. റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം അടിസ്ഥാനമാക്കിയുള്ള ദിവസങ്ങളില്‍ മാത്രമായിരിക്കും റേഷന്‍ വിതരണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ കെ. രാജീവ് അറിയിച്ചു. ഒറ്റ അക്കത്തില്‍ (ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത്) കാര്‍ഡ് നമ്പര്‍ അവസാനിക്കുന്ന ഗുണഭോക്താക്കള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ടയക്കത്തിലും (രണ്ട്, നാല്, ആറ്, എട്ട്) പീജ്യത്തിലും കാര്‍ഡ് നമ്പര്‍ അവസാനിക്കുന്ന ഗുണഭോക്താക്കള്‍ക്ക് ചൊവ്വ ,വ്യാഴം ,ശനി ദിവസങ്ങളിലുമാണ് അവസരം.

ഈ നിയന്ത്രണം ലോക്ക് ഡൗണ്‍ ആരംഭത്തില്‍തന്നെ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും കാര്‍ഡുടമകള്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് കോവിഡ് ജാഗ്രതാ ലംഘനത്തിനു കാരണമാകുകയാണ്. റേഷന്‍ കടകളില്‍ കൃത്യമായ സാമൂഹ്യ അകലം ഉറപ്പാക്കുന്നതിനും ഇതുമൂലം പ്രയാസമുണ്ടാകുന്നുണ്ട്. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അനുവദിച്ച ദിവസങ്ങളില്‍ മാത്രമെ ഇനി റേഷന്‍ വിതരണം ഉണ്ടാകൂ. ഇത് ലംഘിക്കുന്നവരുടെ റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുക്കുകയും ദുരന്ത നിവാരണ നിയമപ്രകാരമുള്ള  നിയമനടപടികള്‍ക്കായി കാര്‍ഡുടമകളുടെ വിവരങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ വ്യക്തമാക്കി.

Sharing is caring!